
കൊട്ടാരക്കര: ഭരണവിരുദ്ധ വികാരം മുതലാക്കി ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായ രശ്മി കൊട്ടാരക്കര മണ്ഡലത്തില്‍ നിര്‍ണ്ണായകസ്വാധീനം ചെലുത്തുമെന്ന് വിലയിരുത്തല്‍. മൂന്ന് ദശാബ്ദത്തിലേറെ നീണ്ട സാമൂഹ്യ–രാഷ്‌ട്രീയ പ്രവർത്തനപരിചയമുള്ള രശ്മി ശരിയ്‌ക്കും ജനങ്ങള്‍ക്കിടയില്‍ ഒരാളായി പ്രവര്‍ത്തിക്കുന്ന നേതാവാണ്. നേരത്തെ ജില്ലാ പഞ്ചായത്ത് അംഗം കൂടിയായിരുന്നു രശ്മി. പ്രാദേശിക രാഷ്‌ട്രീയത്തിൽ ശക്തമായ സാന്നിധ്യം പുലർത്തിവരുന്ന രശ്മിയുടെ സാന്നിധ്യം ഇക്കുറി ബാലഗോപാലിന്റെ ഇടത് കോട്ടകളെ വിറപ്പിക്കുമെന്നുറപ്പാണ്. ഇതിന് പുറമെ പിണറായി സര്‍ക്കാരിനെതിരെ ആളിക്കത്തുന്ന ജനവിരുദ്ധ വികാരവും മുതലാക്കാന്‍ കഴിയുമെന്ന് രശ്മി കരുതുന്നു.
കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ രാഷ്‌ട്രീയ രംഗത്ത് ശ്രദ്ധേയമായ മാറ്റത്തിന് വഴി തുറന്നാണ് മഹിളാ കോൺഗ്രസ് നേതാവായ ആർ. രഷ്മി ബിജെപിയിൽ ചേർന്നത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് പിന്നാലെ നടന്ന വാർത്താസമ്മേളനത്തിലാണ് പാർട്ടി പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. വൈകാതെ കൊട്ടാരക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി രശ്മിയുടെ പേര് പ്രഖ്യാപിക്കുകയും ചെയ്തു.
2021ല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന ആര്‍. രശ്മിയെ പതിനായിരത്തില്‍പരം വോട്ടുകള്‍ക്കാണ് കെ.എന്‍. ബാലഗോപാല്‍ തോല്‍പിച്ചത്. അന്ന് ബാലഗോപാലിന് 68,770 വോട്ടുകള്‍ ലഭിച്ചപ്പോള്‍ രശ്മിക്ക് 57,956 വോട്ടുകള്‍ ലഭിച്ചിരുന്നു. വയക്കല്‍ സോമന്‍ ആയിരുന്നു ഇവിടുത്തെ ബിജെപി സ്ഥാനാര്‍ത്ഥി. അന്ന് 21,223 വോട്ടുകളാണ് വയക്കല്‍ സോമന്‍ പിടിച്ചത് ഈ അടിസ്ഥാനവോട്ട് ബേസ് ബിജെപിയുടേതായി അവിടെയുണ്ട്. അതിനൊപ്പമാണ് രശ്മിയുടെ സ്വാധീനത്തില്‍ വന്നെത്തുന്ന വോട്ടുകള്‍. പക്ഷെ 2021ലെ കൊട്ടാരക്കരയല്ല 2026ലേത്. ധാരാളം രാഷ്‌ട്രീയ അടിയൊഴുക്കുകള്‍ ഇക്കുറി കൊട്ടാരക്കരമണ്ഡലത്തില്‍ ഉണ്ട്. അതില്‍ ഒരു പ്രധാനഘടകം ഈ നിയോജകമണ്ഡലത്തില്‍ ബിജെപി ഒരു വലിയ രാഷ്‌ട്രീശക്തിയായി വളര്‍ന്നിരിക്കുന്നു എന്നത് തന്നെയാണ്. അതുപോലെ സിപിഎമ്മിലെ നേതാവായ ഐഷാ പോറ്റി കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നതും ബാലഗോപാലിന് തിരിച്ചടിയാകും. ഭരണവിരുദ്ധവികാരവും രശ്മിക്ക് അനുഗ്രഹമാകും.
ധനമന്ത്രി എന്ന നിലയില്‍ കൊട്ടാരക്കരയില്‍ ചില വികസനപ്രവര്‍ത്തനങ്ങളൊക്കെ ബാലഗോപാല്‍ നടത്തിയിട്ടുണ്ട് എന്നത് നേരാണ്. പ്രബല ഹിന്ദുസമുദായത്തിന്റെ പിന്തുണയും ബാലഗോപാലിന് ഒരു പരിധി വരെ ഉണ്ടാകും. പെന്തകോസ്ത് വിഭാഗത്തിന് സാന്നിധ്യമുള്ള ഈ മണ്ഡലത്തില്‍ ഇടത് സര്‍ക്കാരിനോട് കൂറ് പ്രഖ്യാപിച്ചുകൊണ്ടുള്ള അവരുടെ നിലപാടും ബാലഗോപാലിന് വോട്ടായിമാറും. പക്ഷെ ഈ ഫാക്ടര്‍ തന്നെ ബിജെപിയ്‌ക്കും മറ്റൊരു രീതിയില്‍ അനുഗ്രഹമായി മാറിയേക്കുമെന്ന് പ്രതീക്ഷയുണ്ട്. കഴിഞ്ഞ തവണ ബാലഗോപാലിനെ പിന്തുണച്ച ഈഴവസമുദായം പാടെ ബിജെപിയോട് അടുത്തു കഴിഞ്ഞു. ഈ വിഭാഗത്തില്‍ നിന്നുള്ള വോട്ട് ചോര്‍ച്ച ബാലഗോപാലിനെ ബാധിക്കും. സിപിഎമ്മിനകത്ത് നിന്നും നല്ലൊരു പങ്ക് വോട്ട് സിപിഎമ്മില്‍ നിന്നും മാറി കോണ്‍ഗ്രസിലേക്ക് എത്തിയ ഐഷാ പോറ്റി പിടിക്കുമെന്നതിലും തര്‍ക്കമില്ല. ഇതും ബാലഗോപാലിന് എതിരായ തരംഗമായി മാറിയേക്കും. ഇതിനെല്ലാം പുറമേയാണ് പിണറായി സര്‍ക്കാരിനോട് മനം മടുത്ത ജനങ്ങളുടെ ഭരണവിരുദ്ധവികാരം. ഈ ഭരണവിരുദ്ധവികാരം ഏറ്റവുമധികം പ്രതിഫലിക്കുക ഇവിടുത്തെ മുന്നോക്ക് ക്രിസ്ത്യന്‍ സമുദായത്തിലാണ്. അവര്‍ക്ക് ബിജെപിയോടുള്ള അനുഭാവം കൂടി രശ്മിക്ക് വോട്ടായി മാറുമെന്നാണ് പ്രതീക്ഷ.
സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസിലേക്ക് വന്ന് സ്ഥാനാര്‍ത്ഥിയാകുന്ന ഐഷാ പോറ്റി വോട്ടുകള്‍ പിടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ ഇത് മുറിവുണ്ടാക്കുക ബാലഗോപാലിന് തന്നെയാണ്.
വിജയം പോലെ തന്നെ പരാജയവും ഒരു പോലെ രുചിച്ച നേതാവാണ് കെ.എന്‍. ബാലഗോപാല്‍. 2021 2019 ൽ കൊല്ലം പാർലമെൻ്റ് മണ്ഡലത്തിൽ എൻ.കെ പ്രേമചന്ദ്രനോട് പരാജയപ്പെട്ടയാളാണ് കെ.എന്‍.ബാലഗോപാല്‍. . 1996ല്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനോട് അടൂരില്‍ നിന്ന് തോറ്റിട്ടുണ്ട് ബാലഗോപാല്‍. ഈ 2026ലും മറ്റൊരു തോല്‍വിയിലേക്ക് ബാലഗോപാലിനെ തള്ളിവിടാന്‍ രശ്മിയ്‌ക്ക് സാധിക്കുമെന്ന് തന്നെ വിശ്വസിക്കപ്പെടുന്നു. അതിന് തുണയാവുന്നത് അയിഷാ പോറ്റി എന്ന ഇടതുനേതാവിന്റെ കോണ്‍ഗ്രസിലേക്കുള്ള കൂടുമാറ്റവും പിണറായി സര്‍ക്കാരിനുള്ള ഭരണവിരുദ്ധവികാരവും രശ്മിയുടെ ജനകീയാടിത്തറയുമാണ്.