
ബെംഗളൂരു: കർണാടകയിലെ ചിക്കബെല്ലാപൂർ വനിതാ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മനുഷ്യക്കടത്ത്, വേശ്യാവൃത്തി കേസിൽ പ്രതികളായ മൂന്ന് സ്ത്രീകൾക്ക് ഏഴ് വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ചു. ഫെബ്രുവരി 9 ന് ചിക്കബെല്ലാപൂരിലെ അഡീഷണൽ ജില്ലാ, സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2022 മാർച്ചിലാണ് കേസ് രജിസ്റ്റർ ചെയ്‍തത്. പ്രതികളായ വെങ്കിട്ടരമണമ്മ, നരസമ്മ, ശാരദ തുടങ്ങിയവരെയാണ് കോടതി ശിക്ഷിച്ചത്.
വെങ്കിട്ടരമണമ്മക്ക് ഏഴ് വർഷം കഠിനതടവും 7000 രൂപ പിഴയും അവരുടെ കൂട്ടാളികളായ ലക്ഷ്മി നരസമ്മക്ക് ഏഴ് വർഷം കഠിനതടവും 10,000 രൂപ പിഴയും ശാരദക്ക് ഏഴ് വർഷം കഠിനതടവും 15,000 രൂപ പിഴയുമാണ് ശിക്ഷ. ബംഗളൂരുവിലെ ബ്യൂട്ടി പാർലറിൽ ജോലി വാഗ്ദാനം ചെയ്താണ് 19 വയസ്സുകാരിയെ പ്രധാന പ്രതി വശീകരിച്ചത്.
ചിക്കബെല്ലാപൂരിൽനിന്ന് ബെംഗളൂരുവിലേക്കും അവിടെനിന്ന് ഡൽഹിയിലേക്കും കൊണ്ടുപോയി, പിന്നീട് ഒരു മുറിയിൽ തടവിലാക്കി. അവിടെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചുവെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിൽ പ്രതി ഇരയെ മൂന്ന് ലക്ഷം രൂപക്ക് വിറ്റതായി കണ്ടെത്തി. തുടർന്ന് വേശ്യാലയത്തിൽ തടവിൽ പാർപ്പിച്ചു. മറ്റ് സ്ത്രീകളെയും വേശ്യാവൃത്തിക്കായി ഇതേ സ്ഥലത്ത് കൊണ്ടുവന്നിരുന്നു.
രണ്ടുമാസത്തിന് ശേഷം ഇര രക്ഷപ്പെട്ട് സ്വന്തം നാട്ടിലേക്ക് മടങ്ങി. പിന്നീട് 2022 ജൂണിൽ വനിത പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ചിക്കബല്ലാപൂർ ജില്ല പൊലീസ് സൂപ്രണ്ട് കുശാൽ ചൗക്സിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടന്നത്. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.കെ. സാഹിദ ബാനു പ്രോസിക്യൂഷനുവേണ്ടി ഹാജരായി.
മറ്റൊരു സംഭവത്തിൽ കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ ഭർത്താവും കുടുംബവും വേശ്യാവൃത്തിക്ക് നിർബന്ധിച്ചതിനെ തുടർന്ന് യുവതി ഭർതൃവീട്ടിൽ ജീവനൊടുക്കി. കർണാടകയിലെ ബീദർ ജില്ലയിലാണ് സംഭവം. ഭാൽക്കി സ്വദേശിനിയായ അഞ്ജനാബായി ശേഖർ പാട്ടീൽ(22) ആണ് മരിച്ചത്. ബീദർ ജില്ലയിലെ ബസവ കല്യാൺ സ്വദേശിയായ ശേഖർ പാട്ടീലിന്റെ ഭാര്യയാണ് അഞ്ജനാബായി. ഭർത്താവും കുടുംബവും അഞ്ജനയെ വേശ്യാവൃത്തിക്ക് നിർബന്ധിച്ചുവെന്നാണ് ആരോപണം. ഇതാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് പറയുന്നു.