കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് ഞായറാഴ്ച രാവിലെ 10ന് ഷട്ടർ തുറക്കുമെന്ന് തമിഴ്നാട് അറിയിച്ചു. അണക്കെട്ടിന്റെ ജലനിരപ്പ് നിലവിൽ 136 അടിയിലെത്തി. പരമാവധി 1,000 ഘന അടി വെള്ളമാണ് തുറന്നുവിടുന്നത്. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു.
കാലവര്‍ഷം ശക്‌തമായതോടെ സംസ്‌ഥാനത്ത് ഒന്‍പത് അണക്കെട്ടുകള്‍ റെഡ് അലെര്‍ട്ടില്‍. വൈദ്യുതി ബോര്‍ഡിന്റെ 17 അണക്കെട്ടുകളില്‍ എട്ടും ജലസേചന വകുപ്പിന്റെ ഒന്നുമാണ് റെഡ് അലെര്‍ട്ടിലുള്ളത്. ആറ് അണക്കെട്ടുകള്‍ തുറന്നിട്ടുണ്ട്.
മൂഴിയാര്‍ (പത്തനംതിട്ട), പൊന്മുടി, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, ലോവര്‍ പെരിയാര്‍ (എല്ലാം ഇടുക്കി), പെരിങ്ങല്‍കുത്ത് (തൃശൂര്‍), കുറ്റ്യാടി (കോഴിക്കോട്), ബാണാസുരസാഗര്‍ (വയനാട്) എന്നിവയാണ് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള, കെ.എസ്.ഇ.ബിയുടെ അണക്കെട്ടുകള്‍. അപകടകരമായ നിലയില്‍ ജലനിരപ്പ് ഉയര്‍ന്നതിനാലാണ് റെഡ് അലെര്‍ട്ട് നല്‍കിയത്. ബാണാസുരസാഗര്‍, കുറ്റ്യാടി, ഇരട്ടയാര്‍ എന്നീ അണക്കെട്ടുകളില്‍നിന്നു വെള്ളം തുറന്നുവിട്ടിട്ടില്ല. റെഡ് അലെര്‍ട്ടിലുള്ള മറ്റ് അഞ്ച് അണക്കെട്ടുകള്‍ തുറന്നുവിട്ടിട്ടുണ്ട്.
ജലസേചന വകുപ്പിന്റെ, റെഡ് അലെര്‍ട്ടിലുള്ള പാലക്കാട് മീങ്കര അണക്കെട്ട് തുറന്നിട്ടുണ്ട്. ഇതോടെ സംസ്‌ഥാനത്തു തുറന്ന ഡാമുകളുടെ എണ്ണം ആറായി. ജലസേചന വകുപ്പിന്റെ നെയ്യാര്‍ (തിരുവനന്തപുരം) അണക്കെട്ട് നീല അലെര്‍ട്ടിലും പാലക്കാട് മംഗലം അണക്കെട്ട് ഓറഞ്ച് അലെര്‍ട്ടിലുമാണ്. ജലസേചന വകുപ്പിനു കീഴില്‍ വരുന്ന മറ്റ് 14 അണക്കെട്ടുകള്‍ മഞ്ഞ അലെര്‍ട്ടിലാണ്.
വൈദ്യുതി വകുപ്പിന്റെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയില്‍ സംഭരണശേഷി പകുതി കടന്നിട്ടുണ്ട്. 55.39 ശതമാനം നിറഞ്ഞുകഴിഞ്ഞു. ഇടുക്കിയില്‍ പരമാവധി സംഭരണ നില 2403 അടിയാണ്. നിലവില്‍ 2361.14 അടിയിലാണ് ജലനിരപ്പ്. മുല്ലപ്പെരിയാര്‍ തുറന്നാല്‍ ഇടുക്കി സംഭരണിയിലേക്കു കൂടുതല്‍ വെള്ളം ഒഴുകിയെത്തും.
വൈദ്യുതി വകുപ്പിന്റെ മറ്റൊരു പ്രധാന അണക്കെട്ടായ ഇടമലയാറില്‍ 151.48 മീറ്ററാണ് നിലവിലെ ജലനിരപ്പ്. ഇവിടെ പരമാവധി സംഭരണശേഷി 169 മീറ്ററാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ അണക്കെട്ട് ഉടന്‍ തുറക്കേണ്ടിവരില്ല.
അതിനിടെ, കെ.എസ്.ഇ.ബിയുടെ ഇടുക്കി മാട്ടുപ്പെട്ടി ഡാമില്‍ ആദ്യഘട്ട മുന്നറിയിപ്പായ നീല അലെര്‍ട്ട് നല്‍കി. ഇവിടെ പരമാവധി ജലനിരപ്പ് 1599.59 മീറ്ററാണ്. ഇപ്പോള്‍ 1596.95 മീറ്ററാണ് ജലനിരപ്പ്.
ബൈജു ഭാസി