• Thu. Sep 25th, 2025

24×7 Live News

Apdin News

മധുവിന്റെ ജീവിതവും കുടുംബവും: ജി.വേണുഗോപാൽ പങ്കുവെച്ച വിവരങ്ങൾ “ശുദ്ധ അസംബന്ധം”:ശ്രീകുമാരൻ തമ്പി

Byadmin

Sep 25, 2025



തിരുവനന്തപുരം: ഗായകൻ ജി. വേണുഗോപാൽ മലയാള സിനിമയിലെ ഇതിഹാസനായ നടൻ മധുവിന്റെ 92-ാം ജന്മദിനത്തിൽ ഹൃദയസ്പർശിയായ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചു. സ്കൂൾ കാലത്ത് ആദ്യമായി കണ്ട മധുവുമായുള്ള അവിസ്മരണീയമായ അനുഭവവും പിന്നീട് സിനിമാ ചിത്രീകരണങ്ങളിലും വിവിധ പരിപാടികളിലും ഉണ്ടായ സമീപ്യതയും വേണുഗോപാൽ ഓർമ്മിപ്പിച്ചു. ഒരിക്കലും സീനിയറിന്റെ അകലം കാണിക്കാതെ, ആരെക്കുറിച്ചും മോശം അഭിപ്രായം പറയാതെ, എപ്പോഴും സംഗീതരംഗത്തിലെ പുതുമകളെക്കുറിച്ച് സംസാരിച്ച വ്യക്തിയായിരുന്നു മധു സാർ എന്ന് വേണുഗോപാൽ കുറിപ്പിൽ പറയുന്നു. മലയാള സിനിമയുടെ “രാജ് കപൂർ” എന്നു വിശേഷിപ്പിച്ച വേണുഗോപാൽ, മധു സാർ ആരോഗ്യവാനായി ഇനിയും ഏറെ നാൾ ഞങ്ങളോടൊപ്പം ഇരിക്കട്ടെ എന്ന് പ്രാർത്ഥനയോടെ ആശംസിച്ചു.

പ്രശസ്ത സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി, നടൻ മധുവിന്റെ 92-ആം ജന്മദിനവുമായി ബന്ധപ്പെട്ട് ഗായകൻ ജി. വേണുഗോപാൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിനെതിരെ ശക്തമായ പ്രതികരണം രേഖപ്പെടുത്തി. വേണുഗോപാൽ മധുവിന്റെ ജീവിതവും കുടുംബവും സംബന്ധിച്ച് പങ്കുവെച്ച വിവരങ്ങൾ “ശുദ്ധ അസംബന്ധം” മാത്രമാണെന്നും യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലെന്നും തമ്പി കുറിപ്പിൽ പറഞ്ഞു. മധുവിന്റെ കുടുംബവും സ്വത്തുവകകളും സാമ്പത്തിക സാഹചര്യങ്ങളും സംബന്ധിച്ച തെറ്റായ വിവരങ്ങൾ പരത്തുന്നത് കുടുംബത്തെയും സുഹൃത്തുക്കളെയും വേദനിപ്പിക്കുന്നതാണെന്നും, കാര്യങ്ങൾ അറിയാതെ വലിയ കലാകാരന്മാരെക്കുറിച്ച് എഴുതുന്നത് ഒഴിവാക്കണമെന്ന് വേണുഗോപാലിനോട് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മധുവിനെ ‘ലാളിത്യത്തിന്റെയും മഹത്വത്തിന്റെയും പ്രതീകം’ എന്നും ‘ദാദാസാഹിബ് ഫാൽക്കെ പുരസ്കാരത്തിനർഹനായ മലയാളത്തിന്റെ അഭിമാനം’ എന്നും വിശേഷിപ്പിച്ച് തമ്പി തന്റെ കുറിപ്പ് അവസാനിപ്പിച്ചു.

ജി. വേണുഗോപാൽ

മധു സാറിന് ഇന്ന് തൊണ്ണൂറ്റി രണ്ട് വയസ്.
നാനൂറിലേറെ ചിത്രങ്ങളിൽ അഭിനയം. പന്ത്രണ്ട് ചിത്രങ്ങളുടെ സംവിധായകൻ. പതിനഞ്ച് ചിത്രങ്ങളുടെ നിർമ്മാതാവ്. തിരുവനന്തപുരം പുളിയറക്കോണത്ത് അദ്ദേഹത്തിന്റെ സ്വന്തം സ്റ്റുഡിയോ കോംപ്ലക്സ് ഒരിക്കലുണ്ടായിരുന്നു. ഉമ സ്റ്റുഡിയോ . ഇപ്പോൾ ഏഷ്യാനെറ്റ് സ്റ്റുഡിയോ ഇരിയ്‌ക്കുന്നിടത്ത്.
ആദ്യമായി അദ്ദേഹത്തെ നേരിട്ടു കാണുന്ന അവിസ്മരണീയമായൊരോർമ്മ! ഞാൻ സ്കൂളിൽ ആറിൽ പഠിക്കുന്ന സമയം. വല്യച്ഛന്റെ കാർ തിരുവനന്തപുരത്ത് മരിക്കാർ മോട്ടോർസ് പെട്രോൾ പമ്പിൽ കയറുന്നു. കുട്ടികളായ ഞങ്ങൾ പിൻസീറ്റിൽ . പെട്രോളടിക്കാൻ സ്ലോ ചെയ്ത് നിർത്തുന്ന ഞങ്ങളുടെ കാറിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ ഒരു വെള്ള അംബാസഡർ കാർ ചീറിപ്പാഞ്ഞ് തൊട്ടു മുന്നിൽ സഡൻ ബ്രേക്കിട്ട് നിർത്തുന്നു. പിൻ വാതിൽ തുറന്ന് ഒരു ആജാനബാഹു വെളിയിലിറങ്ങി ഒന്നാടിയുലഞ്ഞ് കാറിൽ ചാരി നിന്ന് മുണ്ട് ഇറുക്കി കെട്ടുന്നു. പെട്രോൾ പമ്പിലെ ജോലിക്കാരും ചുറ്റുമുള്ളവരും കണ്ണെടുക്കാതെ ആ വ്യക്തിയെത്തന്നെ നോക്കുന്നു.
അതേ, അതായിരുന്നു ഞാനാദ്യമായ് കണ്ട നടൻ മധു .
പിന്നീട് അദ്ദേഹത്തെ കാണുന്നത് മെറിലാൻഡ് സ്റ്റുഡിയോയിൽ ” ഹൃദയം ഒരു ക്ഷേത്രം ” ഷൂട്ടിങ്ങിനിടയിൽ.
ഒന്ന് രണ്ട് യാത്രകൾ ഞങ്ങൾ പിൽക്കാലത്ത് ഒരേ കാറിൽ ചെയ്തിട്ടുണ്ട്. ചില ഉദ്ഘാടനങ്ങൾക്കും സമ്മേളനങ്ങൾക്കുമായി. ഒരിക്കലും മധു സാർ ഒരു സീനിയറിന്റെ അകൽച്ച പ്രകടിപ്പിച്ചിട്ടില്ല. ആരെക്കുറിച്ചം ഒരു മോശം അഭിപ്രായം പറഞ്ഞിട്ടില്ല. എപ്പോഴും സംഗീതരംഗത്ത് പുതുതായി സംഭവിക്കുന്നതിനെക്കുറിച്ചായിരുന്നു അദ്ദേഹം എന്നോട് സംസാരിച്ചത്.
മധു സാർ എക്കാലവും അദ്ദേഹത്തിന്റെ മനസ്സ് കൃത്യമായി വെളിപ്പെടുത്തിയിരുന്നു. ആരോടും. മറകളില്ലാതെ.
മലയാള സിനിമയുടെ ഈ രാജ് കപൂറിന് എന്റെ ജന്മദിനാശംസകൾ. സാർ ഇനിയും ഏറെ നാൾ ഞങ്ങളോടൊപ്പം ആരോഗ്യവാനായ് ഇരിക്കണേ എന്നു പ്രാർത്ഥന!

 

ശ്രീകുമാരൻ തമ്പി

ജി വേണുഗോപാൽ നന്നായി പാടുന്ന ഗായകനാണ്. ഏതാനും ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റേതായി മലയാള ഗാനശാഖയ്‌ക്കു ലഭിച്ചിട്ടുണ്ട്. ഇളയരാജയുടെ സംഗീതത്തിൽ ഞാൻ എഴുതിയ ”ഉണരുമീ ഗാനം ”.. എന്ന പാട്ടിനായിരുന്നു അദ്ദേഹത്തിന് ലഭിച്ച സംസ്ഥാന അവാർഡുകളിൽ ഒന്ന് . പക്ഷെ ഭാഗ്യം കൊണ്ടോ നിർഭാഗ്യം കൊണ്ടോ അദ്ദേഹത്തിന് യേശുദാസിൻെറയോ പി ജയചന്ദ്രന്റെയോ എം ജി ശ്രീകുമാറിന്റെയോ നിലയിലേക്ക് ഉയരാൻ സാധിച്ചില്ല. ഇന്ന് വേദനയോടെ അദ്ദേഹത്തെ കുറിച്ച് ഒരു സത്യം പറയട്ടെ. വ്യക്തമായ അറിവോ ധാരണയോ ഇല്ലാതെ വലിയ വ്യക്തികളെക്കുറിച്ചും സംഭവങ്ങളെക്കുറിച്ചും ചിലപ്പോഴെങ്കിലും തെറ്റായി എഴുതുകയും പറയുകയും ചെയ്യുന്ന ഒരു സ്വഭാവം അദ്ദേഹത്തിനുണ്ട്. ഒന്ന് രണ്ടു അനുഭവങ്ങൾ വ്യക്തിപരമായി എനിക്കും ഉണ്ടായിട്ടുണ്ട്. എന്നാൽ ഇന്ന് ഞാൻ ഇതിവിടെ പറയാൻ കാരണം, ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനമായ ശ്രീ. മധു എന്ന അതുല്യ നടനെ കുറിച്ച് അദ്ദേഹത്തിന്റെ ജന്മദിനമായ ഇന്നലെ അദ്ദേഹത്തെ പുകഴ്‌ത്തുകയാണെന്ന മട്ടിൽ അങ്ങേയറ്റം ഇകഴ്‌ത്തിക്കൊണ്ട് ജി വേണുഗോപാൽ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ്. കഴിഞ്ഞ അറുപതു വർഷക്കാലമായി മധുച്ചേട്ടനോടൊപ്പം സിനിമാ രംഗത്ത് പ്രവർത്തിക്കുകയും ഒരു അനുജനെപ്പോലെ അദ്ദേഹത്തിന്റെ കുടുംബവുമായി ഇടപഴകുകയും ചെയ്യുന്ന എനിക്ക് ഈ വിവരക്കേടിനെതിരെ പ്രതികരിയ്‌ക്കാതിരിക്കാനാവില്ല. ഞാൻ സംവിധാനം ചെയ്ത ഇരുപത്തൊൻപത് പടങ്ങളിൽ പത്ത് പടങ്ങളിൽ നായകൻ ശ്രീ. മധുവാണ്. അതുപോലെ മധു ചേട്ടൻ നിർമ്മിച്ച പല ചിത്രങ്ങൾക്കും പാട്ടെഴുതിയത് ഞാൻ ആയിരുന്നു. മധു ചേട്ടന്റെ ജീവിതത്തെക്കുറിച്ചും സ്വത്തുക്കളെക്കുറിച്ചും അദ്ദേഹത്തിന്റെ ഇന്നത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചുമൊക്കെ ജി വേണുഗോപാൽ എഴുതിയത് മുഴുവൻ ശുദ്ധ അസംബന്ധമാണ്. മധുച്ചേട്ടന്റെ സ്വദേശം കണ്ണമ്മൂല അല്ല, ഗൗരീശപട്ടം ആണ്. ധാരാളം സ്വത്തുവകകൾ ഉള്ള ഒരു ജന്മിത്തറവാട്ടിലെ അംഗം. മധു ചേട്ടന്റെ പിതാവ് പരമേശ്വരൻ നായർ തിരുവനന്തപുരം നഗരസഭ മേയർ ആയിരുന്നു. മധു ചേട്ടൻ ഇന്നു താമസിക്കുന്ന കണ്ണമ്മൂലയിലുള്ള ” ശിവഭവനം” എന്ന വീട് അദ്ദേഹത്തിന്റെ ജീവിതപങ്കാളിയുടെ ജന്മഗൃഹമാണ്. ധാരാളം ഭൂസ്വത്തുക്കൾ സ്വന്തമായുള്ള ഒരു വലിയ തറവാട്. അദ്ദേഹം ”ഏകനായി താമസിക്കുന്ന ചെറിയ വീട് ”എന്നു വേണുഗോപാൽ വിശേഷിപ്പിക്കുന്ന മധു ചേട്ടന്റെ വീടിനു ഒരു ഹാളും അഞ്ചു മുറികളും ഉണ്ട്. രണ്ടുമുറികൾ ബേസ്‌മെന്റിൽ ആണുള്ളത്. ആ വീട് മധു ചേട്ടൻ സ്വന്തം പണം കൊണ്ട് തന്റെ സ്വന്ത ഇഷ്ടപ്രകാരം നിർമ്മിച്ചതാണ്. അവിടെ അദ്ദേഹം തനിച്ചല്ല താമസം. അദ്ദേഹത്തിന്റെ ഒരു പേർസണൽ ഓഫീസ്‌ പോലെയാണ്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും ആരാധകരെയും സ്വീകരിക്കുന്ന ഇടം. ആ കോമ്പൗണ്ടിൽ ആകെ മൂന്നു വലിയ കെട്ടിടങ്ങൾ ഉണ്ട്. ഒന്ന് മധുച്ചേട്ടന്റെ ഭാര്യയുടെ ജന്മഗൃഹമായ ശിവഭവനം. അതിനു പിന്നിലായി പണിത പുതിയ വീട്ടിൽ മധുച്ചേട്ടന്റെ ഏക മകൾ ഡോ. ഉമാ നായരും ഭർത്താവ് എൻജിനീയറും വിദ്യാഭ്യാസ വിദഗ്ധനുമായ കൃഷ്ണകുമാറും അവരുടെ ഏക മകനും കുടുംബവും താമസിക്കുന്നു. കൃഷ്ണകുമാറിന്റെ പിതാവ് ശ്രീ. പദ്മനാഭൻ നായരും അവരോടൊപ്പം സന്തോഷമായിരിക്കുന്നു. മധു ചേട്ടന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയാണ് അദ്ദേഹം. മധു ചേട്ടന്റെ സഹായികളായി രണ്ടു പേർ കൂടിയുണ്ട് ആ വലിയ വീട്ടിൽ . ഞങ്ങളെ പോലെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ പതിവായി ഇവരെയെല്ലാം ഒരുമിച്ചു സന്ദർശിച്ചു സന്തോഷ നിമിഷങ്ങൾ പങ്കുവെയ്‌ക്കുന്നു. ഇങ്ങനെ ഒരു വലിയ കൂട്ടൂ കുടുംബത്തിന്റെ നായകനായ മധു ചേട്ടനെയാണ് പാട്ടുകാരൻ വേണുഗോപാൽ ഏകനും അനാഥനുമുമായി ചിത്രീകരിച്ചിരിക്കുന്നത്.അടുത്ത ബന്ധുക്കളും വേണ്ടപ്പട്ടവരും നടൻ മധുവിനെ ശ്രദ്ധിക്കുന്നില്ല എന്ന ഒരു ധ്വനി വേണുഗോപാലിന്റെ പോസ്റ്റിൽ ഉണ്ട് വേണുഗോപാലിനെ പോലുള്ളവർ ഇങ്ങനെ നിജസ്ഥിതി അറിയാതെ അപവാദം പറഞ്ഞു പരത്തുമ്പോൾ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ആലോചിക്കുന്നില്ല.
വേണുഗോപാൽ പറഞ്ഞിരിക്കുന്ന മറ്റൊരു അസത്യം മധു ചേട്ടൻ സിനിമയ്‌ക്ക് വേണ്ടി അദ്ദേഹത്തിന്റെ സ്വത്തുക്കൾ എല്ലാം വിറ്റു തുലച്ചു എന്നതാണ്. എന്നാൽ മധുച്ചേട്ടൻ സിനിമയ്‌ക്ക് വേണ്ടി ഒരു സെന്റ് ഭൂമി പോലും നഷ്ടപ്പെടുത്തിയിട്ടില്ല. മറിച്ച് സിനിമ അദ്ദേഹത്തിന് നേട്ടങ്ങളേ നൽകിയിട്ടുള്ളൂ. അദ്ദേഹം അഭിനയിച്ചു സമ്പാദിച്ച പണം കൊണ്ടാണ് ഉമാ സ്റ്റുഡിയോ സ്ഥാപിച്ചത്.( ഉമാ സ്റ്റുഡിയോ ആദ്യം തുടങ്ങിയത് ചെന്നൈയിൽ ആയിരുന്നു. അന്ന് അതിനു വേണ്ടി പ്ലാൻ തയ്യാറാക്കുകയും നിർമ്മാണം തുടങ്ങുകയും ചെയ്ത എഞ്ചിനീയർ ഞാൻ ആയിരുന്നു. അതുകൊണ്ട് അന്നു മുതലുള്ള കാര്യങ്ങൾ എനിക്കറിയാം). തിരുവനന്തപുരത്തെ ഉമാ സ്റ്റുഡിയോ ഏഷ്യാനെറ്റിന് വിറ്റു കിട്ടിയ പണവും അദ്ദേഹം പാഴാക്കുകയോ സിനിമയിൽ നിക്ഷേപിക്കയോ ചെയ്തില്ല. ആ പണം കൊണ്ട് പുളിയറക്കോണം എന്ന സ്ഥലത്തു തന്നെ ഒരു വലിയ പുരയിടം വാങ്ങി കെട്ടിടം വെച്ചു. വീണ്ടും അതു ലാഭത്തിനു വിറ്റു പുതിയ പുരയിടങ്ങൾ വാങ്ങുകയും കെട്ടിടങ്ങൾ വെയ്‌ക്കുകയും ചെയ്തതല്ലാതെ ഒരു രൂപ പോലും നശിപ്പിക്കുകയോ സിനിമയ്‌ക്കായി കൊടുക്കുകയോ ചെയ്തിട്ടില്ല.
സിനിമാ നിർമ്മാണവും മധു ചേട്ടന് നഷ്ടമൊന്നും വരുത്തിയിട്ടില്ല. സിനിമാ നിർമ്മാണവുമായി യാതൊരു ബന്ധവുമില്ലാത്ത വേണുഗോപാലിന് അതു പറഞ്ഞാലും മനസ്സിലാവില്ല. ഇരുപത്താറു ചിത്രങ്ങൾ സ്വന്തമായി നിർമ്മിക്കുകയും അതുവഴി ലാഭ നഷ്ടങ്ങൾ മനസിലാക്കുകയും ചെയ്ത എനിക്കതറിയാം.
അതുകൊണ്ട് വേണുഗോപാലിനോട് എനിക്ക് ഒരു അഭ്യർത്ഥന ഉണ്ട്. സിനിമാ രംഗത്തും സംഗീതരംഗത്തുമുള്ളവരെയുമൊക്കെ കുറിച്ച് അവിടുന്നും ഇവിടുന്നുമൊക്കെ പാതി കേട്ട് പിന്നെ അതു പൊലിപ്പിച്ച് ഗോസിപ്പാക്കി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നത്‌ ഒരു ഫാഷനായി ചിലർ കൊണ്ടു നടക്കുന്ന ഈ കാലത്ത് മധു ചേട്ടനെ പോലുള്ളവരെ കുറിച്ച് അറിയാത്ത കാര്യങ്ങൾ എഴുതി കയ്യടി നേടാൻ ശ്രമിയ്‌ക്കരുത്.
ലാളിത്യത്തിന്റെയും മഹത്വത്തിന്റെയും പ്രതീകമാണ് മധു ചേട്ടൻ. അതുകൊണ്ട് തന്നെ അദ്ദേഹത്തെ സന്ദർശിക്കാനെത്തുന്നവരോട് യാതൊരു വിധ പ്രതാപത്തിന്റെയും അകമ്പടിയില്ലാതെ തികച്ചും എളിമയോട് കൂടി ഇടപെടുന്നു മലയാളത്തിന്റെ അഭിമാനവും ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരത്തിനുൾപ്പെടെ അർഹനുമായ ആ വലിയ കലാകാരൻ…!

By admin