• Mon. Aug 25th, 2025

24×7 Live News

Apdin News

ബഹിരാകാശത്ത് വന്‍ കുതിപ്പിനൊരുങ്ങി ഇന്ത്യ: ചന്ദ്രോപരിതലത്തില്‍ നിന്ന് വികസിതഭാരതം പ്രഖ്യാപിക്കും, 15 വര്‍ഷത്തെ രൂപരേഖ പുറത്തിറക്കി

Byadmin

Aug 25, 2025



ന്യൂദല്‍ഹി: 2040ല്‍ ചന്ദ്രോപരിതലത്തില്‍ നിന്ന് ഒരു ഭാരതീയന്‍ വികസിതഭാരതം 2047 എന്ന് പ്രഖ്യാപിക്കുമെന്ന് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ഡോ. ജിതേന്ദ്ര സിങ്. ഇത് ഭാരതത്തിന്റെ വരവറിയിക്കുന്ന സന്ദേശം ലോകമെങ്ങും എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാരത മണ്ഡപത്തില്‍ ദേശീയ ബഹിരാകാശ ദിന പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാരതത്തിന്റെ ബഹിരാകാശ പദ്ധതികള്‍ തുടക്കം മുതല്‍ റോക്കറ്റുകളേക്കാളും ഉപഗ്രഹങ്ങളേക്കാളുമുപരി ജനങ്ങളെ ശാക്തീകരിക്കുന്നതിലും ജനജീവിതം മെച്ചപ്പെടുത്തുന്നതിലും മികച്ച ഭാവി രൂപപ്പെടുത്തുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചതെന്ന് ജിതേന്ദ്രസിങ് പറഞ്ഞു.

ബഹിരാകാശ മേഖലയിലെ ഭാരതത്തിന്റെ നേട്ടങ്ങള്‍ ലക്ഷ്യപൂര്‍ത്തീകരണം മാത്രമല്ല, ശാസ്ത്രവും നൂതനാശയങ്ങളും പൊതുജനക്ഷേമവും ചേര്‍ന്ന് രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്ന വലിയ കാഴ്ചപ്പാടിലേക്കുള്ള ചവിട്ടുപടിയാണ്. നൂറിലേറെ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതില്‍ 70 ശതമാനവും ചെറുഉപഗ്രഹങ്ങളായിരിക്കും. സര്‍ക്കാര്‍ സാങ്കേതിക ദൗത്യങ്ങളും സ്വകാര്യമേഖലയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തന ദൗത്യങ്ങളും സംയോജിപ്പിച്ചാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഈ കര്‍മപദ്ധതി 2040 ലേക്കും അതിനപ്പുറവും ഭാരതത്തിന്റെ ബഹിരാകാശ യാത്രയെ മുന്നോട്ടുനയിക്കുമെന്നും ഡോ. ജിതേന്ദ്ര സിങ് അഭിപ്രായപ്പെട്ടു.

രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ഗഗൻയാൻ മുതൽ ചന്ദ്രനിൽ മനുഷ്യനെ ഇറക്കുന്നത് വരെയുള്ള കൃത്യമായ സമയക്രമം മന്ത്രി വിശദീകരിച്ചു.

  • 2025: നാവിക് ഉപഗ്രഹത്തിന്റെ വിജയകരമായ വിക്ഷേപണത്തിന് പിന്നാലെ, ഈ വർഷം തന്നെ ഹ്യൂമനോയിഡ് റോബോട്ടായ ‘വ്യോമിത്ര’യെ ബഹിരാകാശത്തേക്ക് അയക്കും.
  • 2027: ഗഗൻയാൻ ദൗത്യത്തിലൂടെ ഇന്ത്യ ആദ്യമായി മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കും.
  • 2028: ചന്ദ്രമിത്ര ദൗത്യം.
  • 2035: ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമായ ‘ഭാരത് അന്തരീക്ഷ് സ്റ്റേഷൻ’ സ്ഥാപിക്കും.
  • 2040: ഇന്ത്യക്കാരനെ ചന്ദ്രനിൽ ഇറക്കും.
  • ഇതിനിടയിൽ ചന്ദ്രയാൻ-4, ശുക്രനിലേക്കുള്ള ദൗത്യം എന്നിവയും ഐഎസ്ആർഒയുടെ പരിഗണനയിലുണ്ട്.

നൂറുകണക്കിന് സ്റ്റാര്‍ട്ടപ്പുകളാണ് ഈ രംഗത്തേക്ക് കടന്നുവരുന്നത്. ബഹിരാകാശ സാങ്കേതികവിദ്യ ഇന്ന് ദുരന്തനിവാരണം മുതല്‍ സ്മാര്‍ട്ട് സിറ്റി ആസൂത്രണം വരെ സാധാരണക്കാരന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ ഇനി ബഹിരാകാശ രംഗത്ത് ആരുടെയും പിന്നിലല്ല, മറിച്ച് മറ്റ് രാജ്യങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുന്ന ഒരു പങ്കാളിയായി മാറിയെന്നും മന്ത്രി പറഞ്ഞു.

ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. വി. നാരായണന്‍, ഗഗന്‍യാന്‍ ദൗത്യത്തിനായി പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്ന ബഹിരാകാശയാത്രികന്‍ ശുഭാംശു ശുക്ല, ഗ്രൂപ്പ് ക്യാപ്റ്റന്മാരായ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, അജിത് കൃഷ്ണന്‍, അംഗദ് പ്രതാപ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

By admin