ധാക്ക : നോബൽ സമ്മാന ജേതാവായ രബീന്ദ്രനാഥ ടാഗോറിന്റെ ബംഗ്ലാദേശിലെ പൂർവിക ഭവനം അടിച്ചു തകർത്ത് അക്രമികൾ. സിരാജ്ഗഞ്ച് ജില്ലയിലെ രബീന്ദ്രനാഥ ടാഗോറിന്റെ തറവാട് വീട് ആക്രമിച്ച് നശിപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പ്രാദേശിക മാധ്യമങ്ങൾ നൽകിയ വിവരം അനുസരിച്ച് ജൂൺ 8 ന് സിരാജ്ഗഞ്ച് ജില്ലയിലെ രബീന്ദ്ര കച്ചാരിബാരി അല്ലെങ്കിൽ രബീന്ദ്ര മെമ്മോറിയൽ മ്യൂസിയം എന്ന കെട്ടിടം ആണ് തകർത്തത്. മ്യൂസിയത്തിന് പുറത്ത് പ്രവേശന കവാടത്തിൽ ഒരാൾ മോട്ടോർ സൈക്കിൾ പാർക്ക് ചെയ്യുന്നതിനുള്ള പണത്തെച്ചൊല്ലി ജീവനക്കാരനുമായി തർക്കമുണ്ടായി. ഇതിനുശേഷം ആളെ ഒരു ഓഫീസ് മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചു. ഇതിനുശേഷം നാട്ടുകാർ പ്രകോപിതരാകുകയും ജനക്കൂട്ടം കച്ചാരിബാരി ഓഡിറ്റോറിയം ആക്രമിക്കുകയും നശിപ്പിക്കുകയും ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു ഡയറക്ടറെ മർദ്ദിക്കുകയും ചെയ്തു.
അതേ സമയം രബീന്ദ്രനാഥ ടാഗോറിന്റെ പൂർവ്വിക വീട്ടിൽ നടന്ന നാശനഷ്ട കേസ് അന്വേഷിക്കാൻ ബംഗ്ലാദേശ് പുരാവസ്തു വകുപ്പ് മൂന്നംഗ സമിതി രൂപീകരിച്ചു. ഈ അന്വേഷണ സമിതിയോട് അഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ കച്ചാരിബാരിയിലേക്കുള്ള ആളുകളുടെ പ്രവേശനവും താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്.
ചരിത്രം പരിശോധിക്കുമ്പോൾ രബീന്ദ്രനാഥ ടാഗോർ ഈ വീട്ടിൽ താമസിക്കുമ്പോൾ നിരവധി മഹത്തായ സാഹിത്യങ്ങൾ രചിച്ചിട്ടുണ്ട്. ഇക്കാരണത്താൽ ഈ സ്ഥലത്തിന് പ്രത്യേക പ്രാധാന്യമുണ്ട്.