• Sun. Jul 26th, 2026

24×7 Live News

Apdin News

മഹാഭാരതത്തിന്റെ മനസ്സിലൂടെ-3; വ്യാസന്റെ ദുഃഖം

Byadmin

Jul 26, 2026



ഞ്ചമവേദം എന്നറിയപ്പെടുന്ന മഹാഭാരതം ലോകത്തിലെ തന്നെ ഏറ്റവും വലിയ  ഇതിഹാസ ഗ്രന്ഥമാണ്. വേദവ്യാസന്‍ രചിച്ച ഈ ഇതിഹാസത്തില്‍ ഗ്രന്ഥകര്‍ത്താവ് തന്നെ ഒരു പ്രധാന കഥാപാത്രമാണ്. വ്യാസന്റെ കുടുംബകഥ കൂടിയാണ് ഈ ഇതിഹാസം.  നിസ്സംഗനായി വര്‍ത്തിച്ചുകൊണ്ട് തന്റെ കുടുംബകഥ യാതൊരു തരത്തിലുമുള്ള ബാധ്യതയുമേല്‍ക്കാതെ മഹാഭാരതത്തില്‍ അവതരിപ്പിച്ച് വിജയിപ്പിക്കാന്‍ വേദവ്യാസ മഹര്‍ഷിക്ക് കഴിഞ്ഞിട്ടുണ്ട്.

സ്വന്തം ജനനവൃത്താന്തം വേദവ്യാസന്‍ മഹാഭാരതത്തില്‍ അവതരിപ്പിച്ചിട്ടുള്ളതുതന്നെ അത്യന്തം നാടകീയതയോടെയാണ്. വ്യാസ മാതാവായ സത്യവതി പിതൃനിയോഗത്താല്‍ യാത്രക്കാരെ വഞ്ചിയില്‍ നദി കടത്തുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നു. ഒരിക്കല്‍ പരാശര മഹര്‍ഷിയെ നദി കടത്തിക്കൊണ്ടിരുന്നപ്പോള്‍ സത്യവതിയുടെ സൗന്ദര്യത്തില്‍ മതിമയങ്ങിയ മഹര്‍ഷി അവളോട് ഒരു അഭ്യര്‍ത്ഥന നടത്തി. ”ഹേ കല്യാണി നീ എന്നോട് സംഗമിക്കുക” എന്നതായിരുന്നു ആ അഭ്യര്‍ത്ഥന. പരാശരന്‍ മഹാനായ ഋഷി ആയിരുന്നെങ്കിലും സാഹചര്യത്തിന്റെ ആകര്‍ഷണത്താല്‍  ദുര്‍ബലമനസ്‌കനായി തീര്‍ന്നു. പരാശരന്റെ ആഗ്രഹത്തോട്  വിയോജിക്കാതെതന്നെ, നദിയില്‍ മുനിമാര്‍ കുളിക്കുന്നുണ്ടെന്നും, അവര്‍ കാണ്‍കെ എങ്ങനെ അങ്ങയുടെ ആഗ്രഹം നിറവേറ്റും എന്നുള്ള മറുമൊഴിയാണ് സത്യവതിയില്‍ നിന്നും ഉണ്ടായത്. സത്യവതിയുടെ ഇംഗിതം അറിഞ്ഞ മഹര്‍ഷി വഞ്ചിയിലുള്ളവരെ കാണാന്‍ പറ്റാത്തവിധം മൂടല്‍മഞ്ഞുകൊണ്ടുള്ള ഒരു മറ സൃഷ്ടിച്ചു. പരാശരന്റെ ആഗ്രഹം സഫലമാകുന്ന സാഹചര്യമുണ്ടായപ്പോള്‍ സത്യവതി രണ്ട് ആഗ്രഹങ്ങള്‍ മഹര്‍ഷിയെ അറിയിച്ചു.

സത്യവതിയുടെ ആഗ്രഹങ്ങളെല്ലാം മഹര്‍ഷി നിവര്‍ത്തിച്ചു. അതില്‍ ഒന്ന് സത്യവതിയുടെ ശരീരത്തിലെ മത്സ്യഗന്ധം മാറ്റണമെന്നതായിരുന്നു. മഹര്‍ഷിയുടെ അനുഗ്രഹത്താല്‍ ദുസ്സഹമായ മത്സ്യഗന്ധം മാറി സത്യവതിയുടെ ശരീരത്തിന് ഉത്തമമായ സൗരഭ്യം ലഭിച്ചു. രണ്ടാമതായി സത്യവതിയുടെ കന്യകാത്വം നഷ്ടപ്പെടാതെ കന്യകയായി തുടരാനുള്ള വരവും മഹര്‍ഷി നല്‍കി.  യമുനാ ദ്വീപില്‍ സത്യവതി വേദവ്യാസന് ജന്മംനല്‍കി. ജനിച്ചപ്പോള്‍ തന്നെ പ്രായപൂര്‍ത്തിയായ വേദവ്യാസന്‍ അമ്മയുടെ അനുവാദത്തോടെ തപസ്സിനായി ഹിമാലയത്തിലേക്ക് പോയി. പോകുമ്പോള്‍ ഒരു വരം അമ്മയ്‌ക്കു നല്‍കാന്‍ വ്യാസന്‍ മറന്നില്ല. അമ്മ എപ്പോള്‍ സ്മരിച്ചാലും അപ്പോള്‍തന്നെ ഞാന്‍ അമ്മയുടെ സവിധത്തിലെത്തും എന്നതായിരുന്നു അമ്മയ്‌ക്ക് മകന്‍ നല്‍കിയ ഉറപ്പ്. ഇതാണ് മഹാഭാരതത്തിലുള്ള വ്യാസന്റെ ജനനവുമായി ബന്ധപ്പെട്ട കഥ.

സ്വയം പരിഹസിക്കുന്നതിനുള്ള വ്യാസമഹര്‍ഷിയുടെ കഴിവ് അത്ഭുതപ്പെടുത്തുന്നതാണ്. ഹിമാലയ സമാനമായ ഔന്നത്യം സ്വഭാവത്തില്‍ ഉള്ളവര്‍ക്കുമാത്രമേ സ്വയം പരിഹസിക്കാന്‍ കഴിയൂ. വേദവ്യാസന്‍ സ്വയം ഒരു വിരൂപനായിട്ടാണല്ലോ മഹാഭാരതത്തില്‍ ചിത്രീകരിച്ചിട്ടുള്ളത്. വളരെ മെലിഞ്ഞ ശരീരമായിരുന്നു വേദവ്യാസന്റേത്. കറുത്ത ശരീരത്തില്‍ ഞരമ്പുകള്‍ തടിച്ച് പൊങ്ങി നില്‍ക്കുന്നുണ്ട്. കുളി പതിവില്ലാത്തതിനാല്‍ അടുത്തെത്തുമ്പോള്‍ ചെറുതല്ലാത്ത ദുര്‍ഗന്ധവും ഉണ്ടാകും. ദേഹാഭിമാനം ഇല്ലാത്ത ഒരാള്‍ക്കുമാത്രമേ ഇങ്ങനെ ആകാന്‍ കഴിയൂ.

ഈ പ്രപഞ്ചത്തിന് സമാനമായ ഒരു പ്രപഞ്ചം തന്നെ സൃഷ്ടിച്ച് നിലനിര്‍ത്തിയ മഹാഋഷിയാണ് വേദവ്യാസന്‍. ഈ പ്രപഞ്ചത്തിന് സമമായ മറ്റൊരു പ്രപഞ്ചത്തേയാണ് വ്യാസന്‍ മഹാഭാരതത്തില്‍ അവതരിപ്പിക്കുന്നത്. മഹാഭാരതത്തില്‍ ഇടയ്‌ക്കിടെ പ്രത്യക്ഷനാകുന്ന വ്യാസന്‍ ദുര്യോധനന്‍ ഒഴികെ മറ്റെല്ലാവര്‍ക്കും ശാന്തിയും സമാധാനവും സ്ഥാപിക്കപ്പെടത്തക്കവിധത്തിലും രാജ്യത്തിന്റെ ക്ഷേമൈശ്വര്യങ്ങള്‍ക്കുവേണ്ടിയുമുള്ള സന്ദേശങ്ങള്‍ നല്‍കി.

ഒറ്റ സംഹിതയായി കിടന്ന വേദങ്ങളെ വിഷയാടിസ്ഥാനത്തില്‍ നാലായി തിരിച്ച് വിഷയാനുക്രമണിക തയ്യാറാക്കി. വേദങ്ങള്‍ ഇങ്ങനെ പരിശോധിച്ചപ്പോള്‍ ഒരു സത്യം ഭഗവാന്‍  വേദവ്യാസന്റെ മനസ്സില്‍ തെളിഞ്ഞു. താന്‍ സ്വയം ഉദിപ്പിച്ചെടുത്ത ജ്ഞാനം തന്നെയാണ് വേദത്തിലും ഉള്ളതെന്ന് മഹര്‍ഷി കണ്ടു. സര്‍വവേദങ്ങളുടേയും സാരസംഗ്രഹം തന്നെയാണ് ഭഗവദ് ഗീതയിലുള്ളത്. ഗീതാ ദര്‍ശനമാണ് മഹാഭാരതത്തിന്റെ ആത്മാവ്.

നാട്ടില്‍ ഉണ്ടാകുന്ന ഒരു പ്രശ്നം പരിഹരിക്കുന്നതിന് തന്റെ സാന്നിദ്ധ്യം അനിവാര്യമാണെന്ന് തോന്നുമ്പോള്‍ വേദവ്യാസന്‍ അവിടെ പ്രത്യക്ഷപ്പെടും. പ്രശ്നപരിഹാരത്തിനായി ജനങ്ങള്‍ക്ക് ധര്‍മ്മോപദേശങ്ങള്‍ നല്‍കും. എന്നാല്‍ മഹര്‍ഷിയെ ഖിന്നനാക്കിയത് തന്റെ ഉപദേശങ്ങള്‍ കേട്ടവര്‍ അത് അനുസരിക്കാന്‍ തയ്യാറാകാത്തതിലായിരുന്നു. ധര്‍മ്മം അനുഷ്ഠിക്കാന്‍ ഭൂരിപക്ഷവും തയ്യാറാകുന്നില്ലെന്നത് കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത യാഥാര്‍ത്ഥ്യമാണ്. കുരുക്ഷേത്ര യുദ്ധാനന്തരം വിഷമത്തോടെ ഗദ്ഗദകണ്ഠനായി വേദവ്യാസന്‍ പറയുന്ന വിഖ്യാതമായൊരു ശ്ലോകമുണ്ട്.

”ഊര്‍ദ്ധ്വബാഹുര്‍ വിരൗമ്യേഷ
ന ചകശ്ചിത് ശൃണോതി മേ
ധര്‍മ്മാദര്‍ത്ഥശ്ച കാമശ്ച
സധര്‍മ്മ കിം ന സേവ്യതേ”
‘ഞാന്‍ കൈകള്‍ ഉയര്‍ത്തിപ്പിടിച്ച് പറയുകയാണ്. ആരും കേള്‍ക്കുന്നില്ല എന്റെ വാക്കുകള്‍. ധര്‍മ്മമാണ് പ്രധാനമെന്നും ധര്‍മ്മത്തില്‍ നിന്നുണ്ടാകുന്ന വികാരം ശമമാണെന്നും, ശമത്തില്‍ നിന്നും ഉണ്ടാകുന്നത് അഹിംസയാണെന്നും ഞാന്‍ പലവട്ടം പലരോടും പറഞ്ഞിട്ടുണ്ട്. കൗരവരോടും പാണ്ഡവരോടും രാജാക്കന്മാരോടും ഇത് ഞാന്‍ പറഞ്ഞിട്ടുണ്ട്. ആരും എന്റെ വാക്കുകള്‍ കേട്ടില്ല. കുരുക്ഷേത്ര ഭൂമിയില്‍ ധര്‍മ്മം ലംഘിക്കപ്പെട്ടുകിടക്കുന്നു. ധര്‍മ്മത്തില്‍ ജീവിച്ചുകൊണ്ടാകണം മനുഷ്യര്‍ അര്‍ത്ഥവും കാമവും അനുഭവിക്കേണ്ടത്. ധര്‍മ്മമായിരിക്കണം ജീവിതത്തിന്റെ അടിത്തറയാകേണ്ടതെന്നാണ് ഭഗവാന്‍ വേദവ്യാസന്‍ ഇവിടെ മാനവരാശിക്ക് നല്‍കുന്ന സുപ്രധാന സന്ദേശം.

 

By admin