മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മലപ്പുറം വണ്ടൂരിൽ എത്തിയ ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് കയ്യേറ്റ ശ്രമം. അക്രമികളുടെ മർദ്ദനത്തിൽ തരൂരിന്റെ ഗൺമാന് പരിക്ക്. സംഭവത്തിൽ പ്രതി ഉമ്മർ അറസ്റ്റിൽ. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ടു പ്രതികളെ കൂടി പിടികൂടിയതായാണ് വിവരം. അഞ്ച് പേർക്കെതിരെ കേസെടുത്തു.
രണ്ട് കാറുകളിലായെത്തിയ എട്ടോളം പേർ ശശി തരൂർ സഞ്ചരിച്ച വാഹനത്തെ തടയുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ സുരക്ഷാ വിഭാഗം അറിയിച്ചു. രണ്ട് വാഹനങ്ങളിലായാണ് തരൂരും സംഘവും സഞ്ചരിച്ചിരുന്നത്. ഇതിൽ തരൂർ ഉണ്ടായിരുന്ന ആദ്യ വാഹനമാണ് അക്രമികൾ തടഞ്ഞത്.
വാഹനം മുന്നോട്ട് പോകാൻ അനുവദിക്കാതെ തടഞ്ഞുനിർത്തിയ സംഘം കാറിന്റെ ചില്ലുകളിൽ ശക്തമായി അടിക്കുകയും ബഹളം വെക്കുകയും ചെയ്തു. ഇത് തടയാനായി പുറത്തിറങ്ങിയ തരൂരിന്റെ ഗൺമാനെ സംഘം ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് പരാതി.
സംഭവത്തിൽ കേസെടുത്ത വണ്ടൂർ പോലീസ് പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പിടികൂടി ചോദ്യം ചെയ്തുവരികയാണ്. ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ, നിലവിൽ ഈ ആക്രമണത്തിന് പിന്നിൽ വ്യക്തമായ രാഷ്‌ട്രീയ ലക്ഷ്യങ്ങളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് നൽകുന്ന പ്രാഥമിക വിവരം. റോഡിലെ തർക്കമാണോ അതോ മറ്റ് കാരണങ്ങളാണോ എന്ന് പോലീസ് പരിശോധിച്ചുവരികയാണ്.