• Wed. Jun 11th, 2025

24×7 Live News

Apdin News

ഭാരതത്തിന്റെ പരിവര്‍ത്തനത്തിലെ നാഴികക്കല്ല്

Byadmin

Jun 10, 2025



ഹര്‍ദീപ്. എസ്. പുരി

കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി

സേവനങ്ങള്‍ ആവശ്യമായ തോതില്‍ ലഭിക്കാത്തവര്‍ക്കും തീര്‍ത്തും ലഭിക്കാത്തവര്‍ക്കും ചരക്കുകളും സേവനങ്ങളും ലഭ്യമാക്കുന്ന കാര്യത്തില്‍ കൂടുതല്‍ കര്‍ശനമായ പരിശോധന ജനാധിപത്യത്തില്‍ ഉണ്ടാവേണ്ടത് ആവശ്യമാണ്. ഭാരതത്തില്‍, ആ പരീക്ഷണം അത്യന്തം കഠിനമാണ്. ഒരു മുദ്രാവാക്യവും ഉള്ളടക്കമില്ലാതെ നിലനില്‍ക്കില്ല. അനന്തരഫലങ്ങളില്ലാതെ അവകാശവാദങ്ങളേതും വിലപ്പോകില്ല. യഥാര്‍ഥ പരിവര്‍ത്തനം അവസാനത്തെ വ്യക്തിയിലും എത്തിച്ചേരേണ്ടതുണ്ട്. എന്തെന്നാല്‍, നമ്മുടെ ജനാധിപത്യത്തില്‍, അന്ത്യോദയയും വോട്ട് രേഖപ്പെടുത്തുന്നുണ്ട്.

വികസനത്തിന്റെ ഫലം എല്ലാവര്‍ക്കും

‘സര്‍വോദയ അന്ത്യോദയയിലൂടെ’ എന്ന തത്വശാസ്ത്രത്തില്‍ നിലയുറപ്പിച്ചിട്ടുള്ള പരിപാടികള്‍ ഒരു പൗരനും രാജ്യത്തിന്റെ വികസനത്തില്‍ പിന്നോട്ടുപോകുന്നില്ലെന്ന് ഉറപ്പാക്കുന്നു. 25 കോടിയിലധികം പേരെ വിവിധതലത്തിലുള്ള ദാരിദ്ര്യത്തില്‍നിന്നു കരകയറ്റി. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പിഎം-കിസാന്‍) 11 കോടിയിലധികം കര്‍ഷകര്‍ക്ക് 3.68 ലക്ഷം കോടിയിലധികം രൂപ വിതരണം ചെയ്തുകഴിഞ്ഞു. ‘ലഖ്പതി ദീദി’ സംരംഭം ഒരുകോടിയിലധികം ഗ്രാമീണ സ്ത്രീകളെ ഒരുലക്ഷം രൂപയില്‍ കൂടുതല്‍ വാര്‍ഷിക വരുമാനം നേടുന്നതിനായി ശാക്തീകരിച്ചു. പ്രധാനമന്ത്രി ആവാസ് യോജനയ്‌ക്ക് കീഴില്‍ ഏകദേശം 3 കോടി വീടുകള്‍ അനുവദിച്ചു.

ജല്‍ ജീവന്‍ മിഷനിലൂടെ 15.44-ലധികം ഗ്രാമീണ കുടുംബങ്ങള്‍ക്ക് ടാപ്പിലൂടെ കുടിവെള്ള കണക്ഷന്‍ നല്‍കിയിട്ടുണ്ട്. 70 വയസ്സിനും അതിനുമുകളിലും പ്രായമുള്ള എല്ലാ പൗരന്മാര്‍ക്കും, വരുമാനം പരിഗണിക്കാതെ, പ്രതിവര്‍ഷം 5 ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്യുന്നതിനായി ആയുഷ്മാന്‍ ഭാരത് പ്രധാന്‍ മന്ത്രി ജന്‍ ആരോഗ്യ യോജന വികസിപ്പിച്ചു. ഇത് ഏകദേശം 6 കോടി മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രയോജനപ്പെടും. ഇത് സമഗ്രമായ ആരോഗ്യസംരക്ഷണവും സാമ്പത്തിക പരിരക്ഷയും നല്‍കും. കൂടാതെ, മുന്‍നിര സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിച്ചു. ഈ അത്ഭുതകരമായ സംഖ്യകള്‍ സ്ഥിതിവിവരക്കണക്കുകള്‍ മാത്രമല്ല, ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പരിവര്‍ത്തനത്തിന്റെ ഗാഥകള്‍ കൂടിയാണ്.

പ്രതിരോധ രംഗത്തെ സ്വയംപര്യാപ്തത

ഭീകരവാദത്തിനെതിരായ ഭാരതത്തിന്റെ സഹിഷ്ണുതാരഹിത നയത്തോടുള്ള പ്രധാനമന്ത്രിയുടെ പ്രതിജ്ഞാബദ്ധത, നിരപരാധികളായ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട പഹല്‍ഗാം ആക്രമണത്തോടുള്ള അതിവേഗ പ്രതികരണത്തില്‍ പ്രകടമായിരുന്നു. രാഷ്‌ട്രം നഷ്ടത്തില്‍ ദുഃഖിച്ചു. എന്നാല്‍, ഐക്യത്തോടെ നിലകൊണ്ടു. കൃത്യതയോടും ആധിപത്യത്തോടും ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കി. ഭീകരവാദത്തിനെതിരെ രാജ്യം എത്രത്തോളം ശക്തമായി പോരാടുന്നു എന്നതിന്റെ തെളിവായിരുന്നു ഇത്. ഭാരത സൈന്യത്തിന്റെ സാങ്കേതികവും തന്ത്രപരവുമായ മേല്‍ക്കൈയും, പ്രധാനമന്ത്രിയുടെ ശക്തവും ദൃഢവുമായ നേതൃത്വവും ലോകം കാണുകയും അംഗീകരിക്കുകയും ചെയ്തു.

സ്വയംപര്യാപ്തതയിലെ തന്ത്രപരമായ നിക്ഷേപം ദൃഢമായ രാഷ്‌ട്രീയ ഇച്ഛാശക്തിയുമായി പൊരുത്തപ്പെടുന്നു. വര്‍ഷങ്ങളായി തദ്ദേശീയ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്, ഓപ്പറേഷന്‍ സിന്ദൂറില്‍ ഭാരതത്തിന്റെ ത്വരിതഗതിയിലുള്ളതും കൃത്യവുമായ ഇടപെടല്‍ സാധ്യമാക്കി. 2014 ന് ശേഷം, രാജ്യത്തിന്റെ പ്രതിരോധ ഉല്‍പ്പാദനം അതിവേഗം നവീകരിച്ചു. കയറ്റുമതി ഗണ്യമായി വര്‍ദ്ധിച്ചു. ഈ പരിവര്‍ത്തനം ആകസ്മികമല്ല. സ്വയംപര്യാപ്ത ഭാരത യജ്ഞത്തിനു കീഴില്‍, പ്രതിരോധ ഏറ്റെടുക്കല്‍ നടപടിക്രമം, പ്രതിരോധ ഉല്‍പ്പാദന-കയറ്റുമതി പ്രോത്സാഹന നയം, ചില മേഖലകള്‍ക്ക് 100% വിദേശനിക്ഷേപം അനുവദിക്കല്‍ തുടങ്ങിയ പ്രധാന പരിഷ്‌കാരങ്ങള്‍ തദ്ദേശീയ സ്ഥാപനങ്ങള്‍ക്കു വളര്‍ച്ചയുടെ വാതായനങ്ങള്‍ തുറന്നുനല്‍കി.

ഡ്രോണുകള്‍ക്കും ഘടകങ്ങള്‍ക്കുമായി രണ്ട് സമര്‍പ്പിത പിഎല്‍ഐ പദ്ധതികള്‍ അവതരിപ്പിച്ചത് അടുത്ത തലമുറ നവീകരണത്തിന് കൂടുതല്‍ ഉത്തേജനം നല്‍കി. ഇന്ന്, ഭാരതത്തില്‍ രൂപകല്‍പ്പന ചെയ്ത മിസൈല്‍ സംവിധാനങ്ങള്‍, കവചിത വാഹനങ്ങള്‍, നാവിക പ്ലാറ്റ്‌ഫോമുകള്‍ എന്നിവ നമ്മുടെ സേനയില്‍ വിന്യസിക്കുക മാത്രമല്ല, 80-ലധികം രാജ്യങ്ങളിലേക്ക് കയറ്റുമതിയും ചെയ്യുന്നു. വിശ്വസനീയമായ പ്രതിരോധ പങ്കാളികളിലുള്ള ആഗോള വിശ്വാസം ഉച്ചസ്ഥായിയിലായിരിക്കുന്ന സമയത്ത് പ്രാദേശിക സുരക്ഷാദാതാവെന്ന നിലയില്‍ ഭാരതത്തിന്റെ പ്രതിച്ഛായയെ ഇതു ശക്തിപ്പെടുത്തുന്നു.

പുരോഗതിയുടെ അടയാളങ്ങള്‍

ഉല്‍പ്പാദനമാണ് ഈ കാഴ്ചപ്പാടിന്റെ കേന്ദ്രബിന്ദു. പ്രധാന നിക്ഷേപങ്ങളും സര്‍ക്കാരിന്റെ പ്രോത്സാഹനങ്ങളും വഴി ഭാരതം സെമികണ്ടക്ടര്‍ മേഖലയില്‍ മുന്നോട്ടു കുതിക്കുകയാണ്. ടാറ്റ ഇലക്ട്രോണിക്സ് അസമില്‍ 27,000 കോടി രൂപയുടെ സെമികണ്ടക്ടര്‍ അസംബ്ലി-പരിശോധന കേന്ദ്രം സജ്ജമാക്കുന്നു. 2025ന്റെ പകുതിയോടെ പ്രവര്‍ത്തനം ആരംഭിക്കുന്ന ഈ കേന്ദ്രം ഏകദേശം 27,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, എച്ച്‌സിഎല്ലും ഫോക്‌സ്‌കോണും ചേര്‍ന്ന് 3706 കോടി രൂപ മൂല്യമുള്ള സംയുക്ത സംരംഭവും വരുന്നു. ഉത്തര്‍പ്രദേശിലെ ജെവാറില്‍ സെമികണ്ടക്ടര്‍ യൂണിറ്റാണ് ഈ ഉദ്യമത്തില്‍ സ്ഥാപിക്കുക. ഡിസ്‌പ്ലേ ഡ്രൈവര്‍ ചിപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് 2027ല്‍ ഈ കേന്ദ്രം ഉല്‍പ്പാദനം ആരംഭിക്കും.

1.57 ലക്ഷത്തിലധികം അംഗീകൃത സ്റ്റാര്‍ട്ടപ്പുകളുള്ള ഭാരതം, ഇപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയാണ്. നൂറിലധികം യൂണികോണുകളും 3600-ലധികം ഡീപ്-ടെക് സംരംഭങ്ങളും നിര്‍മിതബുദ്ധിയിലും ബയോടെക്കിലും സെമികണ്ടക്ടറുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. നമ്മുടെ ബഹിരാകാശ മേഖലയില്‍ മാത്രം 200-ലധികം സ്റ്റാര്‍ട്ടപ്പുകളുണ്ട്. ഇത് ആത്മവിശ്വാസമുള്ള നൂതനമായ സമ്പദ് വ്യവസ്ഥയുടെ ഉയര്‍ച്ചയെ സൂചിപ്പിക്കുന്നു. സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥ ഇതിനകം 17.2 ലക്ഷത്തിലധികം നേരിട്ടുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും പ്രശ്‌നപരിഹാരകരുടെയും സംരംഭകരുടെയും പുതിയ തലമുറയ്‌ക്ക് തുടക്കമിടുകയും ചെയ്തിട്ടുണ്ട്.

അതേസമയം, ലോകത്തിലെ ഏറ്റവുമധികം കൂട്ടിയിണക്കപ്പെട്ട ജനാധിപത്യ രാജ്യമായി ഭാരതം ഉയര്‍ന്നുവരുന്നു. 80 കോടിയിലധികം ഇന്റര്‍നെറ്റ് ഉപയോക്താക്കളും ആധാറുള്ള 136 കോടി ജനങ്ങളുമുള്ള ഭാരതം ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റല്‍ വ്യക്തിത്വ പരിപാടിക്ക് ആതിഥേയത്വം വഹിക്കുന്നു. സാമ്പത്തിക ഇടപാടുകളെ ജനാധിപത്യവല്‍ക്കരിച്ച, യുപിഐ പോലുള്ള സംവിധാനങ്ങളാല്‍ പിന്തുണയ്‌ക്കപ്പെടുന്ന, ആഗോള ഡിജിറ്റല്‍ പണമിടപാടുകളുടെ 46% ഇപ്പോള്‍ നമ്മുടെതാണ്. ഈ സംവിധാനങ്ങള്‍ പൗരന്മാരെ ശാക്തീകരിക്കുക മാത്രമല്ല, ഭരണത്തെ കൂടുതല്‍ മികച്ചതും വേഗതയേറിയതും സുതാര്യവുമാക്കി.

2024-25 ലെ കേന്ദ്ര ബജറ്റ് ശക്തമായ തീരുമാനങ്ങള്‍ പ്രതിഫലിപ്പിച്ചു. മൊത്തം ചെലവ് 44.6 ലക്ഷം കോടി രൂപയായി കണക്കാക്കിയപ്പോഴും മൂലധന വിഹിതം അഭൂതപൂര്‍വമായ നിലയില്‍ 10 ലക്ഷം കോടിയായി ഉയര്‍ത്തി. നികുതി ഇളവുകള്‍ വിപുലീകരിച്ചു. മധ്യവര്‍ഗത്തിനുള്ള ആനുകൂല്യങ്ങള്‍ ഇരട്ടിയാക്കി. സ്റ്റാര്‍ട്ടപ്പുകളെ ദീര്‍ഘകാലമായി ആശങ്കപ്പെടുത്തിയിരുന്ന ഏയ്ഞ്ജല്‍ ടാക്സ് നിര്‍ത്തലാക്കി. ഈ പരിഷ്‌കാരങ്ങള്‍ ഉപഭോഗം ഏകീകരിക്കുകയും സംരംഭകത്വം ഉത്തേജിപ്പിക്കുകയും ദീര്‍ഘകാല വളര്‍ച്ചാപാത ഉറപ്പിക്കുകയും ചെയ്തു.

മോദി 3.0 ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍, ഈ ദിശാബോധം സ്പഷ്ടമാണ്. റോഡുകള്‍, ഫാക്ടറികള്‍, സൗരോര്‍ജ പാനലുകള്‍ എന്നിവ പുരോഗതിയുടെ അടയാളങ്ങള്‍ മാത്രമല്ല, സ്വപ്‌നങ്ങളുടെ അടിത്തറ കൂടിയാണ്. സാമ്പത്തിക-സാമൂഹ്യ-തന്ത്രപ്രധാന മേഖലകളിലെല്ലാം, രാജ്യം ദേശീയ നവീകരണത്തിന്റെ പുതിയ അധ്യായം രചിക്കുകയാണ്. ലക്ഷ്യം വ്യക്തമാണ്; വീക്ഷണം കൃത്യവും. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍, ഈ സുപ്രധാന ദശകം മികച്ച രീതിയില്‍ പുരോഗമിക്കുന്നു. ചരിത്രം ഈ കാലഘട്ടത്തെ ദ്രുതഗതിയിലുള്ള വളര്‍ച്ചയുടെ ഘട്ടമായി മാത്രമല്ല, ഭാരതം വിശ്വസിക്കുകയും രൂപാന്തരപ്പെടുകയും നയിക്കുകയും ചെയ്ത വേളയായും രേഖപ്പെടുത്തും.

By admin