കാഠ്മണ്ഡു: സംഗീതജ്ഞനും കാഠ്മണ്ഡു മേയറുമായ ബാലേന്ദ്ര ഷാ നേപ്പാളിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ശീതൾ നിവാസിലെ പ്രസിഡന്റിന്റെ ഓഫീസിൽ ഉച്ചയ്‌ക്ക് 12.34 ന് നടന്ന ചടങ്ങിൽ 35 കാരനായ ബാലേന്ദ്ര ഷാ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പ്രസിഡന്റ് പോഡൽ പ്രധാനമന്ത്രിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
ഒരു എഞ്ചിനീയറുകൂടിയായ ബാലേന്ദ്ര ഷാ രാജ്യത്ത് അധികാരമേറ്റ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ്. ബാലേന്ദ്ര ഷാ നേപ്പാളിന്റെ പ്രധാനമന്ത്രിയാകുന്നതോടെ ആ രാജ്യത്തിന്റെ പതിറ്റാണ്ടുകള്‍ നീണ്ട കലുഷിതവും അസ്ഥിരവുമായ കാലഘട്ടം അവസാനിക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഹിന്ദു, ബുദ്ധ മത പാരമ്പര്യങ്ങളൊടെയാണ് സത്യപ്രതിജ്ഞാ ചടങ്ങ്. ഏഴ് ബ്രാഹ്മണർ പങ്കെടുക്കുന്ന ശംഖനാദ് (ശംഖ് ഊതൽ), 108 ഹിന്ദു ബതുക്കുകൾ അഥവാ യുവ ബ്രാഹ്മണർ പങ്കെടുക്കുന്ന വേദ സ്തുതിഗീതങ്ങൾ, 107 ലാമകൾ പങ്കെടുക്കുന്ന മംഗൾ ബച്ചൻ അഥവാ ബുദ്ധ മതഗ്രന്ഥങ്ങളുടെ പാരായണം എന്നിവയുൾപ്പെടെ വിപുലമായ മതപരമായ ആചാരങ്ങൾ ചടങ്ങിൽ നടന്നു.
15 മുതൽ 18 വരെ മന്ത്രിമാരുള്ള ഒരു ചെറിയ മന്ത്രിസഭ അദ്ദേഹം രൂപീകരിക്കാൻ സാധ്യതയുണ്ടെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. നേപ്പാളില്‍ കഴിഞ്ഞ വര്‍ഷമുണ്ടായ ജെന്‍-സി അഥവാ പുതുതലമുറയുടെ, സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെയാണ് ബാലേന്ദ്ര ഷായുടെ താരോദയം സംഭവിക്കുന്നത്. പ്രതിഷേധക്കൊടുങ്കാറ്റില്‍ മാവോയിസ്റ്റുകളും കോണ്‍ഗ്രസുമൊക്കെ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ നിലംപതിക്കുകയും ജനവിരുദ്ധരായ മന്ത്രിമാരെ യുവാക്കള്‍ തെരുവില്‍ നേരിടുകയും ചെയ്തു.
സംഘര്‍ഷഭരിതമായ ഈ നാളുകളില്‍ ഏറ്റവും സ്വാധീനമുള്ള മുഖം ‘ബാലെന്‍’ എന്നു വിളിപ്പേരുള്ള ബാലേന്ദ്ര ഷായുടെതായിരുന്നു. അന്നുതന്നെ പ്രധാനമന്ത്രിയാവാന്‍ കഴിയുമായിരുന്നെങ്കിലും ബാലേന്ദ്ര അതിന് ശ്രമിച്ചില്ല. താന്‍ അധികാരമോഹിയല്ലെന്ന് തെളിയിക്കാന്‍ ഇതിലൂടെ കഴിഞ്ഞു. കാഠ്മണ്ഡുവില്‍ ജനിച്ച ‘ബാലെന്‍’ നേപ്പാളില്‍ സിവില്‍ എഞ്ചിനീയറിങ് പഠിച്ചശേഷം ഭാരതത്തിലെത്തി കര്‍ണ്ണാടകയിലെ വിശ്വേശ്വരയ്യ ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് സ്ട്രക്ചറല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയാണ്.