കൊൽക്കത്ത : ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ ബോസ് മുഖ്യമന്ത്രി മമതയുടെ വാക്കുകൾ അവഗണിച്ച് കലാപം പൊട്ടിപ്പുറപ്പെട്ട മാൾഡയിലും മുർഷിദാബാദിലും വെള്ളിയാഴ്ച സന്ദർശനം നടത്തി. മാൾഡയിൽ സജ്ജീകരിച്ച ക്യാമ്പുകളിൽ താമസിക്കുന്ന കലാപത്തിന്റെ ഇരകളെ ആനന്ദ് ബോസ് കാണുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു.
“ഞാൻ ഇരകളെ കാണാനാണ് വന്നത്, പ്രദേശത്ത് നിന്ന് ഞങ്ങൾക്ക് ലഭിച്ച വിവരങ്ങൾ സ്ഥിരീകരിക്കും. ആശുപത്രികൾ, ദുരിതാശ്വാസ ക്യാമ്പുകൾ, ഇരകളുടെ വീടുകൾ എന്നിവയും ഞാൻ സന്ദർശിക്കും. അതിനുശേഷം ഞാൻ എന്റെ ശുപാർശകൾ അയയ്‌ക്കും.” – ഗവർണർ പറഞ്ഞു.
കൂടാതെ ബംഗാളിലെ അക്രമത്തെയും അഴിമതിയെയും “കാൻസർ” എന്ന് വിശേഷിപ്പിച്ച അദ്ദേഹം നമ്മൾ അതിന്റെ വേരുകൾ ഇല്ലാതാക്കണമെന്നും പറഞ്ഞു. കൂടാതെ തനിക്ക് അക്രമം സംബന്ധിച്ച് 100-ലധികം പരാതികൾ ലഭിച്ചുവെന്നും ഇപ്പോൾ കേന്ദ്ര സേനയെ വിന്യസിച്ചതിനാൽ അക്രമം കുറഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
അക്രമബാധിത പ്രദേശങ്ങൾ നേരിട്ട് വിലയിരുത്താൻ ഗവർണർ മുർഷിദാബാദും സന്ദർശിക്കുമെന്ന് രാജ്ഭവനിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ നേരത്തെ പറഞ്ഞിരുന്നു. ഇതിനു പുറമെ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഗവർണർക്കും മനുഷ്യാവകാശ കമ്മീഷനും ശേഷം വനിതാ കമ്മീഷന്റെ ഒരു സംഘവും അക്രമത്തിന് ഇരയായവരെ കാണാൻ ഈ ക്യാമ്പുകൾ സന്ദർശിക്കുമെന്നാണ് വിവരം.അതേ സമയം കഴിഞ്ഞ ദിവസം അക്രമബാധിത പ്രദേശങ്ങൾ സന്ദർശിക്കരുതെന്ന് ബംഗാൾ മുഖ്യമന്ത്രി മമത, ഗവർണറോട് ആവശ്യപ്പെട്ടിരുന്നു.
ഏപ്രിൽ 11, 12 തീയതികളിൽ മുർഷിദാബാദ് ജില്ലയിലെ മുസ്ലീം ആധിപത്യമുള്ള ഷംഷേർഗഞ്ച്, സുതി, ധുലിയാൻ, ജംഗിപൂർ പ്രദേശങ്ങളിൽ ഭേദഗതി ചെയ്ത വഖഫ് നിയമത്തിനെതിരായ പ്രതിഷേധത്തിനിടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾ സുരക്ഷ തേടി മാൾഡ ജില്ലയിലേക്ക് കുടിയേറുകയും ചെയ്തിരുന്നു.