• Wed. Mar 18th, 2026

24×7 Live News

Apdin News

‘മുന്നണി’കൾ രണ്ടും ആഭ്യന്തര പ്രശ്‌നങ്ങളിൽ, ‘സഖ്യം’ പ്രചാരണത്തിൽ മുന്നേറുന്നു

Byadmin

Mar 18, 2026



മാറ്റം 2026: തെരഞ്ഞെടുപ്പുവിശേഷങ്ങൾ

തിരുവനന്തപുരം: രണ്ടു’മുന്നണി’യിലും ആഭ്യന്തര പ്രശ്‌നങ്ങൾ, ‘സഖ്യ’ത്തിന്റെ പ്രവർത്തനം മുന്നേറുന്നു. എൽഡിഎഫും യുഡിഎഫും മുന്നണികളാണ്, എൻഡിഎ ‘സഖ്യ’വും.
പതിവിന് വിരുദ്ധമായി കടുത്ത പടല പിണക്കത്തിലും ആഭ്യന്തര പ്രശ്‌നങ്ങളിലുമാണ് എൽഡിഎഫ്. അതിൽത്തന്നെ സിപിഎമ്മും സിപിഐയുമാണ് ഏറ്റവും ആഭ്യന്തര വെല്ലുവിളി ഉണ്ടായിരിക്കുന്നത്.
സിപിഎം നേതാക്കൾ പലരും പാർട്ടിയെ വിട്ടുപോയി എന്നതുമാത്രമല്ല, അവരിൽ നല്ലൊരു പങ്ക് ബിജെപിയിൽ എത്തിയതിൽ സിപിഎം ആകെ അങ്കലാപ്പിലാണ്. പാർട്ടിവിട്ട ഇടുക്കി നേതാവ് എസ്. രാജേന്ദ്രൻ ബിജെപിയിൽ ചേരുകയും ബിജെപിയുടെ ദേവികുളത്ത് സ്ഥാനാർത്ഥിയാവുകയും ചെയ്തത് സിപിഎമ്മിന് വലിയ വെല്ലുവിളിയായി. ജി. സുധാകരൻ സിപിഎം വിട്ടത്, പി.കെ. ശശി കോൺഗ്രസ് പാളയത്തിൽ എത്തിയത്, വി. കുഞ്ഞിക്കൃഷ്ണൻ സിപിഎമ്മിനെ വെല്ലുവിളിച്ച് കണ്ണൂരിൽ സ്ഥാനാർത്ഥിയായത്, കണ്ണൂർ തളിപ്പറമ്പിൽ ടി.കെ. ഗോവിന്ദൻ റിബൽ സ്ഥാനാർത്ഥിയാകുന്നത് എന്നിങ്ങനെ സംസ്ഥാന തലത്തലും പ്രാദേശികതലത്തിലും സിപിഎം കടുത്ത പ്രതിസന്ധിയിലാണ്. പാലക്കാട്ട് സ്ഥാനാർത്ഥിയില്ലാതെ ഹോട്ടലുടമയെ നിർത്തേണ്ടിവന്ന സിപിഎമ്മിനെതിരേ പാർട്ടിയിൽ കടുത്ത വിമർശനങ്ങളുണ്ട്.
സിപിഐയ്‌ക്കുമുണ്ട് വമ്പൻ പ്രശ്‌നങ്ങൾ. തൃശൂർ നാട്ടികയിൽ സി.സി. മുകുന്ദൻ സിപിഐ വിട്ട് ബിജെപിയിൽ എത്തിയതും സ്ഥാനാർത്ഥിയായതും സിപിഐയുടെ നടുവൊടിച്ചിട്ടുണ്ട്. മുകുന്ദൻ ഇടഞ്ഞത് സീറ്റ് നിഷേധിച്ച് സിപിഐ, വനിതാ നേതാവ് ഗീതാ ഗോപിക്ക് സീറ്റുകൊടുത്തതിനാലാണ്. സീറ്റുകിട്ടിയിരുന്നില്ലെങ്കിൽ ബിജെപിയിലെത്താൻ ഗീതാ ഗോപി നീക്കങ്ങൾ നടത്തിയിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ.
യുഡിഎഫ് സീറ്റുവിഭജനത്തിൽ ധാരണയായെങ്കിലും സ്ഥാനാർത്ഥി നിർണ്ണയം വന്നപ്പോൾ മുന്നണി ഘടകകക്ഷികളിൽ പലവിധി പ്രശ്‌നങ്ങളുണ്ട്. മുസ്ലിം ലീഗിൽ ‘മികച്ച് സ്ഥാനാർത്ഥികളെ’ പ്രഖ്യാപിച്ചുവെന്ന് പ്രചരിപ്പിക്കുന്നുവെങ്കിലും പാർട്ടിക്കുള്ളിൽ വലിയ ഭിന്നതകളാണ്. സീറ്റ് കിട്ടാത്ത ലീഗ് എംഎൽഎ അബ്ദു റഹ്മാൻ രണ്ടത്താണി ഇടതുപക്ഷത്തിന്റെ സ്ഥാനാർത്ഥിയാകുന്നുവെന്നാണ് പുതിയ വിവരം. അങ്ങനെ വന്നാൽ അത് ലീഗിലും യുഡിഎഫിലും മാത്രമല്ല, സിപിഎമ്മിലും പ്രശ്‌നങ്ങൾ ഉണ്ടാകാനിടയുണ്ട്.
കേരള കോൺഗ്രസ് നേതാവ് പി.ജെ. ജോസഫ് മത്സര രംഗത്തുനിന്ന് മാറിനിൽക്കുന്നതും ഒരു സീറ്റ് കോൺഗ്രസ്സിന് വിട്ടുനൽകിയതും സംതൃപ്തിയിലല്ല. ഇത് മുന്നണിയിൽ ആശങ്കയുണ്ടാക്കുന്നുണ്ട്.
സീറ്റ് ചോദിച്ചെങ്കിലും യുഡിഎഫ് കടുത്ത അവഗണന കാണിച്ചുവെന്ന് ആദിവാസി നേതാവ് സി.കെ. ജാനു പ്രതികരിച്ചു. മാനന്തവാടിയും ബാലുശ്ശേരിയും ചോദിച്ചു; ഒന്നും കിട്ടിയില്ല, സി.കെ. ജാനു പ്രതികരിച്ചു. ഇതിൽ ജനങ്ങൾക്കിടയിൽ കടുത്ത അമർഷം ഉണ്ടെന്ന് അവർ പറഞ്ഞു.
കെ. സുധാരകന്റെ നിലപാട്, തീരുമാനം എന്തായാലും അത് കോൺഗ്രസ്സിലെ പലയിടങ്ങളിലും യുഡിഎഫിന് പ്രശ്‌നങ്ങളുണ്ടാക്കുന്നു.
ബിജെപിയുടെ ദേശീയ ജനാധിപത്യ സഖ്യം പ്രഖ്യാപിച്ച സ്ഥാനാർത്ഥികൾ പ്രചാരണത്തിൽ ശക്തമാണ്. റോഡ് ഷോകളും ഗൃഹ സമ്പർക്കങ്ങളുമായി പാർട്ടി നേതാക്കളും പ്രവർത്തകരും സജീവമാണ്. ട്വന്റി 20 എന്ന സഖ്യത്തിലെ പുതിയ കക്ഷി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രവർത്തനത്തിനുണ്ട്. ബിജെപിയിൽ സുദീർഘമായ ചർച്ചകൾ നടത്തിയാണ് സ്ഥാനാർത്ഥികളെ സംസ്ഥാനത്ത് നിശ്ചയിച്ച് ദൽഹിയിൽ കേന്ദ്ര തെരഞ്ഞെടുപ്പുകമ്മിറ്റിക്ക് പട്ടിക സമർപ്പിച്ചതും കേന്ദ്ര കമ്മിറ്റി ആദ്യ പട്ടിക പ്രഖ്യാപിച്ചതും. ശേഷിക്കുന്ന സീറ്റുകളിൽ പ്രഖ്യാപിക്കാൻ പോകുന്നതേ ഉള്ളു. പാർട്ടി സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പരസ്യ വിമർശനം നടത്തിയതിന് നോബിൾ മാത്യുവിനെ പാർട്ടി പുറത്താക്കിയിട്ടുണ്ട്. എന്നാൽ, രണ്ടുമുന്നണികളിലും ഇത്രയേറെ പ്രശ്‌നങ്ങൾ ഉണ്ടായിരിക്കെ എൻഡിഎ സഖ്യത്തിലും കുഴപ്പങ്ങൾ ഉണ്ടെന്ന ചില മാധ്യമങ്ങളുടെ പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്ന് പാർട്ടിവൃത്തങ്ങൾ വിശദീകരിക്കുന്നു.

 

By admin