
തിരുവനന്തപുരം: ശബരിമല യുവതീപ്രവേശനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയിട്ടുള്ള മുന്‍ സത്യവാങ്മൂലം പിന്‍വലിച്ച് ആചാരസംരക്ഷണത്തിനും ഭക്തര്‍ക്കും അനുകൂലമായവിധത്തില്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തയ്യാറാകണമെന്നും വിഷയത്തിലെ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിക്കുമുന്നില്‍ ബിജെപി ഇന്ന് അയപ്പജ്യോതി തെളിയിക്കും. വൈകിട്ട് അഞ്ചിന് അയ്യപ്പജ്യോതി തെളിയിക്കാന്‍ ആയിരക്കണക്കിന് അയ്യപ്പഭക്തരും ബിജെപി പ്രവര്‍ത്തകരും എത്തും.
മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനും ശബരിമല വിഷയത്തില്‍ സദ്ബുദ്ധി തോന്നിക്കണമേ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ശബരിമലയുടെ കവാടമായിട്ടുള്ള ചെങ്ങന്നൂരില്‍ നാളെ അയ്യപ്പസംരക്ഷണ സംഗമം സംഘടിപ്പിക്കും. വരും ദിവസങ്ങളില്‍ 23000ല്‍പ്പരം ബൂത്തുകളിലും അയ്യപ്പജ്യോതി തെളിയിക്കുതുള്‍പ്പെടെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും.
ആചാരലംഘനത്തെ എതിര്‍ത്ത അയ്യപ്പഭക്തര്‍ക്കെതിരെ കൈക്കൊണ്ട കള്ളക്കേസുകള്‍ പിന്‍വലിക്കണമെന്നും സംസ്ഥാന സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും അയ്യപ്പവിരുദ്ധ നിലപാട് അവസാനിപ്പിക്കണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു. യുവതീപ്രവേശന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും നിലപാട് വ്യക്തമാക്കണം. ഒരു തെളിവുമില്ലെന്ന് പറഞ്ഞ് കോടതിജാമ്യം നല്‍കിയ തന്ത്രിയെ പെരുംകള്ളനെന്ന് ആക്ഷേപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയും പരാമര്‍ശം പിന്‍വലിച്ച് പരസ്യമായി മാപ്പുപറയണം. സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കണം. പെരുംകള്ളന്മാര്‍ സിപിഎം നേതാക്കളും മന്ത്രിമാരുമാണ്. ഈ കള്ളന്മാരെല്ലാം സിപിഎം സംസ്ഥാന സെക്രട്ടറിയ്‌ക്കൊപ്പമാണുള്ളത്. കൂടെയുള്ള പെരുംകള്ളന്മാരെ മറച്ചുവയ്‌ക്കാനാണ് തന്ത്രിക്കെതിരെ ദുരാരോപണം ഉന്നയിക്കുന്നത്. തന്ത്രിയെ അറസ്റ്റുചെയ്തത് സിപിഎമ്മിന്റെ രാഷ്‌ട്രീയ അജണ്ടയായിരുന്നെന്ന് കൂടുതല്‍ വ്യക്തമാവുകയാണ്. എസ്‌ഐടി അന്വേഷണം നിശ്ചലമായി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അന്വേഷണം അട്ടിമറിക്കുന്നു. സ്വര്‍ണക്കൊള്ള സോണിയാ ഗാന്ധിയിലേക്ക് എത്താതിരിക്കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും രഹസ്യ ധാരണയുണ്ടാക്കി എന്നാണ് മനസിലാക്കുന്നത്. മന്ത്രിമാര്‍ക്കെതിരെ അറസ്റ്റ് പാടില്ലെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനാലാണ് ശബരിമല സ്വര്‍ണക്കൊള്ള സിബിഐ അന്വേഷിക്കണം എന്ന വിഷയത്തില്‍ കോണ്‍ഗ്രസ് മൗനം പാലിക്കുന്നതെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.