മാനന്തവാടി: വയനാട് മാനന്തവാടി അപ്പപ്പാറയിൽ യുവതിയുടെ കൊലപാതകത്തിൽ കാണാതായ കുട്ടിയെ പ്രതിക്കൊപ്പം കണ്ടെത്തി. അപ്പാപ്പാറയിലെ എസ്റ്റേറ്റിലെ വീടിന് സമീപമുള്ള വനമേഖലയിൽ നിന്നാണ് പ്രതി ദിലീഷിനെ പോലിസ് പിടികൂടിയത്. കൊല നടത്തിയശേഷം പ്രതി ഒമ്പതുവയസുകാരിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.
കുഞ്ഞിനെ കണ്ടെത്തുന്നതിനായി ഡ്രോണ്‍ പരിശോധന അടക്കം നടത്തിയിരുന്നു. രാവിലെ മുതൽ ആരംഭിച്ച തെരച്ചിലിൽ പ്രതിയുടെതെന്ന് സംശയിക്കുന്ന മൊബൈൽ ഫോണും പുതപ്പും കണ്ടെത്തിയിരുന്നു. ഇതാണ് പ്രതിയെ കണ്ടെത്താൻ നിര്‍ണായകമായത്. മൊബൈൽ ഫോണ്‍ കണ്ടെത്തിയ സ്ഥലത്തിന് സമീപം കൂടുതൽ തെരച്ചിൽ നടത്തുകയായിരുന്നു.
ഇന്നലെ രാത്രിയായിരുന്നു മാനന്തവാടിയ്‌ക്കടുത്ത് അപ്പപ്പാറയിലെ വാകേരി മേഖലയിൽ നാടിനെ നടുക്കിയ അതിക്രൂരമായ കൊലപാതകം നടന്നത്. എടയൂർക്കുന്ന് സ്വദേശിനിയായ അപർണ (36) യെയാണ് ആൺ സുഹൃത്ത് ദിലീഷ് കുത്തി കൊലപ്പെടുത്തിയത്. കൊല നടത്തിയശേഷം ദിലീഷ് ഒമ്പതു വയസുള്ള കുട്ടിയെയും തട്ടിയെടുത്ത് സ്ഥലത്ത് നിന്ന് പോവുകയായിരുന്നു. സംഭവം നടന്ന് ഒരു രാത്രി പിന്നിട്ടിട്ടും പെണ്‍കുട്ടിയെ കണ്ടെത്താനാകാത്തത് ആശങ്ക ഉയര്‍ന്നിരുന്നു. വനമേഖലയായതും പ്രതികൂല കാലാവസ്ഥയും തെരച്ചിലിന് വെല്ലുവിളിയായിരുന്നു.
ഇതിനിടെയാണ് വീടിന് അധികം ദൂരെയല്ലാത്ത സ്ഥലത്ത് വെച്ച് പ്രതിക്കൊപ്പം കുട്ടിയെ കണ്ടെത്തിയത്. ആളൊഴിഞ്ഞ വീട്ടിൽ കുട്ടിയുമായി ഒളിച്ചിരിക്കുകയായിരുന്നു പ്രതി. ദിലീഷിന്റെ ആക്രമണത്തിൽ പ്രവീണയുടെ മറ്റൊരു മകൾ കഴുത്തിനും ചെവിക്ക് പരിക്കേറ്റ് മാനന്തവാടിയിലെ വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. 14 വയസുള്ള പെണ്‍കുട്ടിയാണ് ചികിത്സയിലുള്ളത്.