• Mon. Aug 4th, 2025

24×7 Live News

Apdin News

ബലാത്സംഗക്കേസ്: പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്തം

Byadmin

Aug 3, 2025


ബംഗളൂരു: വീട്ടുജോലിക്കാരിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ജനതാദള്‍ (എസ്) മുന്‍ എംപി പ്രജ്വല്‍ രേവണ്ണയ്ക്ക് ജീവപര്യന്ത്യം തടവ്. ബംഗളൂരുവിലെ ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക കോടതിയുടെതാണ് വിധി. ജീവപര്യന്തം തടവിന് പുറമെ പത്ത് ലക്ഷം രൂപം പിഴയൊടുക്കാനും കോടതി നിര്‍ദേശിച്ചു. പിഴത്തുകയിലെ 7 ലക്ഷം ഇരയ്ക്ക് നഷ്ടപരിഹാരമായി നല്‍കണം എന്നും കോടതി ഉത്തരവിട്ടു.

തന്റെ ഫാം ഹൗസില്‍ വെച്ച് മുന്‍ വീട്ടുജോലിക്കാരിയായിരുന്ന 48 കാരിയെ ബലാത്സംഗം ചെയ്യുകയും, അശ്ലീല വീഡിയോ പകര്‍ത്തുകയും ചെയ്ത കേസിലാണ് പ്രത്യേക കോടതി ജഡ്ജി സന്തോഷ് ഗജാനന്‍ ഭട്ട് വിധി പറഞ്ഞത്. ഇരയെ ഭീഷണിപ്പെടുത്തി വീണ്ടും ബലാത്സംഗം ചെയ്ത് അതീവ ഗുരുതരമായ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്.

2021 മുതല്‍ പ്രജ്വല്‍ രേവണ്ണ തന്നെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തുവെന്നും, സംഭവം ആരോടെങ്കിലും വെളിപ്പെടുത്തിയാല്‍ പീഡനത്തിന്റെ വീഡിയോകള്‍ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും വേലക്കാരി ആരോപിച്ചിരുന്നു. കേസില്‍ കോടതി പ്രജ്വല്‍ രേവണ്ണയെയും 26 സാക്ഷികളെയും വിസ്തരിച്ചു. തുടര്‍ന്നാണ് ബലാത്സംഗം, ലൈംഗിക പീഡനം, ഭീഷണി, സ്വകാര്യ ചിത്രങ്ങള്‍ നിയമവിരുദ്ധമായി പ്രചരിപ്പിക്കല്‍ എന്നിവയുള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരം കുറ്റം ചുമത്തിയത്. ഹാസന്‍ മുന്‍ എംപി പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ നാല് ലൈംഗിക പീഡന കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കഴിഞ്ഞ 14 മാസമായി ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണ് മുന്‍ പാര്‍ലമെന്റംഗമായ പ്രജ്വല്‍ രേവണ്ണ. കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമിയുടെ സഹോദരന്‍ എച്ച് ഡി രേവണ്ണയുടെ മകനും മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡയുടെ ചെറുമകനുമാണ് പ്രജ്വല്‍ രേവണ്ണ.

By admin