
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള സമരത്തിൽ നിന്നും മെസി വിവാദത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് തനിക്കെതിരെയുള്ള ആരോപണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. മാധ്യമരംഗത്ത് ചില ക്രിമിനലുകൾ കടന്നു കൂടിയിട്ടുണ്ട്. മെസി തട്ടിപ്പിൽ ഉൾപ്പെട്ടവരാണ് തനിക്കെതിരെ പ്രചരണം നടത്തുന്നത്. ഇത്തരം നുണ പ്രചരണം നടത്തുന്ന ഒരാളെയും വെറുതേ വിടില്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബിപി എൽ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ബി പി എൽ തന്നെ വശദീകരണം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ 2003ലുണ്ടായ കോടതി ഉത്തരവുകളടക്കം നിലവിലുണ്ട്. എന്നിട്ടും നുണ പ്രചരണം നടത്തുകയാണ്. ഇവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കും. തുടർച്ചയായി അപവാദ പ്രചരണങ്ങൾ നടത്തി വേട്ടയാടുന്ന ഒരു ശീലമുണ്ട്. തനിക്കെതിരെ ഇത്തരത്തിൽ കാര്യങ്ങൾ നടക്കുന്നുണ്ട്. ഇതിലൊന്നും താൻ വീഴില്ലെന്നും സർക്കാരിനെതിരെയുള്ള പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
തന്നെ ടാര്‍ഗറ്റ് ചെയ്യാൻ നോക്കിയാൽ അത് നടക്കില്ല. നുണപ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടിയുണ്ടാകും. ശബരിമല, എക്സാലോജിക്, മെസി തട്ടിപ്പുകള്‍ നമ്മള്‍ കണ്ടു. കേരളത്തിലെ രാഷ്‌ട്രീയ ശുദ്ധീകരണമാണ് ലക്ഷ്യം. അതിനിടയിൽ കറപുരണ്ട മാധ്യമദല്ലാളൻമാരുണ്ടെങ്കിൽ അതും ശുദ്ധീകരിക്കാൻ തയ്യാറാണ്. രാഷ്‌ട്രീയ- മാധ്യമ ശുദ്ധീകരണം ആവശ്യമാണെന്നും രാജീവ് ചന്ദശേഖർ പറഞ്ഞു.