ബെംഗളൂരു : മതവികാരം വ്രണപ്പെടുത്തിയതിന് ലോറി ഉടമ മനാഫിനെതിരെ കേസ്. ഭാരതീയ ന്യായസംഹിതയിലെ 299-ാം വകുപ്പ് ചുമത്തിയാണ് ഉഡുപ്പി ടൗൺ പൊലീസ് എഫ്ഐആർ ഇട്ടത്. . മൂന്ന് വർഷം വരെ തടവ് കിട്ടാവുന്ന കുറ്റമാണ് ചുമത്തിയത്. ധർമ്മസ്ഥല, മൂകാംബിക തുടങ്ങി ഹിന്ദു ക്ഷേത്രങ്ങൾക്കെതിരെ പ്രചാരണം നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്.
ധർമസ്ഥലയിലെ കൂട്ടക്കൊല ആരോപണവുമായി ബന്ധപ്പെട്ട് നിരവധി വീഡിയോകൾ മനാഫ് പങ്കുവെച്ചിരുന്നു. കേരളത്തിലെ ആൾക്കാരെ വിഷയം അറിയിച്ചു. ഇതാണ് താൻ ചെയ്ത തെറ്റ് എന്നായിരുന്നു മനാഫ് പറഞ്ഞത്. ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് കോഴിക്കോട് പൊലീസ് കമ്മീഷണറെ കണ്ടെന്നും മനാഫ് പറഞ്ഞിരുന്നു.
ധർമസ്ഥലയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിരവധി പെൺകുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങൾ കുഴിച്ചുമൂടിയിട്ടുണ്ടെന്ന മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് വിവാദങ്ങൾ ഉടലെടുത്തത്.
കുഴിച്ചിട്ട മൃതദേഹത്തിന്റെ അസ്ഥിയടക്കം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയായിരുന്നു ശുചീകരണ തൊഴിലാളിയായ സിഎൻ ചിന്നയ്യ പൊലീസിൽ പരാതി നൽകിയത്. ഇതിന് പിന്നാലെയാണ് ധർമ്മസ്ഥലയിൽ നിരവധി പേരെ കാണാതായതായി പരാതികളും ആരോപണങ്ങളുമെല്ലാം ഉയർന്നിരുന്നു. പിന്നാലെ കർണാടക സർക്കാർ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം രൂപീകരിച്ചിരുന്നു.