• Sun. Feb 22nd, 2026

24×7 Live News

Apdin News

ഭാരതം – ബ്രസീല്‍ ഉഭയകക്ഷി വ്യാപാരം: 20 ബില്യണ്‍ ഡോളറായി ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി

Byadmin

Feb 22, 2026



ന്യൂദല്‍ഹി: ഭാരതവും ബ്രസീലും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 ബില്യണ്‍ ഡോളറായി ഉയര്‍ത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കുശേഷം നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ലാറ്റിനമേരിക്കയിലെ ഭാരതത്തിന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ബ്രസീല്‍ എന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വെറും അക്കങ്ങളല്ലെന്നും വിശ്വാസത്തിന്റെ പ്രതിഫലനമാണെന്നും മോദി പറഞ്ഞു. നിര്‍ണായക ധാതുക്കളും ഉരുക്കുമായി ബന്ധപ്പെട്ട് ഒപ്പുവെച്ച കരാര്‍ ശക്തമായ ഒരു വിതരണ ശൃംഖല കെട്ടിപ്പടുക്കുന്നതിനുള്ള പ്രധാന ചുവടുവെപ്പാണ്. പ്രതിരോധ മേഖലയിലെ സഹകരണവും ക്രമാനുഗതമായി വളരുകയാണ്. പരസ്പര വിശ്വാസത്തിന്റെയും തന്ത്രപരമായ വിന്യാസത്തിന്റെയും മികച്ച ഉദാഹരണമാണിത്. ഈ പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് തുടരുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ധാതു, ഖനന സഹകരണം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഉരുക്ക് മന്ത്രാലയവും ബ്രസീലിന്റെ ഖനി, ഊര്‍ജ്ജ മന്ത്രാലയവും തമ്മിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. ഹൈദരാബാദ് ഹൗസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയുടെയും സാന്നിധ്യത്തിലാണ് ധാരണാപത്രം കൈമാറിയത്. ഉരുക്ക് നിര്‍മാണ അസംസ്‌കൃത വസ്തുക്കള്‍ സുഗമമായി ലഭ്യമാക്കുന്നതിനും ഉരുക്ക് മൂല്യ ശൃംഖലയിലുടനീളം സാങ്കേതികവിദ്യ അധിഷ്ഠിത സംവിധാനങ്ങള്‍ സജ്ജമാക്കുന്നതിനും ഈ പങ്കാളിത്തം ഉപകരിക്കും.

ലോകത്തിലെ മുന്‍നിര ഇരുമ്പയിര് ഉത്പാദക രാജ്യങ്ങളിലൊന്നാണ് ബ്രസീല്‍. ഉരുക്ക് നിര്‍മാണത്തിന് അനിവാര്യമായ ധാതുക്കളുടെ ഗണ്യമായ ശേഖരം ബ്രസീലിലുണ്ട്. നിലവില്‍ ഭാരതത്തിന് 218 ദശലക്ഷം ടണ്‍ ഉരുക്ക് നിര്‍മാണ ശേഷിയുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന്റെയും വ്യവസായവത്ക്കരണത്തിന്റെയും ഫലമായി വര്‍ദ്ധിച്ചുവരുന്ന ആഭ്യന്തര ആവശ്യകത നിറവേറ്റാന്‍, ഭാരതത്തിലെ കമ്പനികള്‍ ഉരുക്ക് നിര്‍മാണ ശേഷി ഗണ്യമായി വിപുലീകരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സുപ്രധാന ചുവടുവയ്‌പ്പാണ് ഈ ധാരണാപത്രം. എഐ ഇംപാക്റ്റ് ഉച്ചകോടിയില്‍ പങ്കെടുത്ത ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വയ്‌ക്ക് രാഷ്‌ട്രപതി ഭവനില്‍ ആചാരപരമായ സ്വീകരണവും നല്‍കിയിരുന്നു.

By admin