ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മതപരിവർത്തനം, ഭൂമി കയ്യേറ്റ ജിഹാദ്, തുപ്പൽ ജിഹാദ് എന്നിവ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. ഇത്തരം കാര്യങ്ങൾ തടയാൻ വിദ്യാസമ്പന്നർ മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഉധം സിംഗ് നഗർ ജില്ലയിലെ കിച്ചയിൽ നടന്ന ഒരു അനുമോദന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരും ഒരുമിച്ച് താമസിക്കുന്ന ഉത്തരാഖണ്ഡ് ദേവഭൂമിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡിൽ മതപരിവർത്തനവും ഭൂമി കയ്യേറ്റ ജിഹാദും അനുവദിക്കില്ല. ചിലർ ഉത്തരാഖണ്ഡിൽ തുപ്പൽ ജിഹാദ് ചെയ്യുന്നു. ഈ സാഹചര്യങ്ങളിൽ സമൂഹത്തിലെ മോശമായ കാര്യങ്ങൾ തടയാൻ വിദ്യാഭ്യാസമുള്ളവർ മുന്നോട്ടുവരണം. ഒരു കാരണവശാലും ഉത്തരാഖണ്ഡിൽ ഇത് വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അടുത്തിടെ ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ ഖതൗലി നിവാസികളായ നൗഷാദ് അലി, ഹസൻ അലി എന്നീ രണ്ട് സഹോദരന്മാർ ചായ പാത്രത്തിൽ തുപ്പുകയും ആ ചായ ഉപഭോക്താക്കൾക്ക് നൽകുകയും ചെയ്തതിന് അറസ്റ്റിലായിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ്അദ്ദേഹം തുപ്പൽ ജിഹാദ് അനുവദിക്കില്ലെന്ന് വ്യക്തമാക്കിയത്.
കൂടാതെ തന്റെ സർക്കാർ കഠിനവും എന്നാൽ ആവശ്യമുള്ളതുമായ തീരുമാനങ്ങളാണ് എടുക്കുന്നതെന്ന് ധാമി പറഞ്ഞു. കോപ്പിയടി വിരുദ്ധ നിയമം, കലാപ നിരോധന നിയമം തുടങ്ങിയവ പരാമർശിച്ച അദ്ദേഹം ഉടൻ തന്നെ സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡും നടപ്പാക്കുമെന്നും പറഞ്ഞു.