
ന്യൂദൽഹി: ഛത്തീസ്ഗഡിലെ വനവാസി ഗ്രാമങ്ങളിൽ ക്രിസ്ത്യൻ മിഷണറിമാരുടെയും പാസ്റ്റർമാരുടെയും പ്രവേശന നിയന്ത്രണങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവരുടെ ബെഞ്ചാണ് ഹർജി തള്ളിയത്. പ്രലോഭനം, വഞ്ചന എന്നിവയിലൂടെ നടക്കുന്ന മതപരിവർത്തനം സാമൂഹിക സൗഹൃദത്തെ ബാധിക്കുമെന്ന് വിലയിരുത്തിയാണ് കോടതി ഉത്തരവ്.
വനവാസി ഗ്രാമങ്ങളിൽ വ്യാപകമായി മതപരിവർത്തനം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഛത്തീസ്ഗഡ് ഹൈക്കോടതി ഗ്രാമസഭകളിലൂടെ നിരോധനം ഏർപ്പെടുത്തിയത്. മതപരിവർത്തനം ലക്ഷ്യമാക്കിയെത്തുന്ന മിഷണറിമാരെ വനവാസി ഗ്രാമങ്ങളിൽ അനുവദിക്കില്ലെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്. മതപരിവർത്തനം മൂലം വനവാസികളുടെ ആചാരങ്ങൾ ഇല്ലാതായി പോകുന്ന സാഹചര്യമുണ്ട്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഇത്തരം ആചാരങ്ങളും ജീവിതരീതികളും സംസ്കാരവുമെല്ലാം നശിച്ചുപോകുമെന്നും വിലയിരുത്തിയാണ് ഈ മേഖലകളിൽ മിഷണറി പ്രവർത്തനങ്ങൾ നിരോധിച്ചത്.
ഹൈക്കോടതി വിധിയെ ചോദ്യം ചെയ്താണ് സുപ്രീംകോടതിയിൽ ഹർജി വന്നത്. ഹൈക്കോടതി ഈ കേസിൽ കൃത്യമായ നിലപാട് എടുത്തിട്ടുണ്ടെന്നും കൂടുതൽ നടപടികൾക്കായി ഹൈക്കോടതി വഴി ഗ്രാമസഭകളെ സമീപിക്കാനും സുപ്രീംകോടതി നിർദേശിച്ചു.