മംഗളൂരു: ഫോൺ ഉപയോഗം കൂടുന്നുവെന്ന് ആരോപിച്ച് മംഗളൂരുവിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. ബ്രഹ്മാവർ താലൂക്കിൽ ഹിലിയാന ഗ്രാമത്തിലെ ഹൊസമുട്ടയിലാണ് സംഭവം. കഴിഞ്ഞ വ്യാഴാഴ്ച രാത്രിയിയാണ് ഭാര്യ ഫോൺ കൂടുതലായി ഉപയോഗിക്കുന്നതിൽ പ്രകോപിതനായി ഭർത്തവ് ഗണേഷ് പൂജാരി ഭാര്യ രേഖയെ കൊലപ്പെടുത്തിയത്.
രേഖയ്ക്ക് പെട്രോൾ പമ്പിലാണ് ജോലി. രേഖ കൂടുതലായി ഫോൺ ഉപയോഗിക്കുന്നതിനെ ചൊല്ലി പലപ്പോഴും ഇവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വഴക്കിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി ഇയാൾ രേഖയെ അരിവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിൽ യുവതി സംഭവ സ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടു. ഗണേശ് ഓടിരക്ഷപ്പെട്ടെങ്കിലും വൈകാതെ തന്നെ പൊലീസ് പിടികൂടുകയായിരുന്നു.