കൊച്ചി: ഇത്തവണയും ശക്തമായ ത്രികോണമത്സരം നടക്കുന്ന മണ്ഡലമാണ് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ. ഇക്കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ നഗരസഭ പിടിച്ചെടുത്തതോടെ ബിജെപിയ്‌ക്ക് ഇവിടെ വാനോളം പ്രതീക്ഷയുണ്ട്.
ട്വന്‍റി ട്വന്‍റിയിലൂടെ അമിത് ഷായുടെ ഇലക്ഷന്‍ എഞ്ചിനീയറിംഗ് ലക്ഷ്യമാക്കുന്നത്
പക്ഷെ ഇക്കുറി ബിജെപിയുടെ സ്ഥാനാര്‍ത്ഥിയല്ല തൃപ്പൂണിത്തുറയില്‍ മത്സരിക്കുന്നത്. പകരം ബിജെപിയുടെ സഖ്യകക്ഷിയായി യാദൃച്ഛികമായി കയറിവന്ന ട്വന്‍റി ട്വന്‍റിയ്‌ക്കാണ് തൃപ്പൂണിത്തുറ സീറ്റ് നല്‍കിയിരിക്കുന്നത്. കൃത്യമായി വിജയം ലാക്കാക്കിയുള്ള നീക്കം തന്നെയായാണ് ഇതിനെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞര്‍ വിലയിരുത്തത്. അമിത് ഷായുടെ ഇലക്ഷന്‍ എഞ്ചിനീയറിങ്ങിന്റെ പ്രയോഗം നടന്ന ഒരു മണ്ഡലമാണ് തൃപ്പൂണിത്തുറയെന്ന് പറയപ്പെടുന്നു. തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഫാക്ടറുകള്‍ കണക്കാക്കി സഖ്യങ്ങളും കൂട്ടുകെട്ടുകളും സംഘടിപ്പിക്കുന്ന രീതിയാണിത്.
ഒരു ഹിന്ദു ഭൂരിപക്ഷ മണ്ഡലമാണെങ്കിലും ക്രിസ്ത്യന്‍ സമുദായത്തിന് 28 മുതല്‍ 32 ശതമാനം വരെ ശക്തിയുള്ള മണ്ഡലമാണ് തൃപ്പൂണിത്തുറ. ഇവിടെയാണ് സാബു ജേക്കബ്ബിന്റെ നേതൃത്വത്തിലുള്ള ട്വന്‍റി ട്വന്‍റി എന്‍ഡിഎ വിജയത്തിന് അനുഗ്രഹമാകുക. തൃപ്പൂണിത്തുറ മണ്ഡലത്തിലെ ക്രിസ്ത്യന്‍ വോട്ടുകള്‍ കൂടി അനുകൂലമായേക്കുമെന്നതാണ് എന്‍ഡിഎയ്‌ക്ക് വിജയപ്രതീക്ഷ നല്‍കുന്നത്.
ഇടത് ക്യാമ്പില്‍ അസ്വാരസ്യം
ഇക്കുറി ട്വന്‍റി ട്വന്‍റിയുടെ സ്ഥാനാര്‍ത്ഥി നടിയും സാമൂഹ്യപ്രവര്‍ത്തകയുമായ അഞ്ജലി നായരാണ്. ഏറ്റവുമൊടുവില്‍ അഞ്ജലിയുടെ ശ്രദ്ധേയമായ വേഷം ദൃശ്യം രണ്ടാം ഭാഗത്തിലെ പൊലീസ് വേഷമാണ്. ജോര്‍ജ്ജുകുട്ടിയുടെ കുടുംബത്തില്‍ നിന്നും രഹസ്യവിവരങ്ങള്‍ ചോര്‍ത്തുന്ന രഹസ്യപ്പൊലീസായാണ് അഞ്ജലി നായര്‍ വേഷമിട്ടത്. ഈ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിന് ശേഷം മറ്റൊരു ഭാഗ്യമായി തൃപ്പൂണിത്തുറയിലെ സ്ഥാനാര്‍ത്ഥിത്വം അഞ്ജലി നായരിലേക്ക് വന്നുചേരുകയായിരുന്നു. തൃപ്പൂണിത്തുറക്കാരിയാണ് എന്നത് അഞ്ജലി നായര്‍ക്ക് വലിയ പ്ലസ് പോയിന്‍റാണ്. ദീപക് ജോയ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമ്പോള്‍ എല്‍ഡിഎഫിനായി കെ.എന്‍. ഉണ്ണിക്കൃഷ്ണന്‍ മത്സരിക്കുന്നു. കെ. ബാബുവിന്റെ ഇഷ്ടക്കാരനാണ് ദീപക് ജോയ്. അനില്‍കുമാറിന് സീറ്റ് നല്‍കാതെ വൈപ്പിന്‍കാരനായ ഉണ്ണികൃഷ്ണനെ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ത്ഥിയായി കൊണ്ടുവന്നതില്‍ കടുത്ത അസ്വാരസ്യം സിപിഎമ്മില്‍ പുകയുകയാണ്.
തൃപ്പൂണിത്തുറ എന്നത് ബിജെപിയുടെ എ ക്ലാസ് മണ്ഡലം
തൃപ്പൂണിത്തുറ എന്നത് ബിജെപിയുടെ എ ക്ലാസ് മണ്ഡലമാണ്. എല്‍ഡിഎഫിനെയും യുഡിഎഫിനെയും മാറി മാറിപ്പരീക്ഷിച്ച തൃപ്പൂണിത്തുറയില്‍ കഴിഞ്ഞ പത്ത് വര്‍ഷം കൊണ്ട് ബിജെപി ഒരു ശക്തിയായി വളര്‍ന്നിട്ടുണ്ട്. ഇക്കഴിഞ്ഞ തദ്ദേശസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ നഗരസഭയുടെ ഭരണം പിടിക്കാന്‍ ബിജെപിയ്‌ക്ക് കഴിഞ്ഞിരുന്നു. ഈ നേട്ടം തൃപ്പൂണിത്തുറ നിയമസഭാമണ്ഡലത്തിലേക്കുള്ള പോരില്‍ കരുത്താക്കി മാറ്റാനാണ് ബിജെപി ഒരുങ്ങിയിരിക്കുന്നത്. ഇക്കഴിഞ്ഞ തൃപ്പൂണിത്തുറ നഗരസഭാ മത്സരത്തില്‍ ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിലായിരുന്നു എൻഡിഎയുടെ വിജയം. തൃപ്പൂണിത്തുറ നഗരസഭ കാലങ്ങളായി എൽഡിഎഫും യു.ഡി.എഫും മാറി മാറിയാണ് ഭരിച്ചുവന്നിരുന്നത്. എന്നാല്‍ ഇക്കുറി 21 സീറ്റുകള്‍ എൻഡിഎ നേടിയപ്പോള്‍ 20 സീറ്റുകളേ എൽഡിഎഫിന് നേടാന്‍ സാധിച്ചുള്ളൂ. യു.ഡി.എഫ് 16 സീറ്റുകളിലൊതുങ്ങി. എൽഡിഎഫും എൻഡിഎയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. എൽഡിഎഫിൽ നിന്നാണ് എൻഡിഎ തൃപ്പൂണിത്തുറ ഭരണം അട്ടിമറി വിജയത്തിലൂടെ പിടിച്ചെടുക്കുന്നത്. നിലവിൽ എൽഡിഎഫ് ആണ് നഗരസഭ ഭരിക്കുന്നത്. എ ക്ലാസ് നഗരസഭയായി കണക്കാക്കി ബിജെപി വലിയ പ്രചാരണമാണ് തദ്ദേശതെരഞ്ഞടുപ്പില്‍ തൃപ്പൂണിത്തുറയിൽ നടത്തിയത്.
2016ല്‍ ബിജെപിയുടെ വരവറിയിച്ച തൃപ്പൂണിത്തുറ
2016ലെ തെരഞ്ഞെടുപ്പു മുതലാണ് തൃപ്പൂണിത്തുറ ത്രികോണമത്സരത്തിന് വേദിയാകുന്നത്. അന്ന് തുറവൂര്‍ വിശ്വംഭരന്‍ എന്ന സ്ഥാനാര്‍ത്ഥി ശരിക്കും ബിജെപിയ്‌ക്ക് വേണ്ടി തൃപ്പൂണിത്തുറയെ ഇളക്കിമറിച്ചു.അതുവരെ എല്‍ഡിഎഫ് യുഡിഎഫ് പോരാട്ടത്തിന് മാത്രം സാക്ഷ്യം വഹിച്ചിരുന്ന തൃപ്പൂണിത്തുറയില്‍ ആദ്യമായി ത്രികോണപ്പോരാട്ടം നടക്കുകയായിരുന്നു. ആ തെരഞ്ഞെടുപ്പില്‍ ഏകദേശം 30000 ഓളം വോട്ടുകള്‍ തുറവൂര്‍ വിശ്വംഭരന്‍ പിടിച്ചു. തുറവൂര്‍ വിശ്വംഭരന്റെ വരാണ് അതുവരെ തൃപ്പൂണിത്തുറ അടക്കിവാണ കെ. ബാബുവിനെപ്പോലും അടിതെറ്റിച്ചത്. ആ മത്സരത്തില്‍ കെ.ബാബു സിപിഎമ്മിന്റെ എം. സ്വരാജിനോട് തോറ്റു. പക്ഷെ 2021ല്‍ കെ.ബാബു അതിന് പകരം വീട്ടി. വാശിയേറിയ ആ മത്സരത്തില്‍ വെറും ആയിരത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷത്തിനേ ബാബുവിന് ജയിക്കാനായുള്ളൂ. അന്ന് ബിജെപിയ്‌ക്ക് വേണ്ടി മത്സരിച്ചത് കെ.എസ്. രാധാകൃഷ്ണനാണ്. തുറവൂര്‍ വിശ്വംഭരന്റെ അത്രയ്‌ക്ക് വോട്ട് പിടിക്കാന്‍ കഴിഞ്ഞില്ലെങ്കിലും 23,756 വോട്ടുകള്‍ രാധാകൃഷ്ണന്‍ പിടിച്ചു അതായത് ബിജെപിയുടെ വോട്ട് ബേസിന് ഉലച്ചില്‍ തട്ടിയിട്ടില്ല എന്നര്‍ത്ഥം. ഇക്കുറി താമരയ്‌ക്ക് പകരം ചക്ക ചിഹ്നത്തിലാണ് അഞ്ജലി നായര്‍ മത്സരിക്കുന്നത്. എങ്കിലും രാഷ്‌ട്രീയപ്പോര് മുറുകുമ്പോള്‍ ചിഹ്നത്തിനപ്പുറം രാഷ്‌ട്രീയം തന്നെയാണ് വിഷയമാവുക. വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ നടക്കുന്ന മുസ്ലിം പ്രാര്‍ത്ഥനാലയങ്ങളില്‍ വരെ കയറിയിറങ്ങി ഒരൊറ്റ വോട്ടും നഷ്ടപ്പെടരുത് എന്ന വാശിയിലാണ് അഞ്ജലി നായരുടെ പ്രവര്‍ത്തനം മുന്നേറുന്നത്. ഉദയം പേരൂരിലെ കുടിവെള്ളപ്രശ്നവും ശബരിമല സ്ത്രീപ്രവേശനവിഷയവും സ്വര്‍ണ്ണക്കൊള്ളയും അയ്യപ്പസംഗമത്തിലെ സാമ്പത്തിക തട്ടിപ്പും ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുന്ന ഈ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ അഞ്ജലി നായരിലേക്ക് ചായുമെന്ന് പ്രതീക്ഷിക്കുന്നു.