കോട്ടയം: വനം വകുപ്പിനും വനം മന്ത്രിക്കുമെതിരെ വിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് (എം). വന്യമൃഗശല്യം ഉള്‍പ്പടെയുള്ള മലയോരജനതയുടെ പ്രശ്നങ്ങള്‍ കാര്യക്ഷമമായി കൈകാര്യം ചെയ്യാന്‍ വനം വകുപ്പിനാകുന്നില്ലെന്ന വിമര്‍ശനാണ് കേരള കോണ്‍ഗ്രസ് (എം) സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉയര്‍ന്നത്. മലയോരജനതയുടെ പ്രശ്നങ്ങള്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് സമയബന്ധിതമായി പരിഗണിക്കണമെന്നും വനമന്ത്രിയുടെ പ്രസ്താവനകള്‍ പലപ്പോഴും തിരിച്ചടിയായെന്നും വിമര്‍ശനം ഉയര്‍ന്നു.
നേരത്തെയും വനം മന്ത്രിക്കും വകുപ്പിനുമെതിരെ കേരള കോണ്‍ഗ്രസ് എം രംഗത്തെത്തിയിരുന്നു. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി ജനങ്ങളുടെ ജീവനെടുക്കുന്നത് നിത്യസംഭവമായി മാറിയിട്ടും വനംവകുപ്പ് നിഷ്‌ക്രിയരായി ഇരിക്കുകയാണെന്നും പല കാര്യങ്ങളും മന്ത്രി അറിയില്ലെന്നുമായിരുന്നു വിമര്‍ശനം. ക്ഷേമപെന്‍ഷനുകള്‍ ഉടന്‍ വര്‍ദ്ധിപ്പിക്കണമെന്ന് എല്‍ഡിഎഫില്‍ ആവശ്യപ്പെടുമെന്ന് ജോസ് കെ മാണി എംപി സെക്രട്ടേറിയറ്റിൽ പറഞ്ഞു.വരുന്ന തിരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് എം അർഹതപ്പെട്ട കൂടുതൽ സീറ്റുകൾ ഇടതുമുന്നണിയിൽ ആവശ്യപ്പെടുമെന്ന് ജോസ് കെ മാണി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അർഹതപ്പെട്ട സീറ്റുകൾ കിട്ടാതെ പോയി. അന്ന് വളരെ വേഗത്തിലാണ് ചർച്ച നടന്നത്. അതുകൊണ്ടാണ് കൂടുതൽ സീറ്റ് കിട്ടാതിരുന്നത്. തിരഞ്ഞെടുപ്പിൽ പാർട്ടി അർഹതപ്പെട്ട കൂടുതൽ സീറ്റ് ആവശ്യപ്പെടും. സാധാരണക്കാരുടെ പ്രശ്നങ്ങളെ കുറിച്ച് പഠനം നടത്താൻ കമ്മിറ്റിയേ വെക്കും. തീരദേശ, മലയോര, കാർഷിക മേഖലകളിലെ പ്രശ്നങ്ങൾ പഠിക്കും. ഇടതുമുന്നണിയെ ശക്തിപ്പെടുത്താനുള്ള കാര്യങ്ങളാണ് ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ച ചെയ്തത്. പാർട്ടിയേയും ഇടതു മുന്നണിയെയും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.