റിയാസി: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചെനാബ് റെയില്‍വേ പാലം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കത്ര-ശ്രീനഗർ വന്ദേ ഭാരത് ട്രെയിൻ സർവീസും പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു. ഒറ്റത്തൂണിൽ 96 കേബിളുകളുടെ കരുത്തിൽ നിർമിച്ച പാലം നവഭാരതത്തിന്റെ ശക്തിയുടെയും ദർശനത്തിന്റെയും അഭിമാനത്തിന്റെ പ്രതീകമാണ്.
2003ലാണ് പാലത്തിന് നിർമാണാനുമതി ലഭിച്ചത്. 20 വർഷത്തിനൊടുവിലാണ് പാലം പൂർത്തിയായത്. ജമ്മു കശ്മീരിനെ റിയാസി ജില്ലയിലെ കത്രയുമായി ബന്ധിപ്പിക്കുന്ന പാലം ഭൂകമ്പം, കാറ്റ്, സ്ഫോടനം എന്നിവയെ ചെറുക്കാൻ കഴിയും വിധമാണ് പാലത്തിന്റെ നിർമാണ ഘടന. നദിയില്‍ നിന്ന് 359 മീറ്ററാണ് ഉയരം, ഈഫല്‍ ടവറിനെക്കാള്‍ (324 മീറ്റര്‍) 35 മീറ്റര്‍ അധികം ഉയരം, നീളം 1100 മീറ്റര്‍, ചെലവ് 1486 കോടി രൂപ, ആര്‍ച്ചിന്റെ ഭാരം 13000 മെട്രിക് ടണ്‍, മണിക്കൂറില്‍ 260 കിലോമീറ്റര്‍ വരെ വേഗമുള്ള കാറ്റിനെ പ്രതിരോധിക്കാനും പാലത്തിന് സാധിക്കും.
ഭീകരാക്രമണത്തെ ചെറുക്കാന്‍ ബ്ലാസ്റ്റ് പ്രൂഫ് സ്റ്റീല്‍ ഉപയോഗിച്ചായിരുന്നു നിർമ്മാണം. പാലത്തിന്റെ പ്രധാന ഭാഗം 467 മീറ്ററിലുള്ള കമാനമാണ് (ആര്‍ച്ച്). 17 സ്പാനുകളുണ്ട്. പാലത്തിന് 120 വര്‍ഷത്തെ ആയുസ്. തീവണ്ടികള്‍ 100 കിലോമീറ്റര്‍ വേഗത്തില്‍ ഓടിക്കാം.2002 ല്‍ കശ്മീരിന്റെ വടക്കേ നഗരമായ ബാരാമുള്ളയെ ന്യൂദല്‍ഹിയുമായി ബന്ധിപ്പിക്കുക എന്ന സ്വപ്‌നപദ്ധതി ആവിഷ്‌കരിച്ചത് അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരാണ്. പദ്ധതിക്ക് ഉയര്‍ന്ന മുന്‍ഗണന നല്‍കിയെങ്കിലും കാലാവസ്ഥയും കരാര്‍ പ്രശ്‌നങ്ങളും കാരണം പദ്ധതിക്ക് നിരവധി കാലതാമസമുണ്ടായി.
2019 അവസാനത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ 2017 ജൂലൈയില്‍ പാലത്തിന്റെ പണി വീണ്ടും ആരംഭിച്ചുവെങ്കിലും 2018 ലെ കരാര്‍ പ്രശ്നങ്ങള്‍ കാരണം ഇത് വീണ്ടും വൈകി. കോവിഡ് കൂടി എത്തിയതോടെ പദ്ധതിയുടെ നിര്‍മ്മാണം വീണ്ടും മന്ദഗതിയിലായി. എന്നാല്‍, അതിനു ശേഷം ദ്രുതഗതിയിലാണ് നിര്‍മാണം മുന്നോട്ടു പോയത്.
272 കിലോമീറ്റർ ദൈർഘ്യത്തിൽ 38 തുരങ്കങ്ങളും 927 പാലങ്ങളുമുള്ള കശ്മീർ റെയിൽവേ പദ്ധതിയുടെ ഭാഗമായ പാത ആധുനികകാലത്തെ നിർമാണ അദ്ഭുതങ്ങളിലൊന്നായി വിശേഷിപ്പിക്കുന്നു. ചെനാബ് പാലത്തിന് നദീനിരപ്പിൽനിന്ന് 359 മീറ്റർ ഉയരമുണ്ട്.