
പാശുപതാസ്ത്രവുമായി ഇന്ന് നമുക്ക് താരതമ്യം ചെയ്യാന്‍ പറ്റുന്നത് ന്യൂക്ലിയര്‍ വെപ്പണ്‍സിനെയാണെന്ന് നടൻ ജഗദീഷ്. ഇതൊക്കെ പുരാണങ്ങളിൽ പറഞ്ഞിട്ടുണ്ടെന്നത് അത്ഭുതകരമായ കാര്യമാണെന്നും അദ്ദേഹം പറയുന്നു. ജഗദീഷിന്റെ വാക്കുകൾ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറിയത്. ശിവരാത്രിയോടനുബന്ധിച്ച് വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിൽ എത്തിയപ്പോഴായിരുന്നു ജഗദീഷിന്റെ പ്രതികരണം.
വെണ്ണല ക്ഷേത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് സംസാരിച്ച് പോകവെ ആയിരുന്നു പാശുപതാസ്ത്രത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത്. “തൈക്കാട്ടപ്പന്റെ സന്നിധിയിൽ വരാൻ കഴിഞ്ഞത് ഒരു വലിയ ഭാഗ്യമായി ഞാൻ കണക്കാക്കുന്നു. വിശേഷിച്ചും ഈ ക്ഷേത്രത്തിന്റെ പാരമ്പര്യം, ഈ ക്ഷേത്രത്തിന്റെ മഹത്വം ഒക്കെ കൂടുതൽ അറിയാൻ കഴിഞ്ഞത് അടുത്ത കാലത്താണ്.
ഇത്രയും പഴക്കമുള്ള ക്ഷേത്രമാണ് ഇതെന്ന് ഞാൻ വളരെ വൈകിയാണ് അറിഞ്ഞത്. ഇതിനെക്കുറിച്ച് തന്നെ ഐതിഹ്യങ്ങൾ ഏറെയുണ്ട്. എങ്ങനെയാണ് വെണ്ണല എന്ന പേര് വന്നത് എന്നൊക്കെ നിങ്ങൾക്കറിയാം. എന്നെ സംബന്ധിച്ച് അതൊരു പുതിയ അറിവായിരുന്നു. ശാസ്ത്രത്തിന്റെ പരിവേഷത്തിലാണെങ്കിൽ വെണ്ണല എന്ന് പറയുന്നത് വെണ്മയുള്ള ഇല, തൂവെള്ള ഇല എന്നൊക്കെയാണ് അർഥം.
ഇതിനേക്കാളൊക്കെ ഏറ്റവും രസകരമായിട്ടുള്ളൊരു ചരിത്രം നമ്മുടെ ആധുനിക കാലഘട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതെങ്ങനെ ആണെന്ന് ചോദിച്ചാല്‍, അര്‍ജുനന്‍ പാശുപതാസ്ത്രം നേടണമെന്ന ആഗ്രഹവുമായി ശിവനെ തപസ് ചെയ്തു. പാശുപതാസ്ത്രവുമായി ഇന്ന് നമുക്ക് താരതമ്യം ചെയ്യാന്‍ പറ്റുന്നത് ന്യൂക്ലിയര്‍ വെപ്പണ്‍സിനെയാണ്.
പാശുപതാസ്ത്രം കയ്യില്‍ കൊടുത്താല്‍ അതെങ്ങനെ ഉപയോഗിക്കുമെന്ന് എനിക്ക് ആദ്യം അറിയണം, ഭഗവാൻ ശിവൻ അങ്ങനെയൊരു തീരുമാനമെടുത്തു. കിരാദന്റെ വേഷത്തില്‍ ഭഗവാന്‍ അർജുനന് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. എന്തിനാണ് പരീക്ഷിക്കാന്‍ വേണ്ടി. ഇന്നത്തെ ന്യൂക്ലിയര്‍ വെപ്പണിന്റെ കാര്യം അതല്ലേ. ഇറാനും അമേരിക്കയും തമ്മില്‍ ഇന്ന് യുദ്ധം ചെയ്യുകയാണ്.
എന്തിന് വേണ്ടി ന്യൂക്ലിയര്‍ വെപ്പണിന്റെ കാര്യത്തിന് വേണ്ടി. എത്ര ഉണ്ട്? എന്ന് ഉപയോഗിക്കും ? എന്നൊക്കെ പറയുന്നു. ഇതിനൊക്കെ എത്രയോ വര്‍ഷം മുന്‍പ് ഹിന്ദു പുരാണത്തില്‍ ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് എന്നത് നമ്മളെ സംബന്ധിച്ചിടത്തോളം അത്ഭുതകരമായിട്ടുള്ള കാര്യമാണ്. ആ പാശുപതാസ്ത്രത്തെ ഇന്നത്തെ ന്യൂക്ലിയര്‍ വെപ്പണുമായി നമുക്ക് ഉപമിക്കാം.
അങ്ങനെ ഭഗവാനാണെന്ന് അറിയാതെ യുദ്ധം ചെയ്ത്, ഗാണ്ഡീവം ഒഴിച്ച് ബാക്കി എല്ലാ ആയുധവും വച്ച് കീഴടങ്ങുകയാണ് അര്‍ജുനന്‍. ഒടുവില്‍ ശിവൻ അദ്ദേഹത്തിന് മുന്നില്‍ പ്രത്യക്ഷനായി. ചരിത്രമായിക്കോട്ടെ പുരാണം ആയിക്കോട്ടെ ഒരു ആയുധം നമ്മുടെ കയ്യില്‍ കിട്ടിയാൽ അത് എങ്ങനെ ഉപയോഗിക്കണം എന്നാണ് ചിന്തിക്കേണ്ടത്”.- ജഗദീഷ് പറഞ്ഞു.