
മകന് അർബുദം സ്ഥിരീകരിച്ച നാളുകളെ കരുത്തോടെ അതിജീവിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മി. ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ഇമ്രാൻ ഹാഷ്മിയുടെ മകൻ അയാന് അർബുദം സ്ഥിരീകരിക്കുന്നത്. ഇക്കാലങ്ങളിൽ താനും ഭാര്യ പർവീൺ ഷഹാനിയും കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോയതെന്നും ഇമ്രാൻ പറഞ്ഞു.
“എന്റെ ജീവിതത്തിലെ ഏറ്റവും ദുഷ്‌കരമായ സമയം 2014-ൽ എന്റെ മകൻ രോഗബാധിതനായ സമയമായിരുന്നു . പ്രൊഫഷണൽ പ്രശ്‌നങ്ങൾ പോലും അതിനോടുള്ള താരതമ്യത്തിൽ ഒന്നുമല്ലെന്ന് ഞാൻ കരുതുന്നു. ആ കാലഘട്ടത്തെ വാക്കുകളിൽ വിവരിക്കാൻ എനിക്ക് കഴിയില്ല. അത് ഒരു നിമിഷമല്ല, അഞ്ച് വർഷം നീണ്ടുനിന്നു. പന്ത്രണ്ട് മണിക്കൂറിനുള്ളിൽ, എന്റെ ലോകം മുഴുവൻ തലകീഴായി മാറി.
ജനുവരി 13 ന്, ഞങ്ങൾ താജ് ലാൻഡ്സ് എന്റിൽ ബ്രഞ്ചിന് പോയി, പിസ്സ കഴിക്കുമ്പോൾ അവൻ മൂത്രമൊഴിക്കാൻ എഴുന്നേറ്റപ്പോൾ മൂത്രത്തിൽ രക്തം കണ്ടു. അതായിരുന്നു ആദ്യ ലക്ഷണം. സന്തോഷകരമായ ഒരു ബ്രഞ്ചായി ആരംഭിച്ചത് പൂർണ്ണമായും ടെൻഷനായി . മൂന്ന് മണിക്കൂറിനുള്ളിൽ, ഞങ്ങൾ ഡോക്ടറുടെ അടുത്തെത്തി, ഞങ്ങളുടെ മകന് കാൻസർ ആണെന്ന് ഡോക്ടർമാർ ഞങ്ങളോട് പറഞ്ഞു. അടുത്ത ദിവസം ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കുമെന്നും തുടർന്ന് കീമോതെറാപ്പി നടത്തുമെന്നും അവർ പറഞ്ഞു.”ഹാഷ്മി പറഞ്ഞു.
ഇപ്പോൾ 15 വയസ്സുള്ള മകന് ആ കാലഘട്ടത്തിലെ ചില കാര്യങ്ങൾ മാത്രമേ ഓർമ്മയുള്ളൂവെന്ന് നടൻ വെളിപ്പെടുത്തി. അതിനാൽ, ഒരു ദിവസം തന്റെ മകൻ “ദി കിസ് ഓഫ് ലൈഫ്” എന്ന തന്റെ ആത്മകഥ പുസ്തകം വായിക്കുമെന്നും തന്റെ കുടുംബം അനുഭവിച്ച കാര്യങ്ങൾ മനസ്സിലാക്കുമെന്നും അദ്ദേഹം പറയുന്നു