
ന്യൂദല്‍ഹി: മോദിയ്‌ക്ക് മണിപ്പൂരില്‍ പോകാന്‍ വിമാനടിക്കറ്റ് എടുക്കുകയാണല്ലോ കോണ്‍ഗ്രസ്. മണിപ്പൂരില്‍ ആരാണ് വിഷം പരത്തുന്നതെന്ന് മോദിയ്‌ക്ക് കൃത്യമായി അറിയാം. അത് പരിഹരിച്ചുകഴിഞ്ഞാല്‍ മോദി അവിടെ എത്തും. കഴിഞ്ഞ ദിവസം ബംഗ്ലാദേശില്‍ ജയിച്ചു കയറിയ ബിഎന്‍പി സ്ഥാനാര്‍ത്ഥിയായ
ലുത്ഫുസ്സമാന്‍ ബാബര്‍ അസമിനെ അറിയാമോ?
പണ്ട് ബംഗ്ലാദേശിലെ കേന്ദ്രമന്ത്രിയായിരുന്നു. എന്തായിരുന്നു ഇദ്ദേഹത്തിന്റെ പല പണികളില്‍ ഒന്ന് എന്നറിയാമോ? വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ഉള്‍ഫ എന്ന ഭീകരസംഘടനയ്‌ക്ക് ആയുധങ്ങള്‍ കള്ളക്കടത്തിലൂടെ എത്തിച്ചുനല്‍കല്‍. . പക്ഷെ 2004ല്‍ ചിറ്റഗോംഗില്‍ വെച്ച് ലോറിക്കണക്കിന് ആയുധം പിടിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇതുപോലെ അയല്‍ രാജ്യങ്ങളിലെ ശക്തരായ പലരും മണിപ്പൂരിലേക്ക് ആയുധങ്ങള്‍ അയക്കുന്നു, അക്രമം വിതയ്‌ക്കാന്‍ ശേഷിയുള്ളവരെ അയയ്‌ക്കുന്നു. ഇതെല്ലാം കേന്ദ്രസര്‍ക്കാരിന് അറിയാം. മാത്രമല്ല അതിന് മണിപ്പൂരിനകത്ത് നിന്നും പിന്തുണ നല്‍കുന്നത് ഏത് ശൃംഖലയാണെന്നും മോദി സര്‍ക്കാരിനറിയാം. അത് ഒരു ദിവസം കൊണ്ട് പൊളിച്ചടക്കാവുന്നതല്ല. അത് പൊളിച്ചടുക്കിയ ശേഷം മോദിജി അവിടേക്ക് എത്തും. അതുവരെ ഇക്കാര്യത്തില്‍ മൗനം.
ഇനി വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ വലിയ പിന്നാക്കാവസ്ഥയിലേക്ക് തള്ളിവിട്ട 60 വര്‍ഷം ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് ഈ ഏഴ് സംസ്ഥാനങ്ങളെ ഇരുട്ടിലേക്ക് തള്ളിവിട്ടിട്ടേയുള്ളൂ. പക്ഷെ അവിടെ വികസനത്തിന്റെ വെളിച്ചമെത്തിക്കാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. വടക്കുകിഴക്കൻ ഇന്ത്യയുടെ വികസനക്കുതിപ്പിന് വേഗത കൂട്ടാൻ ലക്ഷ്യമിട്ട് ബ്രഹ്മപുത്ര നദിക്ക് അടിയിലൂടെ ഇന്ത്യയിലെ ആദ്യത്തെ റോഡ്-റെയിൽ തുരങ്കം നിര്‍മ്മിക്കാന്‍ പോവുകയാണ് മോദി സര്‍ക്കാര്‍. ഇത്തരത്തിൽ വെള്ളത്തിനടിയിലൂടെ നിർമ്മിക്കുന്ന ലോകത്തിലെ രണ്ടാമത്തെയും ഇന്ത്യയിലെ ആദ്യത്തെയും റോഡ്-റെയിൽ തുരങ്കമാണിത് എന്നത് പദ്ധതിയുടെ സവിശേഷത വർദ്ധിപ്പിക്കുന്നു.അസമിലെ ഗോഹ്പൂരിനെയും നുമാലിഗഡിനെയും ബന്ധിപ്പിക്കുന്ന ഈ വമ്പൻ പദ്ധതിക്ക് 18,662 കോടി രൂപയാണ് കേന്ദ്ര സർക്കാർ അനുവദിച്ചിരിക്കുന്നത്.
നിലവിൽ നുമാലിഗഡിൽ നിന്നും ഗോഹ്പൂരിലെത്താൻ കാസിരംഗ നാഷണൽ പാർക്ക് വഴി ഏകദേശം 240 കിലോമീറ്റർ സഞ്ചരിക്കണം. ഇതിനായി ചുരുങ്ങിയത് ആറ് മണിക്കൂർ സമയമാണ് വേണ്ടി വരും. എന്നാൽ പുതിയ ടണൽ യാഥാർത്ഥ്യമാകുന്നതോടെ ഈ ദൂരം ഗണ്യമായി കുറയും. ഏതാനും മിനിറ്റുകളില്‍ എത്തിച്ചേരാനാകും.
അസം, അരുണാചൽ പ്രദേശ്, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളുടെ സാമ്പത്തിക-സാമൂഹിക മേഖലകളിൽ ഈ പദ്ധതി വലിയ ഗുണം ചെയ്യും. 11 സാമ്പത്തിക ഇടനാഴികൾ, രണ്ട് വിമാനത്താവളങ്ങൾ, രണ്ട് പ്രധാന ജലപാതകൾ, നാല് റെയിൽവേ സ്റ്റേഷനുകൾ എന്നിവയെ ഈ പുതിയ ഇടനാഴി പരസ്പരം ബന്ധിപ്പിക്കും. ചരക്ക് നീക്കം എളുപ്പമാകുന്നത് വടക്കുകിഴക്കൻ മേഖലയ്‌ക്ക് ഉണര്‍വ്വേകും. ഇനി പ്രതിരോധ സേനയ്‌ക്കും ഈ തുരങ്കം കരുത്ത് പകരും. ഏത് സംസ്ഥാനങ്ങളില്‍ പ്രശ്നമുണ്ടായാലും ഈ പാതയിലൂടെ അതിവേഗം സൈന്യത്തിന് ആയുധങ്ങള്‍ എത്തിക്കാന്‍ കഴിയും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന സിലിഗുരി എന്ന പ്രദേശത്ത് കല്ലും വാഹനങ്ങളും കൊണ്ടിട്ട് തടസ്സം സൃഷ്ടിച്ച് ഇന്ത്യയില്‍ നിന്നും വെട്ടിമുറിക്കാം എന്ന് ഇടയ്‌ക്കിടെ പ്രഖ്യാപിക്കുന്ന ബംഗ്ലാദേശിലെയും ഇന്ത്യയിലെയും ഇസ്ലാമിക തീവ്രവാദികള്‍ക്ക് ഒരുതാക്കീത് കൂടിയാണ് ഈ ഭൂഗര്‍ഗ റെയില്‍പാത. കാരണം ഇനി ഇത്തരമൊരു നീക്കത്തിന് മുതിര്‍ന്നാല്‍ സൈന്യം തല്‍ക്ഷണം മറുപടി നല്‍കും.
കഴിഞ്ഞ ദിവസം അസമിലെ ദിബ്രുഗഡിൽ ദേശീയ പാതയോട് ചേർന്ന് നിർമ്മിച്ച രാജ്യത്തെ ആദ്യ എമർജൻസി ലാൻഡിങ് സ്ട്രിപ്പിൽ വ്യോമസേനയുടെ വിമാനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ലാൻഡ് ചെയ്തിരുന്നു. ചൈനീസ് അതിർത്തിയിലെ പ്രകോപനങ്ങൾ നേരിടാൻ വ്യോമസേനയെ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് അതിവേഗത്തിൽ ഇത്തരം വികസന പ്രവർത്തനങ്ങൾ അതിർത്തി സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്നത്. യുദ്ധകാലത്തോ അടിയന്തര സാഹചര്യങ്ങളിലോ സുഖോയ്, റഫാൽ തുടങ്ങിയ യുദ്ധവിമാനങ്ങൾക്ക് ലാൻഡ് ചെയ്യാൻ ഈ ഹൈവേകൾ ഉപയോഗിക്കാൻ സാധിക്കും. വടക്കുകിഴക്കൻ ഭാരതത്തെ രാജ്യത്തിന്റെ പ്രധാന വികസന ഹബ്ബാക്കി മാറ്റുക എന്ന പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടിന് ഈ പുതിയ തുരങ്ക പദ്ധതി വേഗത കൂട്ടും.