
ഇസ്ലാമാബാദ്: ബലൂചിസ്ഥാനിലെ 12-ലധികം നഗരങ്ങളിൽ ഒരേസമയം ആസൂത്രിതമായി ആക്രമണങ്ങൾ നടത്തി ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (ബിഎൽഎ) പാകിസ്ഥാൻ സൈന്യത്തെ ഭയപ്പെടുത്തി. ബലൂചിസ്ഥാനിലെ 12 നഗരങ്ങളിലെ ഒരേസമയ ആക്രമണങ്ങൾ എടുത്ത് കാട്ടുന്നത് നൂറുകണക്കിന് ബലൂച് സ്വാതന്ത്ര്യ പോരാളികളുടെ ഏകോപിത ആക്രമണങ്ങൾ എത്രത്തോളം ശക്തമാണെന്നതാണ്.
ബലൂച് ആക്രമണങ്ങളിൽ ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത് തലസ്ഥാനമായ ക്വെറ്റയിലാണ്. ഓട്ടോമാറ്റിക് ആയുധങ്ങളുമായി എത്തിയ നൂറുകണക്കിന് ബലൂച് ലിബറേഷൻ ആർമി പോരാളികളെ അവിടെ കാണാമായിരുന്നു. അവർ പോലീസ് ചെക്ക്‌പോസ്റ്റുകൾ ആക്രമിക്കുകയും ഒരു ബാങ്കിന് തീയിടുകയും സൈനിക, പോലീസ് വാഹനങ്ങൾ കത്തിക്കുകയും ചെയ്തു. നുഷ്കി, മസ്തുങ്, കലാത്, ഖരൻ, മറ്റ് പട്ടണങ്ങൾ എന്നിവിടങ്ങളിലും സമാനമായ ദൃശ്യങ്ങൾ കണ്ടു. ബലൂച് ആക്രമണങ്ങളുടെ വീഡിയോകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നു.
അതേ സമയം തന്നെ 67 ബലൂച് വിമതർ കൊല്ലപ്പെട്ടതായി പാകിസ്ഥാൻ സൈന്യം അവകാശപ്പെട്ടു. ആക്രമണകാരികളുടെ ആക്രമണങ്ങൾ തടയാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് പാകിസ്ഥാൻ സൈന്യം അറിയിച്ചു. മറുവശത്ത്, 14 നഗരങ്ങളിലായി 48 സ്ഥലങ്ങൾ ആക്രമിച്ചതായി അവകാശപ്പെട്ട് 84 പാകിസ്ഥാൻ ആർമി സൈനികരെ കൊലപ്പെടുത്തിയതായി ബലൂച് വിമതർ അവകാശപ്പെട്ടു. ക്വറ്റ, നോഷ്കി, മസ്തുങ്, ദൽബന്ദിൻ, കലാത്, ഖരൻ, പഞ്ച്ഗുർ, ഗ്വാദർ, പാസ്നി, ടർബത്ത്, ടമ്പ്, ബുലേഡ, മംഗോചാർ, ലാസ്ബെല, കെച്ച്, അവരൻ എന്നിവിടങ്ങളിൽ ഇതുവരെ നിരവധി ഏറ്റുമുട്ടൽ നടന്നതായി പ്രാദേശിക അധികാരികളും സർക്കാർ സ്രോതസ്സുകളും ഔദ്യോഗികമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എന്നിരുന്നാലും ആക്രമണങ്ങളുടെ പൂർണ്ണ വ്യാപ്തി വ്യക്തമല്ല. തലസ്ഥാനമായ ക്വറ്റ, പാസ്‌നി, ഗ്വാദർ, നോഷ്‌കി, ദൽബന്ദിൻ എന്നിവിടങ്ങളിൽ ചാവേർ ബോംബാക്രമണങ്ങളും വാഹനങ്ങളിൽ നിന്നുള്ള ഇംപ്രൊവൈസ്ഡ് സ്‌ഫോടന ഉപകരണങ്ങളുംറിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അപകടങ്ങളുടെ കണക്കുകൾ ഇപ്പോഴും പുറത്തുവരുന്നുണ്ട്. ഇതിനു പുറമെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന നിരവധി വീഡിയോകളിൽ സ്ത്രീ ആക്രമണകാരികൾ പാകിസ്ഥാൻ സേനയെ നേരിടുന്നതായി കാണിക്കുന്നുണ്ട്.
എന്താണ് ബലൂച് ഓപ്പറേഷൻ ഹെറോഫ് 2.0 ?
“കറുത്ത കൊടുങ്കാറ്റ്” എന്നർത്ഥം വരുന്ന ബലൂചി സാഹിത്യ പദമാണ് ഹെറോഫ്. ബലൂചി കവിതകളിൽ ഈ പദം സാധാരണയായി ഉപയോഗിക്കാറുണ്ട്. മഹാനായ ബലൂചി കവി കരിം ദഷ്ടിയുടെ കവിതകളിൽ ഇത് പലതവണ പരാമർശിക്കപ്പെടുന്നു. 2024 ഓഗസ്റ്റിലാണ് ബിഎൽഎ ആദ്യമായി ഹെറോഫിന്റെ ആദ്യ ഘട്ടം ആരംഭിച്ചത്. ആ കാലയളവിൽ ബലൂചിസ്ഥാനിലെ 12 ജില്ലകളിൽ ഒരേസമയം ആക്രമണങ്ങൾ നടന്നു. 2026 ലെ ആക്രമണത്തിന് ഇപ്പോൾ ഹെറോഫ് 2.0 എന്ന് പേരിട്ടു.
ആദ്യ ഘട്ടത്തിൽ, കറാച്ചിയിൽ നിന്ന് ഏകദേശം 125 കിലോമീറ്റർ അകലെയുള്ള ലാസ്ബേല ജില്ലയിലെ പാകിസ്ഥാൻ ആർമി ക്യാമ്പ് ലക്ഷ്യമിട്ട് ഒരു വനിതാ ചാവേർ ബോംബർ നടത്തിയ ആക്രമണത്തിൽ ഡസൻ കണക്കിന് സൈനികർ കൊല്ലപ്പെട്ടു. പഞ്ചാബ് അതിർത്തിക്കടുത്തുള്ള മുസഖേലിലും ബലൂചുകൾ 22 പേരെ കൊലപ്പെടുത്തി. പഞ്ചാബി മുസ്ലീങ്ങളാണെന്ന് തിരിച്ചറിഞ്ഞ ശേഷം യാത്രക്കാരെ ബസുകളിൽ നിന്ന് മാറ്റി കൊലപ്പെടുത്തി. പരമ്പരാഗതമായി ലാസ്ബേലയും മുസഖേലും താരതമ്യേന സമാധാനപരമായ പ്രദേശങ്ങളായിട്ടാണ് ഇതുവരെ കണക്കാക്കപ്പെട്ടിരുന്നത്.