• Wed. Jul 22nd, 2026

24×7 Live News

Apdin News

ബംഗാളിന്റെ പ്രത്യാശാ കിരണം; സുവേന്ദു അധികാരിയുടെ ഭരണവും ജനമനസുകളുടെ പ്രതീക്ഷയും

Byadmin

Jul 20, 2026



തിറ്റാണ്ടുകളായി രാഷ്‌ട്രീയ ആരാജകത്വവും അടിച്ചമര്‍ത്തലുകളും മാത്രം കണ്ടുശീലിച്ച ബംഗാളിന്റെ മണ്ണില്‍ ഇന്ന് വീശുന്നതു പ്രതീക്ഷയുടെ കാറ്റാണ്. 15 വര്‍ഷത്തെ തൃണമൂല്‍ കോണ്‍ഗ്രസ് ഭരണത്തിന് വിരാമമിട്ട്, ഭാരതീയ ജനതാ പാര്‍ട്ടി അധികാരത്തില്‍ ഏറിയപ്പോള്‍ അത് കേവലം രാഷ്‌ട്രീയ മാറ്റത്തിനു മാത്രമല്ല, ഒരു ജനതയുടെ അതിജീവനത്തിന് കൂടിയാണ് തുടക്കം കുറിച്ചത്. വന്ദേമാതരത്തിനു ജന്മം നല്‍കിയ ബംഗാളിന് ഇത് സ്വത്വത്തിലേക്കുള്ള മടക്കമാണ്. നേതാജി സുഭാഷ് ചന്ദ്രബോസ്, രാമകൃഷ്ണ പരമഹംസര്‍, സ്വാമി വിവേകാനന്ദന്‍, രവീന്ദ്രനാഥ ടഗോര്‍, ബങ്കിം ചന്ദ്ര ചാറ്റര്‍ജി, ഡോ. ശ്യാമപ്രസാദ് മുഖര്‍ജി തുടങ്ങിയവരുടെ പാരമ്പര്യമുള്ള ബംഗാള്‍ ദേശീയതയുടേയും സാംസ്‌കാരിക തനിമയുടേയും കാലത്തിലേക്ക് തിരിച്ചുവരികയാണിന്ന്.

മൂന്ന് പതിറ്റാണ്ടോളം ബംഗാളില്‍ നിലനിന്നിരുന്ന രാഷ്‌ട്രീയ അശാന്തിക്കും അഴിമതിക്കുമെതിരെ സാധാരണ മനുഷ്യര്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടിലൂടെ മറുപടി നല്‍കി. ഇത്രയും നാള്‍ അവര്‍ സഹിച്ച അടിമത്ത ഭരണത്തെ വേരോടെ പിഴുതെറിഞ്ഞു, മമതാ ബാനര്‍ജിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും പരാജയപ്പെടുത്തി ബിജെപിയെ വിജയിപ്പിച്ചു. ബംഗാളിന്റെ മണ്ണില്‍ സമാധാനവും പുരോഗതിയും തിരികെവരുമെന്ന വിശ്വാസത്തിലാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ ജനം അധികാരത്തിലേറ്റിയത്. ബംഗാളിലുണ്ടായത് വെറും ഭരണമാറ്റമല്ല, ഭയത്തില്‍ നിന്നുള്ള മോചനമാണ്. സുവര്‍ണ ബംഗാള്‍ (സോനാര്‍ ബംഗ്ലാ) എന്ന സ്വപ്നത്തിലേക്കുള്ള ആദ്യ ചുവടുവയ്‌പ്പാണ്.

മന്ത്രിമാരുടെ തെരഞ്ഞെടുപ്പ്

സുവേന്ദു മന്ത്രിസഭയുടെ രൂപീകരണം ജനങ്ങളില്‍ വലിയ ആത്മവിശ്വാസമാണ് ഉണ്ടാക്കിയത്. രാഷ്‌ട്രീയ ഒത്തുതീര്‍പ്പുകള്‍ ഏതുമില്ലാതെ ബംഗാളിന്റെ താഴെത്തട്ടിലുള്ള ജനവിഭാഗങ്ങള്‍ക്ക് പരമാവധി പ്രാധാന്യം നല്‍കിക്കൊണ്ടാണ് മന്ത്രിമാരെ തെരഞ്ഞെടുത്തത്. ഭരണ പരിചയമുള്ള മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം വലിയ നിര യുവനേതാക്കളെയും മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി. ഇത് വികസനത്തിന് പുതിയ വേഗം സമ്മാനിച്ചേക്കും. സന്ദേശ്ഖാലി സമരത്തിന്റെ പ്രതീകമായ രേഖാ പത്രയെപ്പോലുള്ള സാധാരണക്കാരുടെ ശബ്ദം നിയമസഭയിലെത്തുന്നത് പുതിയ ഭരണകൂടം ജനങ്ങളോട് എത്രത്തോളം ചേര്‍ന്നുനില്‍ക്കുന്നു എന്നതിന്റെ തെളിവാണ്. സുപ്രധാന വകുപ്പുകളായ വ്യവസായം, വിദ്യാഭ്യാസം, ക്രമസമാധാനം എന്നിവയ്‌ക്ക് ഏറ്റവും അനുയോജ്യരായ വ്യക്തികളെയാണ് മുഖ്യമന്ത്രി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഒപ്പം ജനങ്ങളുമായുള്ള അന്തരം കുറയ്‌ക്കുന്നതിനായി സഹമന്ത്രിമാരെയും നിയമിച്ചു. നഷ്ടപ്പെട്ട ബംഗാളിന്റെ വ്യവസായ പ്രതാപം വീണ്ടെടുക്കുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം.

അവകാശങ്ങള്‍ തിരിച്ചു നല്‍കല്‍

ബംഗാള്‍ ദശാബ്ദങ്ങളായി അനുഭവിച്ചുകൊണ്ടിരുന്ന അസ്തിത്വ പ്രതിസന്ധിയായിരുന്നു ബംഗ്ലാദേശി നുഴഞ്ഞുകയറ്റം. വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന് വേണ്ടി മുന്‍ ഭരണാധികാരികള്‍ കണ്ണടച്ചപ്പോള്‍, സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികളാകേണ്ടി വന്ന തദ്ദേശീയരായ ബംഗാളികളുടെ സങ്കടം വിവരണാതീതമായിരുന്നു. തങ്ങളുടെ അവകാശങ്ങളെല്ലാം ഭരണകൂടത്തിന്റെ ഒത്താശയില്‍ അപഹരിക്കപ്പെടുന്നത് നോക്കി നില്‍ക്കാനേ അവര്‍ക്ക് കഴിഞ്ഞിരുന്നുള്ളൂ. ഇന്ന് സ്ഥിതി മാറി. നുഴഞ്ഞുകയറ്റക്കാരെ നാടുകടത്താന്‍ സുവേന്ദു സര്‍ക്കാര്‍ കര്‍ശന നടപടിയാണ് കൈക്കൊള്ളുന്നത്. സംസ്ഥാന വ്യാപകമായി തെരച്ചില്‍ നടത്തി ഇവരെ നാടുകടത്താന്‍ പ്രത്യേക സംഘത്തിനും രൂപം നല്‍കി. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് സംരക്ഷണം നല്‍കിയിരുന്ന ഗുണ്ടാ സംഘങ്ങള്‍ക്കെതിരേയും നടപടികള്‍ ആരംഭിച്ചു.

രാഷ്‌ട്രീയ വൈരത്തിന്റെ പേരില്‍ സ്വന്തം ഗ്രാമങ്ങളില്‍ നിന്ന് വര്‍ഷങ്ങള്‍ക്കു മുമ്പ് നാടുകടത്തപ്പെട്ട ആയിരക്കണക്കിന് സാധാരണക്കാരുണ്ടായിരുന്നു ബംഗാളില്‍. അമ്മയുടെ മരണാനന്തര ചടങ്ങുകള്‍ക്ക് പോലും നാട്ടില്‍ വരാന്‍ കഴിയാതിരുന്ന ഒരു മകന്‍, വര്‍ഷങ്ങള്‍ക്ക് ശേഷം സ്വന്തം മുറ്റത്ത് തിരിച്ചെത്തി മണ്ണില്‍ വീണ് പൊട്ടിക്കരഞ്ഞപ്പോള്‍ കണ്ടുനിന്നവരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു. ‘ഇത് നിങ്ങളുടെ സ്വന്തം മണ്ണാണ്, ഈ മണ്ണില്‍ ജീവിക്കാന്‍ ഇനി ആരുടെയും ഔദാര്യം വേണ്ട’ എന്ന് പറഞ്ഞുകൊണ്ട് ആ മനുഷ്യരെ സുവേന്ദു ചേര്‍ത്തുപിടിച്ചു. ഒരു നാടിന്റെ ഭയാശങ്കകളാണ് അവിടെ ഇല്ലാതായത്.

വീരനായകന്റെ പുനര്‍ജനി- റോഡിന് പുനര്‍നാമകരണം

1946-ലെ കൊല്‍ക്കത്ത കൂട്ടക്കൊലയുടെ (The Great Calcutta Killings) ഇരുണ്ട നാളുകളില്‍, വിഘടനവാദികളുടേയും മത തീവ്രവാദികളുടേയും ആയുധങ്ങള്‍ക്ക് ഇരയാകുമായിരുന്ന പതിനായിരക്കണക്കിന് പാവപ്പെട്ട മനുഷ്യര്‍ക്ക് കാവലായി നിന്ന വീരപുരുഷനായിരുന്നു ഗോപാല്‍ മുഖര്‍ജി. സ്വാതന്ത്ര്യാനന്തരം അധികാരത്തില്‍ എത്തിയ കോണ്‍ഗ്രസ്, കമ്മ്യുണിസ്റ്റ്, തൃണമൂല്‍ സര്‍ക്കാരുകള്‍ അദ്ദേഹത്തെ ബോധപൂര്‍വം തമസ്‌കരിച്ചു. സുവേന്ദു സര്‍ക്കാര്‍ അധികാരമേറിയതോടെ ഇതു തിരുത്തി. കോളനിവാഴ്ചയുടെയും വിദേശ അക്രമികളുടെയും പേരുകള്‍ പേറിയിരുന്ന കൊല്‍ക്കത്തയിലെ നിരത്തുകളില്‍ ഒന്നിന് ഗോപാല്‍ മുഖര്‍ജിയെന്ന പേര് നല്‍കി. ഹിന്ദുകൂട്ടക്കൊലയ്‌ക്ക് നേതൃത്വം നല്‍കിയ ഹുസൈന്‍ ഷഹീദ് സുഹ്രവര്‍ദിയുടെ പേരിലായിരുന്ന അവന്യുവിന്റെ പേരാണ് ഗോപാല്‍ മുഖര്‍ജി റോഡ് എന്നാക്കിയത്.

വിഭജനത്തിന് മുന്നേ ബംഗാളിലെ രാഷ്‌ട്രീയ നേതാക്കളില്‍ ഒരാളായിരുന്ന ഹുസൈന്‍ സുഹ്രവര്‍ദി. പിന്നീട് പാകിസ്ഥാനിലേക്ക് പോയ ഇയാള്‍ അഞ്ചാമത്തെ പാക് പ്രധാനമന്ത്രിയായി. 1946-ലെ കൊല്‍ക്കത്ത കലാപത്തില്‍ സുഹ്രവര്‍ദിക്ക് പങ്കുള്ളതായും ആരോപണമുണ്ട്. കൂട്ടക്കൊലയ്‌ക്ക് നേതൃത്വം നല്‍കുകയും പാക് നേതാവുമായ ഒരാളുടെ പേരില്‍ റോഡ് അറിയപ്പെട്ടത് ജനങ്ങള്‍ നേരത്തെ തന്നെ വിമര്‍ശനം ഉന്നയിച്ചതാണ്. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ ഈ ആവശ്യം പരിഗണിച്ചു. റോഡിന്റെ പേര് ഗോപാല്‍ മുഖര്‍ജി റോഡ് എന്ന് പുനര്‍നാമകരണവും ചെയ്തു. ചരിത്രത്തിന്റെ ഈ വീണ്ടെടുപ്പ് കേവലം ഒരു ബോര്‍ഡ് മാറ്റലായിരുന്നില്ല. സ്വന്തം ജനതയുടെ ജീവന്‍ കാക്കാന്‍ ജീവന്‍ പണയം വെച്ച് പോരാടിയ ഒരു നായകന് ഒരു നാട് വൈകി നല്‍കിയ പ്രണാമമായിരുന്നു. ആ റോഡിലൂടെ നടന്നുപോകുന്ന ഓരോ ബംഗാളി യുവാവിന്റെയും നെഞ്ചില്‍ ഇന്ന് അടിമത്വത്തെ കുറിച്ചല്ല, മറിച്ച് തങ്ങളുടെ പൂര്‍വ്വികരുടെ പോരാട്ടവീര്യത്തിന്റെ ആത്മാഭിമാനമാണ് തിളച്ചുയരുന്നത്.

വീണ്ടും മുഴങ്ങുന്ന സൈറണുകള്‍

ഹൂഗ്ലി നദീതീരത്തെ പൂട്ടിക്കിടന്ന ചണമില്ലുകള്‍ ബംഗാളിന്റെ സാമ്പത്തിക തകര്‍ച്ചയുടെയും തൊഴിലാളികളുടെ കണ്ണീരിന്റെയും അടയാളമായിരുന്നു. വര്‍ഷങ്ങളായി അടഞ്ഞുകിടന്ന ആ മില്ലുകളുടെ ഗേറ്റുകള്‍ പുതിയ സര്‍ക്കാര്‍ തുറന്ന ദിനം ചരിത്രമായി. മെഷീനുകള്‍ വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങിയപ്പോള്‍, പട്ടിണിയിലായിരുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ പരസ്പരം കെട്ടിപ്പിടിച്ച് കരഞ്ഞു. അത് കേവലം ഒരു ഫാക്ടറി തുറക്കലായിരുന്നില്ല, ആയിരക്കണക്കിന് അടുപ്പുകളില്‍ തീ പുകയാന്‍ തുടങ്ങുന്നതിന്റെ വൈകാരികമായ തുടക്കമായിരുന്നു.

കളിമണ്ണില്‍ വിരിയുന്ന പുഞ്ചിരി

ലോകപ്രശസ്തമായ ദുര്‍ഗാ വിഗ്രഹങ്ങള്‍ നിര്‍മിക്കുന്ന കുമര്‍തൂളിയിലെ കലാകാരന്മാര്‍, പ്രാദേശിക ഗുണ്ടകളുടെ പണപ്പിരിവിലും ഭീഷണിയിലും ശ്വാസംമുട്ടുകയായിരുന്നു. പു
തിയ ഭരണത്തില്‍ ഗുണ്ടായിസവും ഗുണ്ടാപ്പിരിവും (തോലാബാജി) പൂര്‍ണ്ണമായും അവസാനിപ്പിച്ചു. യാതൊരു ഭയവുമില്ലാതെ, പൂര്‍ണ സ്വാതന്ത്ര്യത്തോടെ അവര്‍ തങ്ങളുടെ കളിമണ്‍ വിഗ്രഹങ്ങള്‍ക്ക് നിറം പകര്‍ന്നുതുടങ്ങി.

ചോരക്കറ മായുന്നു

വിദ്യാഭ്യാസ മേഖലയിലെ മാറ്റം വലിയ ആശ്വാസമായി. വര്‍ഷങ്ങളായി രാഷ്‌ട്രീയ സംഘര്‍ഷങ്ങളുടെയും കൊലപാതകങ്ങളുടെയും വിളനിലമായിരുന്നു ബംഗാളിലെ കലാലയങ്ങള്‍. പുതിയ ഭരണത്തില്‍ കോളജ് കാമ്പസുകളില്‍ ബോംബുകള്‍ക്കും വടിവാളുകള്‍ക്കും പകരം പുസ്തകങ്ങള്‍ നിറഞ്ഞു. സുകാന്ത മജുംദാറിനെപ്പോലെ അക്കാദമിക് പശ്ചാത്തലമുള്ള നേതാക്കളുടെ മാര്‍ഗ്ഗദര്‍ശനത്തില്‍, വിദ്യാഭ്യാസ രംഗത്തെ അഴിമതി പൂര്‍ണ്ണമായും തുടച്ചുമാറ്റി. മക്കള്‍ സുരക്ഷിതരായി തിരിച്ചെത്തുമോ എന്ന് ഭയന്നിരുന്ന അമ്മമാരുടെ ഉള്ളിലെ തീയും ഇതോടെ ശമിച്ചു.

അര്‍ഹതയ്‌ക്കുള്ള അംഗീകാരം

കൈക്കൂലി കൊടുക്കാന്‍ പണമില്ലാത്തതിന്റെ പേരില്‍ മകളുടെ ജോലി നഷ്ടപ്പെട്ടുവെന്ന് കരുതിയ കര്‍ഷകന്‍, മുഖ്യമന്ത്രിയുടെ കൈകളില്‍ നിന്ന് നിയമന ഉത്തരവ് മകള്‍ വാങ്ങുന്നത് കണ്ട് വിതുമ്പിയത് അടുത്ത കാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. കോഴ നല്‍കാത്തതിന്റെ പേരില്‍ ജോലി നിഷേധിക്കപ്പെട്ട് തെരുവില്‍ സമരം ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബിജെപി സര്‍ക്കാരിന്ന് ആശയുടെ പൊന്‍ കിരണം സമ്മാനിച്ചു, അര്‍ഹര്‍ക്ക് നിയമന ഉത്തരവുകള്‍ നല്‍കി. വോട്ട് ബാങ്കിന് വേണ്ടി മുന്‍കാലങ്ങളില്‍ ഉപയോഗിക്കപ്പെട്ട കര്‍ഷകര്‍ക്ക്, നഷ്ടപ്പെട്ട ഭൂമിക്കും ജീവനും അര്‍ഹമായ നഷ്ടപരിഹാരവും ആദരവും ഉറപ്പാക്കി. മണ്ണില്‍ പണിയെടുക്കുന്നവന്റെ വിയര്‍പ്പിന് ഭരണകൂടം കാവലുണ്ടെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കര്‍ഷകര്‍ക്കിടയില്‍ ഇത് ആശ്വാസമായി പടര്‍ന്നു.

സന്ദേശ്ഖാലിയും ആര്‍ജികറും

ബംഗാളിന്റെ മനസ്സാക്ഷിയെ വേട്ടയാടിയ സന്ദേശ്ഖാലിയിലെ അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും പുതിയ സര്‍ക്കാര്‍ നല്‍കിയത് നീതി മാത്രമല്ല, നഷ്ടപ്പെട്ട ആത്മാഭിമാനം കൂടിയാണ്. കുറ്റവാളികളെ ജയിലിലടച്ച സര്‍ക്കാര്‍, സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്താനുള്ള പദ്ധതികള്‍ക്കു രൂപം നല്‍കി. ഇന്ന് സന്ദേശ്ഖാലിയുടെ തെരുവുകളില്‍ പെണ്‍കുട്ടികള്‍ തലയുയര്‍ത്തി നടക്കുന്നു. ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് സംഭവത്തിലും ഇരയ്‌ക്ക് നീതി ഉറപ്പാക്കാന്‍ പ്രത്യേക കോടതികള്‍ സ്ഥാപിച്ചു. സ്ത്രീ സുരക്ഷയ്‌ക്കായി രാഷ്‌ട്രീയ ഇടപെടലുകളില്ലാത്ത ‘അപരാജിത’ കമ്മിഷന്‍ രൂപീകരിച്ചു. കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ ഓര്‍മ്മയ്‌ക്കായി എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും തെളിയിച്ച ‘നിര്‍ഭയ ജ്വാല’ എന്ന ദീപത്തിന് മുന്നില്‍ വണങ്ങി ഭയമില്ലാതെ ഡ്യൂട്ടിക്ക് കയറുന്ന വനിതാ ഡോക്ടര്‍മാര്‍ ഇന്ന് ബംഗാളിന്റെ ആശ്വാസക്കാഴ്ചകളില്‍ ഒന്നാണ്.

ബംഗാളിന്റെ നഷ്ട പ്രതാപം തിരികെ പിടിക്കാന്‍ സംസ്ഥാന വ്യാപകമായി നിരവധി പദ്ധതികള്‍ക്കും തുടക്കംകുറിച്ചിട്ടുണ്ട്.

നേതാജി സുഭാഷ് ചന്ദ്രബോസ്, സ്വാമി വിവേകാനന്ദന്‍, ഡോ. ശ്യാമപ്രസാദ് മുഖര്‍ജി തുടങ്ങിയവരുടെ യഥാര്‍ത്ഥ ചരിത്ര സംഭാവനകളെ പാഠ്യപദ്ധതികളിലേക്കും ഭരണസിരാകേന്ദ്രങ്ങളിലേക്കും തിരികെ കൊണ്ടുവന്നു.

സ്മാരകങ്ങള്‍: 1943-ലെ ബംഗാള്‍ ക്ഷാമത്തില്‍ മരിച്ചവര്‍ക്കായി സ്മാരകം നിര്‍മിക്കപ്പെട്ടു. ഗാന്ധി ബുറി മാതംഗിനി ഹസ്രയുടെ കുടുംബ പരമ്പരയെ വേദിയില്‍ ആദരിച്ചു.

ബാവുല്‍ സംഗീതം: ഭീഷണികളോ രാഷ്‌ട്രീയ പിരിവുകളോ ഇല്ലാതെ ഗ്രാമങ്ങളില്‍ ദുര്‍ഗാപൂജകള്‍ നടന്നു. ബീര്‍ഭൂമിലെ ബാവുല്‍ ഗായകര്‍ രാഷ്‌ട്രീയ സ്തുതികള്‍ക്കു പകരം വീണ്ടുകിട്ടിയ സ്വാതന്ത്ര്യത്തെക്കുറിച്ച് പാടിത്തുടങ്ങി.

സുവേന്ദു സര്‍ക്കാരിന്റേത് കേവലം ഭരണനിര്‍വഹണം മാത്രമല്ല, മുറിവേറ്റുകിടന്ന ഒരു സംസ്‌കാരത്തെയും വിസ്മൃതിയിലാഴ്‌ത്തിയ ചരിത്രത്തെയും അതിന്റെ യഥാര്‍ത്ഥ പ്രതാപത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന വൈകാരിക നവോത്ഥാനമാണ്. എവിടെ മനസ് ഭയരഹിതമായിരിക്കുന്നുവോ, എവിടെ ശിരസ് ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയുന്നുവോ… എന്ന് രവീന്ദ്രനാഥ ടഗോര്‍ ഗീതാഞ്ജലിയില്‍ കുറിച്ച വരികള്‍ അക്ഷരാര്‍ത്ഥത്തില്‍ ബംഗാളിന്റെ മണ്ണില്‍ യാഥാര്‍ത്ഥ്യമാവുകയാണ്. ഭയത്തിന്റെ കോട്ടകള്‍ തകര്‍ന്ന്, സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സുവര്‍ണ ബംഗാള്‍ ഉയര്‍ന്നുവരുമ്പോള്‍, ഓരോ ബംഗാളിയുടെയും കണ്ണീരുണങ്ങിയ കവിളുകളില്‍ പുതിയ പ്രഭാതത്തിന്റെ പൊന്‍വെയിലുണ്ട്. ഒപ്പം സമാധാനത്തിലേക്കും വികസനത്തിലേക്കും ഒറ്റക്കെട്ടായി നടക്കുന്ന ജനതയുടെ ഉറച്ച കാല്‍വയ്‌പ്പും കൂടിയാണിത്.

 

By admin