• Thu. Mar 5th, 2026

24×7 Live News

Apdin News

ബീഹാറില്‍ രാഷ്‌ട്രീയച്ചൂട്; നിതീഷിന്റെ മകന്‍ സജീവ രാഷ്‌ട്രീയത്തിലേക്ക്

Byadmin

Mar 5, 2026



പട്‌ന: ജെഡി(യു) നേതാവും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന്റെ മകന്‍ നിഷാന്ത് കുമാര്‍ സജീവരാഷ്‌ട്രീയത്തിലേക്ക്. നിഷാന്ത് ഉപമുഖ്യമന്ത്രിയാകുമെന്നും നിതീഷ് രാജ്യസഭയിലേക്ക് മത്സരിച്ച് കേന്ദ്രമന്ത്രിയാകുമെന്നും മുഖ്യമന്ത്രി പദം ബിജെപിക്ക് ലഭിക്കുമെന്നുമാണ് മാധ്യമങ്ങളില്‍ പടരുന്ന അഭ്യൂഹങ്ങള്‍. എന്നാല്‍ ഇക്കാര്യങ്ങള്‍ക്ക് സ്ഥിരീകരണമില്ല.

ബീഹാറില്‍ നിന്ന് രാജ്യസഭയിലുള്ള 16 സീറ്റുകളില്‍ അഞ്ചെണ്ണം ഏപ്രില്‍ 9ന് ഒഴിയും. ഇതില്‍ രണ്ടെണ്ണം ജെഡിയുവിന്റെയാണ്, രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാനായ ഹരിവംശ് നാരായണ്‍ സിങ്ങും, കേന്ദ്ര കൃഷി സഹമന്ത്രി രാംനാഥ് താക്കൂറും. രാംനാഥ് മുതിര്‍ന്ന സോഷ്യലിസ്റ്റ് ആയിരുന്ന ഭാരതരത്‌ന കര്‍പ്പൂരി താക്കൂറിന്റെ മകനാണ്. എന്‍ഡിഎ ഘടക കക്ഷിയായ ആര്‍എല്‍എം അധ്യക്ഷന്‍ ഉപേന്ദ്രകുശ്‌വാഹയാണ് മൂന്നാമത്തെ രാജ്യസഭാ എംപി. രണ്ടെണ്ണം ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡി അംഗങ്ങളാണ്. തെരഞ്ഞെടുപ്പില്‍ നാലു പേരെ നിഷ്പ്രയാസം ജയിപ്പിക്കാന്‍ വേണ്ട അംഗസംഖ്യ എന്‍ഡിഎക്ക് ഉണ്ട്. 202 എംല്‍എമാരാണ് എന്‍ഡിഎക്ക് ഉള്ളത്. ഒരു സീറ്റില്‍ കൂടി മത്സരിച്ച് ജയം കരസ്ഥമാക്കാനാണ് എന്‍ഡിഎ നീക്കം.

ഹരിവംശ് നാരായണ്‍ സിങ്ങിനെ ഒഴിവാക്കി നിതീഷ് തന്നെ മത്സരിക്കുമെന്നാണ് വാര്‍ത്തകള്‍. നിഷാന്ത്കുമാര്‍ അച്ഛന്റെ മണ്ഡലമായ നളന്ദയില്‍ മത്സരിച്ച് എംഎല്‍എയായി ഉപമുഖ്യമന്ത്രി പദം ഏല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തലമുറകൈമാറ്റമെന്നാണ് ജെഡിയു നേതാക്കള്‍ പറയുന്നത്.

By admin