• Thu. Jun 5th, 2025

24×7 Live News

Apdin News

ബഹിഷ്‌കരണം തുടരുന്നു… എയര്‍ ഇന്ത്യയും ടര്‍ക്കിഷ് കമ്പനികളെ ഒഴിവാക്കി

Byadmin

Jun 3, 2025


ന്യൂദല്‍ഹി: ടര്‍ക്കിഷ് കമ്പനികളുമായുള്ള സഹകരണം എയര്‍ ഇന്ത്യയും നിര്‍ത്തുന്നു. ഭാരതത്തിന് എതിരെ ആക്രമണം നടത്താന്‍ തുര്‍ക്കി പാകിസ്ഥാന് സഹായം ചെയ്തതിന് പിന്നാലെ ഭാരതത്തില്‍ ടര്‍കിഷ് കമ്പനികളോടുള്ള ബഹിഷ്‌കരണം ആരംഭിച്ചിരുന്നു. ഇത് സിവില്‍ വ്യോമയാന മേഖലയിലേക്കും വ്യാപിക്കുകയാണ്. എയര്‍ ഇന്ത്യയുടെ വൈഡ് ബോഡി വിമാനങ്ങളുടെ, മെയിന്റനന്‍സ് റിപ്പയര്‍ ഓവര്‍ഹോള്‍ (എംആര്‍ഒ) സേവനങ്ങള്‍ ഇതുവരെ ടര്‍കിഷ് കമ്പനികളാണ് നിര്‍വഹിച്ചിരുന്നത്. ഇവരെ ഇതില്‍ നിന്ന് ഒഴിവാക്കുന്നതായി എയര്‍ ഇന്ത്യ സിഇഒ ക്യാമ്പല്‍ വില്‍സണ്‍ അറിയിച്ചു.

എയര്‍ ഇന്ത്യയുടെ വൈഡ്- ബോഡി ബി777, ബി787 വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കായി ടര്‍ക്കിഷ് ടെക്‌നിക്കിന്റെ സേവനങ്ങളാണ് ഇതുവരെ ഉപയോഗിച്ചിരുന്നത്. ഈ വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള സൗകര്യങ്ങള്‍ ഭാരതത്തിലുണ്ടെങ്കിലും അത് പര്യാപ്തമല്ല. അതിനാലാണ് ടര്‍ക്കിഷ് കമ്പനികളെ ആശ്രയിച്ചത്. പുതിയ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ പൊതുജനവികാരത്തെ മാനിക്കുന്നു. ടര്‍ക്കിഷ് ടെക്‌നിക്കുമായുള്ള ബന്ധം എയര്‍ലൈന്‍ അവസാനിപ്പിക്കുകയാണ്. പകരം വിമാനങ്ങളെ അറ്റകുറ്റപ്പണികള്‍ക്കായി മറ്റ് എംആര്‍ഒ സ്ഥാപനങ്ങളിലേക്ക് അയക്കാനാണ് ഇപ്പോഴത്തെ തീരുമാനമെന്ന് എയര്‍ ഇന്ത്യ എംഡി കൂടിയായ വില്‍സണ്‍ പറഞ്ഞു.

അതേസമയം ടര്‍ക്കിഷ് കമ്പനിയില്‍ നിന്ന് ലീസിന് എടുത്ത ബോയിങ് 777 വിമാനം വിമാനങ്ങള്‍ തിരിച്ചേല്‍പ്പിക്കാന്‍ ഓഗസ്റ്റ് 31 വരെ ഡിജിസിഎ ഇന്‍ഡിഗോയ്‌ക്ക് സമയം അനുവദിച്ചു. മെയ് 30നാണ് ഇത് സംബന്ധിച്ച ഉത്തരവ് ഡിജിസിഎ പുറത്തിറക്കിയത്.

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പാക് അനുകൂല നിലപാട് ടര്‍ക്കി സ്വീകരിച്ചതിനെ തുടര്‍ന്നാണ് ടര്‍ക്കിഷ് കമ്പനികളെ സുപ്രധാന മേഖലകളില്‍ നിന്ന് ഒഴിവാക്കുന്നത്. ഭാരതത്തിനെതിരെ ആക്രമണം നടത്താന്‍ പാകിസ്ഥാന്‍ ഉപയോഗിച്ച ഡ്രോണുകള്‍ തുര്‍ക്കിയുടേതാണെന്ന് തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ വിമാനത്താവളങ്ങള്‍ പോലുള്ള തന്ത്രപ്രധാന പ്രദേശങ്ങളില്‍ ടര്‍ക്കിഷ് കമ്പനികളുടെ സാന്നിധ്യം സുരക്ഷാ വെല്ലുവിളി ഉയര്‍ത്തുന്നതാണ്. അതിനാലാണ് ടര്‍ക്കിഷ് കമ്പനികളെ നീക്കുന്നത്.



By admin