തിരുവനന്തപുരം: മകള്‍ ദിയ കൃഷ്ണയുടെ പേരിലുള്ള വസ്ത്രനിര്‍മ്മാണ, വില്‍പന സ്ഥാപനത്തിൽ നിന്ന് മൂന്ന് ജീവനക്കാര്‍ ചേര്‍ന്ന് 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് നടനും ബിജെപി നേതാവുമായ ജി. കൃഷ്ണകുമാർ രംഗത്ത്. മകള്‍ ദിയകൃഷ്ണയോടൊപ്പം നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ഈ ആരോപണം.. കമ്പനിയുടെ ക്യൂആർ കോഡ് പ്രവര്‍ത്തിക്കുന്നില്ലെന്ന് വിശ്വസിപ്പിച്ച് മറ്റൊരു ക്യൂആർ കോഡ് വഴി സ്ഥാപനത്തിന് കിട്ടേണ്ട പണം ഈ ജീവനക്കാര്‍ തട്ടിയെടുക്കുകയായിരുന്നുവെന്ന് കൃഷ്ണകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
കുറച്ച് കാലമായി ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നുണ്ടായിരുന്നു. ഓഡിറ്ററാണ് കണക്കിലെ വ്യത്യാസം വിളിച്ചറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയതെന്ന് കൃഷ്ണകുമാർ പറയുന്നു. പണം പോയതിനേക്കാൾ വേദന വിശ്വാസ വഞ്ചന കാണിച്ചതിലാണെന്ന് മകൾ ദിയ കൃഷ്ണ പറഞ്ഞു. ഒരു ജീവനക്കാരിയുടെ ഭർത്താവ് തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് ദിയ പറയുന്നു. പരാതിയുമായി മുന്നോട്ടു പോയാൽ പണം തിരിച്ച് തരില്ലെന്ന് പറഞ്ഞായിരുന്നു ഭീഷണിയെന്ന് ദിയ വ്യക്തമാക്കി.
തട്ടിപ്പ് പുറത്തായപ്പോൾ ജീവനക്കാരും ബന്ധുക്കളും പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞ് വന്നു. തട്ടിപ്പിനെ സംബന്ധിച്ചും ഭീഷണിയെ സംബന്ധിച്ചും പോലീസിന് പരാതി നൽകിയിരുന്നുവെന്ന് കൃഷ്ണകുമാർ പറയുന്നു. സംഭവത്തിൽ തെളിവുകൾ സഹിതം മൊഴികൾ കൊടുത്തു. പിന്മാറണമെന്ന് ഭീഷണി അപ്പോഴും തുടർന്നു. ഇതിനിടയിലാണ് തനിക്കും കുടുംബത്തിനും എതിരെ അവരുടെ പരാതിയിൽ കേസെടുത്ത വിവരം അറിയുന്നതെന്ന് കൃഷ്ണകുമാർ പറഞ്ഞു.
ജീവനക്കാരുടെ പരാതിക്ക് പിന്നില്‍ ഗൂഢാലോചന
മുഖ്യമന്ത്രിയുടെ ഓഫീസിനെ തങ്ങളുടെ ഭാഗം അറിയിച്ചിട്ടുണ്ടെന്ന് കൃഷ്ണകുമാർ പറഞ്ഞു. നീതിപൂർവമായ നടപടി അദ്ദേഹത്തിന്റെ ഭാഗത്തുനിന്നു ഉണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്. ജീവനക്കാരുടെ പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. മറ്റാരോ ഇവർക്ക് പിന്നിലുണ്ട്. അവധി ദിവസങ്ങൾ നോക്കിയാണ് കരുതിക്കൂട്ടി ജാമ്യമില്ല വകുപ്പുപ്രകാരം കേസെടുത്തതെന്ന് കൃഷ്ണകുമാർ കുറ്റപ്പെടുത്തി.
സ്ഥാപനത്തിലെ പണം കവർന്നതിന് വനിതാ ജീവനക്കാർക്കെതിരെയും കേസെടുത്തു. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ 69 ലക്ഷം രൂപ പ്രതികൾ കവർന്നെന്ന് എഫ്ഐആറിൽ പറയുന്നു. ജി കൃഷ്ണകുമാറിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മൂന്ന് ജീവനക്കാരാണ് സാമ്പത്തിക തിരിമറി നടത്തിയത്. ക്യൂആർ കോഡ് മാറ്റി 2024 മുതൽ തട്ടിപ്പ് നടത്തിയെന്നാണ് കൃഷ്ണകുമാർ നൽകിയ പരാതിയിൽ പറയുന്നു. ഇതിലാണ് മൂന്ന് ജീവനക്കാർക്കെതിരെ കേസെടുത്തിരിക്കുന്നത്.