• Mon. Mar 9th, 2026

24×7 Live News

Apdin News

മരിക്കും തവള ചിരിക്കും തവള

Byadmin

Mar 9, 2026



ലാസ്‌കയിലെ കൊടുംകാടുകളില്‍ ഒരു പ്രത്യേകതരം മരത്തവളയുണ്ട്. അവ മഞ്ഞു വന്നാല്‍ മരിക്കും. ചൂടു വന്നാല്‍ തട്ടിക്കുടഞ്ഞ് സ്ഥലംവിടും. ലിത്താ ബേറ്റ്‌സ് സില്‍വാറ്റിക്കസ് എന്നും റാണാ സില്‍വാറ്റിക്ക എന്നുമൊക്കെ ശാസ്ത്രജ്ഞര്‍ വിളിക്കുന്ന ഈ മരത്തവള വെള്ളം തണുത്തുറയുമ്പോള്‍ കരയ്‌ക്ക് കയറും. കരിയില കൂനയിലേക്ക് ആഴ്ന്നിറങ്ങും. ദേഹമൊക്കെ ഐസില്‍ പൊതിഞ്ഞ് കല്ലുപോലെ കട്ടിയാകുന്ന മരത്തവളയില്‍ ജീവന്റെ ഒരു ലക്ഷണവും ഉണ്ടാവില്ല. ഹൃദയം മിടിക്കില്ല. ശ്വാസകോശം അനങ്ങില്ല. പക്ഷേ അതിന് ജീവനുണ്ടാകും. വസന്തകാലത്തിന്റെ ആദ്യരശ്മികള്‍ തട്ടുമ്പോള്‍ മാന്ത്രികവിദ്യകൊണ്ടെന്നപോലെ ചാടി എണീറ്റ് തുള്ളിച്ചാടി സ്ഥലംവിടും.

ശാസ്ത്രദൃഷ്ടിയില്‍ ക്ലിനിക്കല്‍ മരണം വരിച്ച ഈ തവളകള്‍ ജീവിച്ചെണീക്കുന്നത് മനുഷ്യന്റെ ആരോഗ്യവും ആയുസും വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ എപ്രകാരം പ്രയോജനപ്പെടുത്താനാവുമെന്ന ചിന്തയിലാണ് ഗവേഷകര്‍.

ഉറഞ്ഞ് കട്ടിയാവുന്ന കൊടുംമഞ്ഞില്‍ കോശങ്ങളെ യാതൊരു കേടും കൂടാതെ സംരക്ഷിക്കാനുള്ള കഴിവാണ് മരത്തവളയെ ശ്രദ്ധേയമാക്കുന്നത്. ഐസ് പരലുകള്‍ ശരീരത്തില്‍ രൂപപ്പെടുമ്പോള്‍ കോശഭിത്തികള്‍ തകര്‍ന്ന് ശരീരത്തിലെ തന്ത്രപരമായ ഭാഗങ്ങള്‍ തകരാറിലാവുകയാണ് സാധാരണ സംഭവിക്കുക. ഈ അവസ്ഥ തരണം ചെയ്യാന്‍ മനുഷ്യന് സാധ്യവുമല്ല.

മരത്തവള ഐസ് പരലുകളെ ശരീരത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കാറില്ല. അതേസമയം അവയുടെ കരളുകളില്‍ ഗ്ലൂക്കോസ് നിറയ്‌ക്കുന്നു; വൃക്കകള്‍ യൂറിന്‍ പുറത്തുവിടുന്നത് തടയുന്നു. രക്തത്തില്‍ യൂറിയ അംശം വലിയ തോതില്‍ വര്‍ധിപ്പിക്കാന്‍ അവസരമൊരുങ്ങുന്നു. പഞ്ചസാരയും യൂറിയയും തണുത്ത് മരവിപ്പിക്കല്‍ സ്വഭാവത്തെ തടുക്കുകയും ചെയ്യുന്നു. മരവിക്കുകയും ഉരുകുകയും സംഭവിക്കുമ്പോള്‍ ഈ ജൈവ-രസതന്ത്ര സംവിധാനമാണ് മരത്തവളയെ തുണയ്‌ക്കുക. വെള്ളം മരവിക്കുന്ന പൂജ്യം ഡിഗ്രിക്കും താഴെ മൈനസ് 18 ഡിഗ്രി സെന്റിഗ്രേഡ് വരെ ശൈത്യത്തിന്റെ ഏഴു മാസക്കാലം ഇവയ്‌ക്ക് സുഖമായി ‘മരിച്ചുകിടക്കാ’നാവുമെന്നാണ് അലാസ്‌ക സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ട്ടിക്ക് ബയോളജിയിലെ ഡോണ്‍ ലാര്‍സണും സംഘവും പറയുന്നത്.

കഷ്ടിച്ച് മൂന്നിഞ്ചുവരെ പരമാവധി വലിപ്പമുള്ള ഇൗ മരത്തവളകള്‍ക്ക് ചുവപ്പ് കലര്‍ന്ന തവിട്ടുനിറവും ചാരനിറവുമൊക്കെയാണ് ഉണ്ടാവുക. കണ്ണിനു ചുറ്റും കറുത്ത നിര ഉണ്ടാവും. മരം കോച്ചുന്ന മഞ്ഞില്‍ മരിക്കാനും വസന്തത്തില്‍ ചിരിച്ചെണീക്കാനുമുള്ള സിദ്ധി ഈ മരത്തവളയ്‌ക്ക് മാത്രമല്ല സ്വന്തം, മറിച്ച് ഹൈലാ ക്രിസോസലിസ് എന്ന തവളയ്‌ക്കും ഉണ്ടത്രെ. പക്ഷേ ഗ്ലൂക്കോസിനു പകരം അവ ശരീരത്തില്‍ ഒരുക്കൂട്ടുന്നത് ഗ്ലിസറോള്‍ ആണെന്നുമാത്രം. കോശാവരണത്തെ തട്ടാതെയും പൊട്ടാതെയും ചുരുങ്ങാതെയും കാത്ത് സൂക്ഷിക്കുന്നത് ഗ്ലിസറോള്‍ ആണ്, ഹൈലാ തവളയുടെ കാര്യത്തില്‍.

മരിക്കുകയും ചിരിക്കുകയും ചെയ്യുന്ന അലാസ്‌കന്‍ മരത്തവളയെക്കൊണ്ട് നമുക്ക് എന്താണ് പ്രയോജനമെന്നല്ലേ. ഒരുപാട് പ്രയോജനം എന്നാണ് ഉത്തരം. ഈ വിദ്യ ചെറുജീവജാലങ്ങളെയും ദാദാക്കള്‍ക്കായി നല്‍കുന്ന ശരീരാവയവങ്ങളെയും അകൃത്രിമമായ ശൈത്യാന്തരീക്ഷത്തില്‍ സംരക്ഷിച്ചു വയ്‌ക്കാന്‍ പ്രയോജനപ്പെട്ടേക്കാം. അവയവം മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയയില്‍ ആരോഗ്യപ്രവര്‍ത്തകരുടെ ഏറ്റവും വലിയ വെല്ലുവിളിയാണ് സമയം. ദാദാവില്‍നിന്ന് മുറിച്ചുമാറ്റുന്ന ശരീരഭാഗങ്ങള്‍ ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ സ്വീകര്‍ത്താവില്‍ തുന്നിച്ചേര്‍ക്കണം. വൈകിയാല്‍ ഫലമുണ്ടാവില്ല.

ദാദാവില്‍നിന്ന് സമ്പാദിച്ച ഓര്‍ഗനുകള്‍ ദീര്‍ഘനേരം സൂക്ഷിക്കാനും ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് കേടില്ലാതെ കൊണ്ടുപോകാനുമുള്ള ആശയം വികസിപ്പിച്ചെടുക്കാന്‍ ഇത് ശാസ്ത്ര ഗവേഷകരെ സഹായിക്കും. കോശങ്ങളുടെ പുറന്തോടില്‍ അപകടമില്ലാതെ ഐസ് ആവരണമൊരുക്കാന്‍ സഹായിക്കുന്ന ബാക്ടീരിയല്‍ ഉല്‍പ്പന്നങ്ങളെ രൂപപ്പെടുത്താനും ഈ തവള സഹായിക്കും. തവളയുടെ ഗ്ലൂക്കോസ് അനലോഗിന്റെ സഹായത്തോടെ ശാസ്ത്രജ്ഞര്‍ എലിയുടെ കരളിനെ നാലുദിവസം വരെ കേടില്ലാതെ സൂക്ഷിക്കുന്നതില്‍ വിജയിച്ചുവെന്നും നാം അറിയുക. ഒരാഴ്ചയിലേറെ ശീതീകരിച്ച് സൂക്ഷിച്ച പന്നിയുടെ വൃക്ക മറ്റൊരു ജീവിയില്‍ വച്ചുപിടിപ്പിക്കുന്നതിലും അവര്‍ വിജയിച്ചു.

ഒരുപക്ഷേ മനുഷ്യന്റെ ശരീരാവയവങ്ങള്‍ ദാതാവില്‍നിന്ന് സ്വീകരിച്ച് സാവധാനം സ്വീകര്‍ത്താവിന്റെ നാട്ടിലെത്തിക്കാനും വിജയകരമായി തുന്നിച്ചേര്‍ക്കാനും ഈ മരത്തവളകള്‍ക്ക് ‘മാര്‍ഗനിര്‍ദ്ദേശം’ നല്‍കിയേക്കാം.

ട്രമ്പിന്റെ വമ്പുകള്‍

ലോകത്ത് എന്തിനെക്കുറിച്ചും ഏതിനെക്കുറിച്ചും വായില്‍ തോന്നുന്ന അഭിപ്രായങ്ങള്‍ വലിയ വായില്‍ വിളിച്ചുകൂവാന്‍ അര്‍ഹതയുള്ള ഒരാള്‍ മാത്രമേയുള്ളൂ- ഡൊണാള്‍ഡ് ട്രമ്പ്. അങ്ങനെയാണ് കഴിഞ്ഞ സെപ്തംബര്‍ മാസത്തില്‍ മൂപ്പര്‍ ‘ശാസ്ത്രീയമായ’ ഒരു പ്രഖ്യാപനവുമായി വന്നത്- പാരസറ്റമോള്‍ ഉപയോഗിക്കരുത്’. അത് അപകടമാണ്!

ഗര്‍ഭിണികളായ അമ്മമാര്‍ പാരസറ്റമോള്‍ കഴിച്ചാല്‍ പിറക്കുന്ന കുട്ടികള്‍ക്ക് ‘ഓട്ടിസം’ ബാധിക്കുമെന്നായിരുന്നു ട്രമ്പ് വൈദ്യന്‍ നല്‍കിയ മുന്നറിയിപ്പ്.

ട്രമ്പിന്റെ വിവരംകെട്ട പ്രഖ്യാപനത്തിനെതിരെ ആരോഗ്യലോകം സടകുടഞ്ഞെണീറ്റു. ശാസ്ത്രജ്ഞര്‍ എതിര്‍ത്തു. ലോകാരോഗ്യ സംഘടന പ്രതിഷേധിച്ചു. പാരസറ്റമോള്‍ അത്യാവശ്യത്തിനു മാത്രം ഉപയോഗിച്ചാല്‍ വേദന/പനി കാര്യങ്ങള്‍ക്ക് ഏറ്റവും സുരക്ഷിതമാണ് എന്ന് ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ‘ലാന്‍സെറ്റ്’ എന്ന ശാസ്ത്രമാസിക നടത്തിയ ഗവേഷണം ട്രമ്പിന്റെ വാദം വീണ്ടും പൊളിച്ചു. ഗര്‍ഭിണികളുടെ പാരസറ്റമോള്‍ ഉപയോഗവും കുട്ടികളുടെ ഓട്ടിസവുമായി പുലബന്ധംപോലുമില്ലെന്ന് ശാസ്ത്രം തെളിയിച്ചു. ഒന്നല്ല, പല രാജ്യങ്ങളിലെയും ശാസ്ത്ര സംഘങ്ങള്‍. ട്രമ്പ് മിണ്ടാട്ടമില്ലാതെ തല കുനിച്ചു. പാരസറ്റമോളിനുമേല്‍ പിഴച്ചുങ്കം ചുമത്താനാവില്ലല്ലോ.

തലച്ചോറിലെ ക്യാന്‍സറും നാസല്‍ സ്‌പ്രേയും

തലച്ചോറിനെ ബാധിക്കുന്ന വേദനാജനകമായ ‘ഗ്ലിയോ ബ്ലാസ്‌റ്റോമ’ എന്ന ക്യാന്‍സര്‍ രോഗത്തിന് പുതിയ ഒരു ചികിത്‌സാ പദ്ധതി രൂപപ്പെടുത്തുന്ന തിരക്കിലാണ് ശാസ്ത്രലോകം. രോഗിയുടെ മൂക്കിലേക്ക് അടിച്ചുകയറ്റുന്ന നാസല്‍ സ്‌പ്രേയിലൂടെ കടത്തിവിടുന്ന പ്രത്യേകതരം നാനോ കണങ്ങള്‍ നാഡികളിലൂടെ തലച്ചോറിലേക്ക് സന്നിവേശിപ്പിക്കാമത്രേ. വാഷിംഗ്ടണിലെ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനും നോര്‍ത്ത് വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയും ചേര്‍ന്നാണ് ഈ ഗവേഷണം നടത്തിയത്. മൂക്കിലൂടെ നാനോ മരുന്ന് കയറ്റുന്ന പ്രക്രിയ എലികളില്‍ പരീക്ഷിച്ച് വിജയിച്ചുവെന്ന് ‘പ്രൊസീഡിങ്‌സ് ഓഫ് ദ നാഷണല്‍ അക്കാദമി ഓഫ് സയന്‍സ്’ അവകാശപ്പെടുന്നു.

മിഷിഗണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ നാനോ സൈബര്‍നെറ്റിക് ബയോടെക് ലാബില്‍ ഒരുങ്ങുന്ന പ്രതീക്ഷാനിര്‍ഭരമായ മറ്റൊരു കണ്ടുപിടിത്തത്തിലേക്കുകൂടി ശ്രദ്ധ ക്ഷണിക്കുന്നു. തലച്ചോറിലെ തകരാറുകള്‍ക്ക് തലയോട്ടി തുരന്നും തുറന്നുമുള്ള ശസ്ത്രക്രിയയ്‌ക്ക് പകരമായ കണ്ടുപിടുത്തം. പ്രത്യേകതരം സിറിഞ്ചുകള്‍ ഉപയോഗിച്ച് കുത്തിവയ്‌ക്കാവുന്ന കുഞ്ഞന്‍ ചിപ്പുകള്‍ തലച്ചോറിലെ ചികിത്സകളൊക്കെ നടത്തുമത്രേ. പ്രതീക്ഷയോടെ കാത്തിരിക്കുക.

By admin