
ന്യൂഡൽഹി : മുസ്ലീം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കുന്ന വിധി പുറപ്പെടുവിക്കരുതെന്നാവശ്യപ്പെട്ട് മുസ്ലീം വ്യക്തി നിയമ ബോർഡ് . ഈ ആവശ്യമുന്നയിച്ച് ബോർഡ് സുപ്രീം കോടതിയെ സമീപിച്ചു . പള്ളികളിൽ മുസ്‌ലിം സ്ത്രീകൾക്ക് വിലക്കില്ല. വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് പള്ളി കമ്മിറ്റികളാണെന്നും ബോർഡ് സുപ്രിംകോടതിയെ അറിയിച്ചു.
മുസ്‌ലിം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കുന്ന വിധി കോടതി പുറപ്പെടുവിച്ചാൽ അത് അത് ഭരണഘടനയുടെ 26-ാം അനുച്ഛേദ പ്രകാരം ലഭിക്കുന്ന സംരക്ഷണങ്ങളെ അവഹേളിക്കുന്നതിനു തുല്യം ആയിരിക്കുമെന്ന് മുസ്‌ലിം പേഴ്‌സണൽ ബോർഡ് വ്യക്തമാക്കി.പ്രവാചകന്റെ കാലത്ത് മദീനയിലെ പള്ളിയിൽ സ്ത്രീകൾ പ്രാർഥനയിൽ പങ്കെടുത്തിരുന്നു. ഇന്ത്യയിൽ പല മുസ്‌ലിം പള്ളികളും സ്ത്രീകളെ പ്രവേശിപ്പിക്കുന്നുണ്ട്. ചില പള്ളികളിൽ സ്ത്രീകൾക്ക് പ്രാർഥനയ്‌ക്ക് പ്രത്യേക സ്ഥലം അനുവദിച്ചിട്ടുണ്ട്. അതിനാൽ മുസ്‌ലിംസ്ത്രീകളോട് വിവേചനം ഉണ്ടെന്ന് പറയാനാകില്ലെന്നും ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു
ശബരിമല യുവതീ പ്രവേശന കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിനെയാണ് ഇക്കാര്യം അറിയിച്ചത്. പള്ളികളിൽ മുസ്ലീം സ്ത്രീകൾക്ക് വിലക്കില്ല. പള്ളികളിൽ സ്ത്രീകളെ സ്വാഗതം ചെയ്യുന്നുവെന്നും ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധന ഹരജി പരിഗണിക്കുന്നതിനൊപ്പമായിരിക്കും ഈ വിഷയവും പരിഗണിക്കുക. ഏപ്രിൽ ഏഴിനാണ് കോടതി ഹർജി പരിഗണിക്കുന്നത്.
ശബരിമലയിൽ യുവതീപ്രവേശനം അനുവദിക്കണമെന്ന് നാൾക്ക് നാൾ മുറവിളി കൂട്ടിയവരാണിപ്പോൾ മുസ്ലീം പള്ളികളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുതെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.