ധാക്ക : ബംഗ്ലാദേശിന്റെ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്ക് ഇന്ന് നിർണായക ദിനം. ഷെയ്ഖ് ഹസീനയ്‌ക്കെതിരായ കുറ്റങ്ങളിൽ ബംഗ്ലാദേശിന്റെ അന്താരാഷ്‌ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ ഞായറാഴ്ച വാദം കേൾക്കും. അതിൽ അവർക്ക് വധശിക്ഷ വിധിച്ചേക്കാമെന്നാണ് ബംഗ്ലാദേശ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ബംഗ്ലാദേശ് ഗവൺമെന്റ് ഈ മുഴുവൻ വാദം കേൾക്കലും തത്സമയം സംപ്രേഷണം ചെയ്യാൻ അനുമതി നൽകിയിട്ടുണ്ട്. ഈ രീതിയിൽ ബംഗ്ലാദേശിന്റെ ചരിത്രത്തിൽ ആദ്യമായാണ് രാജ്യം മുഴുവൻ വാദം കേൾക്കൽ തത്സമയം കാണാൻ കഴിയുന്നത്.
ബംഗ്ലാദേശിലെ വിദ്യാർത്ഥികളുടെ വൻ പ്രക്ഷോഭത്തെത്തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റ് 5നാണ് ഷെയ്ഖ് ഹസീനയെ സ്ഥാനഭ്രഷ്ടയാക്കിയത്. തുടർന്ന് അവർ രാജ്യം വിട്ട് ഇന്ത്യയിലേക്ക് വന്നു. ബംഗ്ലാദേശിലെ വിവിധ കോടതികളിൽ ഷെയ്ഖ് ഹസീനയ്‌ക്കെതിരെ നിരവധി കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്, അതിൽ വാദം കേൾക്കൽ നടന്നുവരികയാണ്.
2024 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിലെ ജനകീയ പ്രക്ഷോഭത്തിനിടെ നടന്ന കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസിൽ പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്‌ക്കെതിരെ ഞായറാഴ്ച പ്രോസിക്യൂഷൻ ഔദ്യോഗിക കുറ്റപത്രം സമർപ്പിക്കും എന്ന് ബംഗ്ലാദേശ് സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.
നിലവിൽ ജയിലിലുള്ള മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാൽ, മുൻ പോലീസ് മേധാവി അബ്ദുള്ള അൽ മാമുൻ എന്നിവർക്കെതിരായ കുറ്റപത്രങ്ങളും ഒരേസമയം പരിഗണിക്കുമെന്ന് ഐസിടി-ബിഡി ചീഫ് പ്രോസിക്യൂട്ടർ മുഹമ്മദ് താജുൽ ഇസ്ലാം പറഞ്ഞു.