തിരുവനന്തപുരം:’ ബാഹുബലി’യെ മലയാളികളുടെ രക്തത്തില്‍ അലിയിച്ചുചേര്‍ത്തത് മങ്കൊമ്പ് ഗോപാലകൃഷ്ണനായിരുന്നു. ആ ഓര്‍മ്മകള്‍ നന്ദിയോടെ അനുസ്മരിക്കുകയായിരുന്നു സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലൂടെ രാജമൗലി.
ബാഹുബലി സിനിമയ്‌ക്ക് വേണ്ടി മലയാളത്തില്‍ സംഭാഷണങ്ങള്‍ എഴുതിയത് മങ്കൊമ്പ് ഗോപാലകൃഷ്ണനായിരുന്നു. ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങള്‍ക്ക് ഗാനങ്ങള്‍ എഴുതിയതും മങ്കൊമ്പായിരുന്നു. തനി ഒരു മലയാളം സിനിമയിലെ ഗാനങ്ങള്‍ പോലെ അത് മലയാളി ആസ്വദിക്കുകയായിരുന്നു. മ
“ഇതിഹാസതുല്യനായ എഴുത്തുകാരനായ മങ്കൊമ്പിന്റെ വിടവാങ്ങലില്‍ ദുഖിക്കുന്നു. അദ്ദേഹത്തിന്റെ കാലാതിവര്‍ത്തിയായ വരികളും സംഭാഷണങ്ങളും കവിതയും അവസാനിക്കാത്ത സ്വാധീനം മലയാളികളുടെ മേല്‍ ചെലുത്തിയിരുന്നു. ഈച്ച, ബാഹുബലി, ആര്‍ആര്‍ആര്‍ തുടങ്ങിയ സിനിമകളില്‍ മങ്കൊമ്പുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്. “- രാജമൗലി എഴുതി.
ബാഹുബലി എന്ന സിനിമയുടെ മാജിക് മലയാളികയെ അനുഭവിപ്പിച്ചതില്‍ മങ്കൊമ്പിന്റെ പ്രതിഭയും വലിയ പങ്കുവഹിച്ചിരുന്നു. ഒരു മലയാളസിനിമപോലെ അദ്ദേഹം ബാഹുബലിയെ മാറ്റിയെടുത്തു. രാജമൗലിയുടെ സിനിമയെ അവിസ്മരണീയമാക്കിയതില്‍ മങ്കൊമ്പിന്റെ പ്രതിഭാസ്പര്‍ശം വലിയ പങ്കുവഹിച്ചു.
വലിയൊരു പാറക്കല്ല് തൂക്കി പോകുന്ന ബാഹുബലിയുടെ എന്‍ട്രി സോങ് ആണ് ബാഹുബലിയെ ബാഹുബലിയാക്കിയത്. ആരിവന്‍ ആരിവന്‍ എന്ന മങ്കൊമ്പിന്റെ വരികള്‍ മറക്കാനാവില്ല.
ജടാകടാഹ സംഭ്രമ ഭ്രമനിലിമ്പ നിർഝരീ
വിലോല വീചി വല്ലരി വിരാജ മാന മൂർദ്ധനി
ധഗദ്ധഗദ് ധകജ്വല ലലാട പട്ട പാവകേ
കിശോര ചന്ദ്രശേഖരേ രതി: പ്രതിക്ഷണം മമ
ആരിവൻ ആരിവൻ കല്ലും തൂക്കി പോയിടുന്നോൻ…..
ബാഹുബലി ഒന്നാം ഭാഗത്തില്‍ മങ്കൊമ്പ് എഴുതിയ ഗാനം കീരവാണിയുടെ സംഗീതത്തില്‍ വാര്‍ന്നുവീണപ്പോള്‍ അന്യഭാഷ ചിത്രത്തിലെ ഗാനമായി തോന്നിയില്ല.
പച്ച തീയാണ് നീ തെച്ചിപ്പൂവാണ് ഞാൻ
തമ്മിൽ കണ്ട നേരത്ത് ഒന്നായി പോയ് വേഗത്തിൽ
കത്തും കൽപ്പാറയെ കൊത്തി ഉളിയാലേ നീ
സ്വർഗ്ഗ സ്ത്രീയെന്ന പോൽ ശിൽപം തീർത്തീലയോ….
സയനോരയും വിജയ് യേശുദാസും ചേര്‍ന്ന് പാടിയ രതിയുടെ ചൂടുണര്‍ത്തുന്ന ബാഹുബലിയിലെ ഗാനം മറക്കാനാവില്ല. കീരവാണിയുടെ സംഗീതത്തില്‍ ഒതുങ്ങി നിന്നും മങ്കൊമ്പിന്റെ വരികള്‍.
ഞരമ്പുകൾ വാൽസ്യായന ചൂട് ചൂട്
നനഞ്ഞുപോയ് മെയ്യ് കരിമ്പ് നീരിൽ നീരിൽ
മയക്കി ഉരുക്കി വിളക്കി എടുത്ത് രാവിൽ…. രാവിൽ…
മെരുക്കി ഇണക്കി ഇറുക്കി മുറുക്കി മാറിൽ മാറിൽ
മനോഹരീ…… മനോ ഹരീ…….
ഒരേയൊരു രാജ എന്ന ഗാനം ബാഹുബലിയെ പ്രപഞ്ചത്തോളം വലുതാക്കുന്ന ഗാനമാണ്. ഇതും മങ്കൊമ്പിന്റെ രചന തന്നെ.