
തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് ഗുണകരമാകുന്ന നിരവധി കാര്യങ്ങളുണ്ടെന്നും അത് നടപ്പാക്കാനുള്ള ശേഷിയും ആർജ്ജവവും സംസ്ഥാനത്തിനുണ്ടോ എന്നതാണ് ചോദ്യമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പ്രതികരിക്കവേ പറഞ്ഞു. പത്ത് കൊല്ലം കേരളം ഭരിച്ച സിപിഎം ചെയ്ത കാര്യങ്ങളുടെ റിപ്പോർട്ട് കാർഡ് സമർപ്പിക്കുന്നതിന് പകരം കേന്ദ്രം അവഗണിക്കുന്നുവെന്ന പതിവ് പ്രചരണമാണ് തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ നടത്തുന്നത്. കേരളത്തിലും കേന്ദ്രത്തിലും ഭരണമുണ്ടാവുകയും കേരളത്തിൽ നിന്ന് എട്ടോളം കേന്ദ്രമന്ത്രിമാരുണ്ടാവുകയും ചെയ്ത സമയത്ത് കോൺഗ്രസ് കേരളത്തിന് ഒന്നും നൽകിയിട്ടില്ല. എന്നാൽ കഴിഞ്ഞ 10 വർഷം ലക്ഷക്കണക്കിന് കോടി രൂപയുടെ കേന്ദ്ര പദ്ധതികൾ കേരളത്തിലെത്തി. കേന്ദ്രം അനുവദിച്ച പദ്ധതികൾ മിക്കതും നടപ്പിലാക്കാൻ കേരളത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കോൺഗ്രസ് വന്നാലും സിപിഎം വന്നാലും വികസനത്തിനല്ല അവർക്ക് താൽപര്യം. വിവാദ രാഷ്‌ട്രീയവും അഴിമതിയുമാണ് അവർക്ക് താൽപ്പര്യം. കേന്ദ്ര ബജറ്റ് കൃത്യമായി വിശകലനം ചെയ്യുന്ന ആർക്കും കേരളത്തിന് ലഭിച്ച നേട്ടങ്ങൾ കാണാൻ സാധിക്കും. വികസനക്കാഴ്ചപ്പാട് യാഥാർത്ഥമാക്കാൻ ബിജെപിയുടെ ഡബിൾ എൻജിൻ സർക്കാർ വരണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.