
ന്യൂദല്‍ഹി : ബംഗാളിലെ മാൽഡ ജില്ലയിൽ എസ് ഐ ആര്‍ (സ്‌പെഷ്യൽ ഇന്‍റൻസീവ് റിവിഷൻ) പ്രക്രിയയുടെ ഭാഗമായി എത്തിയ ഏഴ് ജഡ്ജിമാരടക്കമുള്ള ഉദ്യോഗസ്ഥരെ ഒമ്പത് മണിക്കൂറിലധികം ബന്ദികളാക്കിയ സംഭവം ഉദ്യോഗസ്ഥരെ ഭയപ്പെടുത്താനും തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുമുള്ള ആസൂത്രിത നീക്കമാണെന്ന് സുപ്രീം കോടതി. ബംഗാളില്‍ ക്രമസമാധാനം പാലിക്കാന്‍ ഉടനടി കേന്ദ്രസേനയെ വിന്യസിക്കാന്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉത്തരവിട്ടു.
ഇതോടെ ഗുണ്ടായിസം കൊണ്ട് എസ് ഐ ആര്‍ പ്രക്രിയയെ അട്ടിമറിക്കാമെന്ന മമതയുടെ മോഹത്തിന് അടിയേറ്റിരിക്കുകയാണ്. വോട്ടർ പട്ടികയിൽ നിന്ന് ഈ ജഡ്ജിമാരും ഉദ്യോഗസ്ഥരും പേരുകൾ ഒഴിവാക്കുന്നവെന്നാരോപിച്ചായിരുന്നു ജനക്കൂട്ടം എന്ന പേരില്‍ ഗുണ്ടകളെ വിട്ട് മമതയുടെ നിര്‍ദേശപ്രകാരം ഏഴ് ജഡ്ജിമാരെയും ഒമ്പത് മണിക്കൂറോളം ബന്ദികളാക്കിയതെന്ന് കരുതുന്നു. എന്തായാലും ബംഗാളിലെ ക്രമസമാധാന നില തകർന്നതായി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വിമർശിച്ചു.
സംഭവത്തിൽ സ്വമേധയാ കേസെടുത്ത കോടതി, കേന്ദ്ര സേനയെ വിന്യസിക്കാൻ ഉത്തരവിടുകയും ഏപ്രിൽ 6-ന് വെർച്വലായി ഹാജരാകാൻ ബംഗാൾ ഡി.ജി.പി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്.
എസ് ഐ ആറിനെതിരെ അതിരുവിട്ട് കളിച്ചതോടെ മമതയുടെ ഗുണ്ടായിസത്തിന് നേരത്തെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ പണി കൊടുത്തിരുന്നു. ഏഴ് ജഡ്ജിമാരെ ഒമ്പത് മണിക്കൂര്‍ നേരം ബന്ദികളാക്കിയ സംഭവത്തിന്റെ അന്വേഷണം എൻഐഎക്ക് വിട്ടിരിക്കുകയാണ്. ഇതോടെ മമതയുടെ ഗൂണ്ടായിസം എന്നെന്നേയ്‌ക്കുമായി പൊളിയും.