ഭാര്യയുടെ പേരിലെ 10 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ രണ്ടു പിഞ്ചുമക്കളേയും ഭാര്യയേയും കൊലപ്പെടുത്തിയ വ്യക്തി 12 വർഷങ്ങൾക്ക് ശേഷം പോലീസ് പിടിയിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. മലപ്പുറം അരീക്കോട് സ്വദേശി ഷെരീഫിനെ പോലീസ് ബംഗളുരുവിൽ നിന്നും കണ്ടെത്തി. ഇവിടെ ഒളിവിൽ കഴിയുകയായിരുന്ന പ്രതി മറ്റൊരു വിവാഹം കഴിച്ചു ജീവിക്കുകയായിരുന്നു. എന്നാൽ ഇയാൾ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലാവുകയായിരുന്നു.. 2012ലാണ് കേസിനാസ്പദമായ സംഭവം.
ഏഴുമാസം ജയിലിൽ കിടന്ന ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങി മുങ്ങിനടക്കുകയായിരുന്നു. കൊലപാതകം നടത്തിയത് 2012 ലാണ്. ഇയാളുടെ ഭാര്യയുടെ 75 പവന്റെ സ്വർണ്ണം ഇയാൾ എടുത്തു വിറ്റത് തിരികെ എടുക്കാത്തതോടെ ഭാര്യ തിരികെ ചോദിച്ചതിനാലാണ് എന്നാണ് പ്രതി പറഞ്ഞത്.വിവാഹസമയത്ത് നൽകിയ 75 പവനിൽ 50 പവനും ഭാര്യ അറിയാതെ ഷരീഫ് വിറ്റിരുന്നു. ഇത് തിരിച്ചെടുക്കാൻ സാബിറ നിർബന്ധിച്ചതോടെ ഭാര്യയെ ഒഴിവാക്കാൻതന്നെ തീരുമാനിച്ചു.
ഇതിനിടെ മറ്റൊരു വിവാഹം കഴിക്കാനായി വധുവിനെ തേടി വളാഞ്ചേരിയിലെ വിവാഹ ബ്യൂറോയിൽ ഷരീഫ് പേര് രജിസ്റ്റർ ചെയ്തിരുന്നു. ഇതിനായി ഭാര്യയേയും മക്കളേയും അപകടത്തിൽപ്പെടുത്തുക എന്നതായിരുന്നു ഷരീഫ് കണ്ട വഴി. സിനിമകളെ വെല്ലുന്ന ക്രൂരതയോടെ, സ്കൂട്ടർ വെള്ളക്കെട്ടിലേക്ക് മനഃപൂർവ്വം ഓടിച്ചിറക്കിയ ശേഷം ടയറിലെ കാറ്റഴിച്ചു വിട്ടു.ഇതിനു ശേഷം ഇത് പഞ്ചറായെന്ന് പറഞ്ഞു. നാട്ടിൽ വലിയ മതഭക്തനായും ഉപദേശിയായും നടന്ന ഷരീഫിന്റെ മറ്റൊരു മുഖമാണ് പിന്നീട് പുറത്തുവന്നത്.
അയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ പോലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന വസ്തുക്കളായിരുന്നു. പി.ഡബ്ല്യു.ഡി എക്സിക്യുട്ടീവ് എൻജിനീയറുടെ പേരിൽ നിർമിച്ച വ്യാജ സീലുകൾ, ലൈസൻസില്ലാത്ത തോക്കിന്റെ തിരകൾ (വെടിയുണ്ടകൾ), ഉത്തർപ്രദേശിലെ കാൺപുർ പോലുള്ള സ്ഥലങ്ങളിൽനിന്നുള്ള ദുരൂഹമായ ബാങ്കിടപാടുകൾ, നാട്ടിൽത്തന്നെയും ഒട്ടേറെ ബാങ്ക് അക്കൗണ്ടുകൾ തുടങ്ങിയവയാണ്. അക്കാലത്ത് കണ്ണൂർ അഴീക്കോട് കോസ്റ്റൽ പോലീസ് സ്റ്റേഷൻ, വടകര ട്രാഫിക് പോലീസ് സ്റ്റേഷൻ എന്നിവയുടെ നിർമാണത്തിൽ കരാറുകാരന്റെ പങ്കാളിയായി പണം മുടക്കിയിരുന്നതും ഇതേ ഷരീഫായിരുന്നു എന്നതാണ് മറ്റൊരു വിചിത്ര വസ്തുത. ഇയാൾക്ക് ഇതിനും മാത്രം പണം എവിടെനിന്നാണെന്നതും ദുരൂഹതയാണ്.
കേസിൽ കുടുങ്ങുമെന്ന് ഉറപ്പായതോടെ ജാമ്യത്തിലിറങ്ങിയ ഷരീഫ് പിന്നീട് അപ്രത്യക്ഷനായി. പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നാടൊട്ടുക്കു തിരഞ്ഞിട്ടും ഫലമുണ്ടായില്ല. തന്റെ പഴയ ബന്ധങ്ങളെല്ലാം ഉപേക്ഷിച്ച് അയാൾ അദൃശ്യനായി. ഇതിനിടെ ഷരീഫ് കൊല്ലപ്പെട്ടെന്നും വിദേശത്തേക്ക് മുങ്ങിയെന്നും പലകഥകൾ നാട്ടിൽ പ്രചരിച്ചു.വർഷങ്ങൾ കടന്നുപോയിട്ടും നീതി ലഭിക്കാത്തതിനെത്തുടർന്ന് സാബിറയുടെ പിതാവ് ഒളവട്ടൂർ മായക്കര തടത്തിൽ മുഹമ്മദ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയാണ് വഴിത്തിരിവായത്.
കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം നടത്തിയ നിശ്ശബ്ദമായ നീക്കങ്ങൾക്കൊടുവിൽ അവർ കർണാടകയിലെ പരപ്പ അഗ്രഹാരയിലെത്തി. ഒളിവിൽ കഴിഞ്ഞിരുന്ന ഷരീഫ് അവിടെ പേരും വിലാസവും മാറ്റി മറ്റൊരു ജീവിതം കെട്ടിപ്പടുക്കുകയായിരുന്നു.