
നേപ്പാളിലാകമാനം കഴിഞ്ഞ വര്‍ഷം വീശിയടിച്ച ‘ജന്‍സി പ്രക്ഷോഭ’ കൊടുങ്കാറ്റിന് ശേഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു. രാഷ്‌ട്രീയ സ്വതന്ത്ര പാര്‍ട്ടി (ആര്‍എസ്പി) യുടെയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ ബാലേന്ദ്ര ഷായുടെയും പിന്നില്‍ ഹിമാലയന്‍ ജനത ഒന്നടങ്കം അണിനിരന്നപ്പോള്‍, വര്‍ഷങ്ങള്‍ നീണ്ടുനിന്ന രാഷ്‌ട്രീയ അസ്ഥിരതയ്‌ക്കാണ് നേപ്പാളില്‍ അന്ത്യം കുറിച്ചിരിക്കുന്നത്.
നേരിട്ട് തെരഞ്ഞെടുപ്പ് നടന്ന 165 സീറ്റുകളില്‍ 125 സീറ്റുകളും ആനുപാതിക പ്രാതിനിധ്യ വ്യവസ്ഥയിലൂടെ 58 സീറ്റുകളുമാണ് ആര്‍എസ്പി നേടിയത്. ഏകദേശം 52 ശതമാനം വോട്ട് വിഹിതം നേടിക്കൊണ്ട് 275 അംഗ പ്രതിനിധി സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം പാര്‍ട്ടിക്ക് ലഭിച്ചു. ഇതോടെ നേപ്പാളിന്റെ ‘ബാലെന്‍ ഷാ’ പ്രധാനമന്ത്രിയാവുമെന്ന് ഉറപ്പായിരിക്കുകയാണ്. നേപ്പാളിലെ സുസ്ഥിരമായ ഭരണം അയല്‍രാജ്യമെന്ന നിലയില്‍ ഭാരതത്തിന്റെ ഭൗമരാഷ്‌ട്രീയ താല്പര്യങ്ങളില്‍ ഏറ്റവും നിര്‍ണ്ണായകമാണ്.
തകര്‍ന്നടിഞ്ഞ് കമ്മ്യൂണിസ്റ്റ് – കോണ്‍ഗ്രസ് പാര്‍ട്ടികള്‍
വര്‍ഷങ്ങളായി നേപ്പാളിന്റെ അധികാരം കൈയാളിയിരുന്ന പരമ്പരാഗത രാഷ്‌ട്രീയ പാ
ര്‍ട്ടികള്‍ വന്‍ തോല്‍വിയാണ് ഈ തെരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയത്.
നേപ്പാള്‍ കോണ്‍ഗ്രസിന് നേരിട്ടുള്ള വോട്ടെടുപ്പിലൂടെ നേടാനായത് വെറും 18 സീറ്റുകള്‍ മാത്രം. കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ഗഗന്‍ താപ്പ സര്‍ലാഹി മണ്ഡലത്തില്‍ ഏകദേശം 12,000 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യുഎംഎല്‍) 9 സീറ്റുകളും നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (എന്‍സിപി) 8 സീറ്റുകളും കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
കെ.പി. ഒലിയുടെ പതനം: ജാപ്പ മണ്ഡലത്തില്‍ മത്സരിച്ച മുന്‍ പ്രധാനമന്ത്രിയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളി (യൂണിഫൈഡ് മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ്) ന്റെ ചെയര്‍മാനുമായ കെ.പി. ശര്‍മ്മ ഒലിയെ 49,000-ലധികം വോട്ടുകള്‍ക്കാണ് ബാലെന്‍ ഷാ പരാജയപ്പെടുത്തിയത്.
രാജവാഴ്ചയെ അനുകൂലിക്കുന്ന രാഷ്‌ട്രീയ പ്രജാതന്ത്ര പാര്‍ട്ടി (ആര്‍പിപി) ഒരു സീറ്റും ശ്രമ സംസ്‌കൃതി പാര്‍ട്ടി (എസ്എസ്പി) മൂന്ന് സീറ്റുകളും നേടി. 2022-ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പിന് ശേഷം ആര്‍ക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാള്‍ (യുഎംഎല്‍), നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, നേപ്പാളി കോണ്‍ഗ്രസ് എന്നിവര്‍ ചേര്‍ന്നൊരു സഖ്യമാണ് ഭരണം നടത്തിയിരുന്നത്. കെ. പി ശര്‍മ്മ ഒലിയായിരുന്നു പ്രധാനമന്ത്രി.
അഴിമതി,കെടുകാര്യസ്ഥത, സ്വജനപക്ഷപാതം എന്നിവയ്‌ക്കെതിരെ 2025-ല്‍ യുവജനതയുടെ നേതൃത്വത്തില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ഒലി മന്ത്രിസഭയെ പുറത്താക്കിയിരുന്നു. തുടര്‍ന്ന് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സുശീല കര്‍ക്കി താല്‍ക്കാലിക പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുകയും സമാധാനപരമായ തെരഞ്ഞെടുപ്പ് നടത്തുകയുമായിരുന്നു.
ബാലേന്ദ്ര ഷാ: മധേശി പുത്രന്റെ ഉദയം
‘സര്‍വ്വപ്രഥം, മാതാ ജാനകി കേ പ്രണാം’ എന്ന മൈഥിലി ഭാഷയിലെ സീതാസ്തുതിയോടെയാണ് ബാലെന്‍ ഷാ തന്റെ പ്രചാരണം ആരംഭിച്ചത്. സാധാരണയായി രാഷ്‌ട്രീയ പാര്‍ട്ടികള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ നിന്ന് പ്രചാരണം തുടങ്ങുന്ന പതിവ് തെറ്റിച്ചുകൊണ്ട്, ഭാരതത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മധേശി പ്രവിശ്യയുടെ ആസ്ഥാനവും സീതാദേവിയുടെ ജന്മസ്ഥലവുമായ ജനക്പൂരില്‍ നിന്നാണ് ബാലെന്‍ പ്രചാരണത്തിന് തുടക്കമിട്ടത്. നേപ്പാളിന്റെ പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ മധേശി വംശജനാണ് ഇദ്ദേഹം.
മുന്‍ കാഠ്മണ്ഡു മേയറായ ബാലേന്ദ്ര ഷാ തെരഞ്ഞെടുപ്പിന് മുന്‍പാണ് ആര്‍എസ്പിയില്‍ അംഗമായത്. റാപ്പറായിരുന്ന അദ്ദേഹം സ്വതന്ത്രനായി ജയിച്ച് കാഠ്മണ്ഡു മേയറായതോടെ ഏറെ ശ്രദ്ധേയനായി. 1990- ല്‍ മധേശി പ്രവിശ്യയയില്‍ ജനിച്ചു. പിന്നീട് കാഠ്മണ്ഡുവിലേക്ക് താമസം മാറി. 2016 നും 2018 നുമിടയില്‍ കര്‍ണാടകയിലെ നിട്ടെ മീനാക്ഷി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് അദ്ദേഹം സ്ട്രക്ചറല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. ഭാരത വംശജനായ വ്യക്തി (PIO)കള്‍ക്കുള്ള ക്വാട്ടയിലാണ് ബാലെന്‍ ബെംഗളൂരുവിലെത്തി പഠനം പൂര്‍ത്തിയാക്കിയത് എന്നത് ഭാരതവുമായുള്ള അദ്ദേഹത്തിന്റെ ആത്മബന്ധം വെളിപ്പെടുത്തുന്നു.
ഭാരതം ചിരിക്കുന്നു, നഷ്ടം ചൈനയ്‌ക്ക്
തെരഞ്ഞെടുപ്പ് ഫലം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദി ബാലന്‍ ഷായെയും ആര്‍എസ്പി ചെയര്‍മാന്‍ റാബി ലാമിച്ചാനെയെയും ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ആര്‍എസ്പിയുടെ പ്രകടനത്തെ ‘ഗംഭീരം’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ‘പുതിയ ഉയരങ്ങള്‍ താണ്ടുമെന്ന്’ പ്രത്യാശ പ്രകടിപ്പിച്ചു.
ഒരു ദശാബ്ദതിലധികമായി ഭാരതം നേപ്പാള്‍ ബന്ധം മികച്ചതായിരുന്നില്ല. അതിന്റെ പ്രധാനകാരണം കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നേപ്പാളില്‍ അധികാരം കയ്യാളിയിരുന്നുവെന്നതാണ്. 1990കള്‍ മുതല്‍ അരങ്ങേരിയ മാവോയിസ്റ്റ് വിഘടനവാദം, 2001-ല്‍ രാജ കുടുംബാംഗങ്ങളുടെ കൂട്ടക്കൊല നേപ്പാളിന്റെ രാഷ്‌ട്രീയ ഗതിയെ മാറ്റി മറിച്ചു. 2008 ലെ ആദ്യ തെരഞ്ഞെടുപ്പ് മുതല്‍ 2015 -ലെ പൂര്‍ണ്ണ ഭരണഘടന നിലവില്‍ വന്നതിന് ശേഷവും കമ്മ്യൂണിസ്റ്റ്, മാവോയിസ്റ്റ്, കോണ്‍ഗ്രസ് പാര്‍ട്ടികളാണ് കാഠ്മണ്ഡുവിനെ നിയന്ത്രിച്ചിരുന്നത്. വിഘടിച്ചു നിന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെ യോജിപ്പിച്ചു അധികാരത്തിലേറാന്‍ സഹായിച്ചത് ചൈനയായിരുന്നുവെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഭരണഘടനാപരമായി ഹിന്ദു രാഷ്‌ട്രമായിരുന്ന നേപ്പാളിനെ 2015 -ലെ ഭരണഘടനയില്‍ മതേതര രാജ്യമാക്കി. ഭാരതത്തോട് ചേര്‍ന്നു നിന്നിരുന്ന മധേശികളെ അവഗണിച്ചു. മധേശികള്‍ ആരംഭിച്ച പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ഭാരതം അതിര്‍ത്തികള്‍ അടച്ചിട്ടു. നേപ്പാള്‍ സാമ്പത്തിക പ്രതിസന്ധിയിലായി. നേപ്പാളിലെ കമ്മ്യൂണിസ്റ്റ് ഭരണവും പ്രധാനമന്ത്രി കെ.പി. ഒലി യുടെ ചൈന അനുകൂല നിലപാടുകളും ഭാരത വിരുദ്ധ നീക്കങ്ങളും ന്യൂ ദല്‍ഹിയുമായുള്ള ബന്ധം വഷളാക്കി.
ആഭ്യന്തര രാഷ്‌ട്രീയത്തില്‍ പ്രതിസന്ധി നേരിടുമ്പോഴെല്ലാം അദ്ദേഹം ഭാരത വിരുദ്ധത ആളിക്കത്തിച്ചിരുന്നു. 2022 ലെ വിജയത്തിന് ശേഷം മുന്‍കാല രീതികള്‍ക്ക് വിരുദ്ധമായി ഒലി ആദ്യം യാത്ര നടത്തിയത് ചൈനയിലേക്കാണ്. 2019 ലെ ഭാരത സന്ദര്‍ശനയത്തിന്
ശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് കാഠ്മണ്ഡുവില്‍ പറന്നിറങ്ങിയതു തന്നെ ഒലിയുടെ നേതൃത്വത്തില്‍ നേപ്പാള്‍ ചൈനയുമായി എത്രത്തോളം അടുത്തുവെന്നതിന്റെ സൂചനയായിരുന്നു. ഇത്തരത്തില്‍ ചൈനയുമായി ചേര്‍ന്നു കൊണ്ട് നടത്തിയ നീക്കങ്ങളുടെ പരിസമാപ്തിയാണ് ആദ്യ മധേശി പ്രധാനമന്ത്രിയായി ബാലേന്ദ്ര ഷായുടെ ഉദയത്തിലൂടെ ഉണ്ടായിയിരിക്കുന്നത്. ആര്‍എസ്പി പാര്‍ട്ടി ചെയര്‍മാന്‍ റാബി ലാമിച്ചാനെയുടെ അമേരിക്കന്‍ ബന്ധവും ചൈനീസ് വിരുദ്ധ നിലപാടുകളും കാഠ്മണ്ഡുവില്‍ ചൈനയുടെ സ്വാധീനം കുറയ്‌ക്കാന്‍ സഹായിക്കും. യു.എസ് പിന്തുണയോടെ നിരവധി പ്രോജക്ടുകള്‍ ലാമിച്ചാനെ നേപ്പാളില്‍ നടപ്പിലാക്കിയിരുന്നു. 2025 ലെ ജന്‍സി പ്രക്ഷോഭം ആരംഭിച്ചതു തന്നെ അദ്ദേഹത്തിന്റെ പ്രസംഗത്തെ തുടര്‍ന്നായിരുന്നു. തുടര്‍ന്ന് ഒലി സര്‍ക്കാര്‍ അദ്ദേഹത്തെ ജയിലിലാക്കി.
ആഗോളതലത്തില്‍ ചൈന നേരിടുന്ന പ്രതിസന്ധിയുടെ പ്രതിഫലനമാണ് നേപ്പാളിലും ദൃശ്യമാകുന്നത്. വെനസ്വേല, ക്യൂബ ഉള്‍പ്പെടെയുള്ള ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ഇറാനിലും ബംഗ്ലാദേശിലുമടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലും ചൈനീസ് പിന്തുണയുള്ള ഭരണകൂടങ്ങള്‍ ഒന്നൊന്നായി പതനത്തെ നേരിടുകയാണ്. ചൈനയെ പിന്തുണയ്‌ക്കുകയും പിന്നീട് ഭാരതവുമായി സന്ധിയിലേര്‍പ്പെടുകയും ചെയ്ത ശ്രീലങ്ക, മാലിദ്വീപ്, ബംഗ്ലാദേശ് എന്നിവരുടെ പട്ടികയിലേക്ക് നേപ്പാളും എത്തിയിരിക്കുന്നു എന്നാണ് പുതിയ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന.