
മലപ്പുറം: അനുമതിയില്ലാതെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് ആരോപിച്ച് മലപ്പുറം ജില്ലയിലെ തിരുനാവായിലെ നാവാ മുകുന്ദക്ഷേത്രത്തില്‍ നടത്താനിരുന്ന മഹാകുംഭമേള തടഞ്ഞ് ഇടത് സര്‍ക്കാര്‍.
ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെയാണ് മഹാകുംഭമേള നടത്താന്‍ തീരുമാനിച്ചിരുന്നത്. ഏറെ പ്രതീക്ഷകയോടെ ഭക്തര്‍ കാത്തിരുന്ന മഹാകുംഭമേള പൊളിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം ഉയരുകയാണ്. ഹിന്ദുക്കളുടെ മേല്‍ മാത്രമാണ് സര്‍ക്കാരിന് കുതിര കയറാന്‍ കഴിയുകയെന്നുള്‍പ്പെടെ നിരവധി പ്രതികരണങ്ങള്‍ ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നു.
കേരളത്തിലെ കുംഭമേള എന്നരീതിയിലാണ് തിരുനാവായയിലെ നാവാമുകുന്ദ ക്ഷേത്രത്തിലെ മഹാമാഘ ഉത്സവം ഇക്കുറി അറിയപ്പെടുന്നത്. ഉത്സവത്തിന്റെ ഭാഗമായുള്ള പരിപാടികൾക്ക് നേരത്തെ തന്നെ അപേക്ഷ നൽകി അനുമതി ചോദിച്ചിരുന്നു എന്നാണ് സംഘാടകർ പറയുന്നത്. ശേഷമാണ് ഒരുക്കങ്ങൾ ആരംഭിച്ചതെന്നും കലക്‌ടർ, ദേവസ്വം മന്ത്രി വി എൻ വാസവൻ, ദേവസ്വം ബോർഡ് പ്രസിഡൻ്റുമാർ എന്നിവർ പരിപാടിയുടെ രക്ഷാധികാരികളാണെന്നും സംഘാടകര്‍ പറയുന്നു.
ഒരുക്കങ്ങൾ അന്തിമഘട്ടത്തിലെത്തി നിൽക്കെയാണ് കാരണം വിശദമാക്കാതെ പൊലീസും റവന്യൂ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഉത്സവ നടപടികൾ തടഞ്ഞതെന്ന് സംഘാടകര്‍ പറയുന്നു.
മഹാകുംഭമേളയ്‌ക്കെതിരെ വില്ലേജ് ഓഫീസറുടെ സ്റ്റോപ് മെമ്മോ
തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തോട് ചേർന്നുള്ള നിളയുടെ തീരത്താണ് കുംഭമേള നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഉത്സവത്തിന്റെ ഭാഗമായി നിലം ഒരുക്കുകയും യാത്ര സുഖമമാക്കാൻ താത്‌ക്കാലിക പാല നിർമാണം പുരോഗമിക്കുകയും ചെയ്യുകയായിരുന്നു. അതിനിടയില്‍ പൊടുന്നനെ വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ അയയ്‌ക്കുകയായിരുന്നു. പുഴയിലെ താത്‌ക്കാലിക പാലം നിർമിക്കുന്നതോ മറ്റ് നിർമാണ പ്രവർത്തനങ്ങളോ നടത്തിയത് അനുവാദം കൂടാതെയാണെന്ന് കാണിച്ചാണ് വില്ലേജ് ഓഫിസറുടെ സ്റ്റോപ്പ് മെമോ അയച്ചിരിക്കുന്നത്. നിര്‍മാണ പ്രവർത്തനങ്ങൾ അറിയിക്കാതെയും അനുവാദം കൂടാതെയുമാണ് ചെയ്യുന്നതെന്നും വില്ലേജ് ഓഫീസര്‍ ആരോപിക്കുന്നു.