ജെറുസലേം : ഇസ്രായേൽ ആക്രമണങ്ങളിൽ ഇറാന് ഏറ്റവും വലിയ നാശനഷ്ടങ്ങളുണ്ടായത് മൊസാദിന്റെ തന്ത്രങ്ങൾ കാരണമെന്ന് റിപ്പോർട്ട് . ഇസ്രയേൽ അതീവരഹസ്യമായി , നീണ്ട തയാറെടുപ്പുകളോടെയാണ് ഇറാനിൽ നടത്തിയ ആക്രമണം ആസൂത്രണം ചെയ്തത് . ആക്രമണത്തിന് ചുക്കാൻ പിടിച്ചത് ചാര സംഘടനയായ മൊസാദും. ഹമാസ് മേധാവി ഇസ്മായിൽ ഹനിയയെ വധിച്ചശേഷം ഇസ്രയേൽ നടത്തിയ ‘റൈസിങ് ലയൺ’ എന്നു പേരിട്ട കൃത്യതയോടെയുള്ള ആക്രമണം ഇറാനെയും ഞെട്ടിച്ചു.
ഇറാന്റെ ആണവ, മിസൈൽ പദ്ധതികൾ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെ ഇറാനിൽ നുഴഞ്ഞുകയറിയ മൊസാദാണ് സൈന്യത്തിലെ ഉന്നതരെയടക്കം ഇല്ലായ്മ ചെയ്ത ആക്രമണപദ്ധതി വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ചത്. ഇറാന്റെ ആണവകേന്ദ്രങ്ങളെയാണ് ഇസ്രയേൽ ലക്ഷ്യമിട്ടത്. അതിനായി പരമാവധി വിവരങ്ങൾ ശേഖരിച്ചു. മൊസാദ് ചാരൻമാർ ഇറാനിൽനിന്നു കൈമാറിയ വിവരങ്ങൾ വിശകലനം ചെയ്തു. ഇതിനുശേഷം ഇറാന്റെ മണ്ണിൽ തന്നെ രഹസ്യ ആക്രമണത്താവളം ഇസ്രയേൽ സ്ഥാപിച്ചു. ഈ ഭൂഗർഭ കേന്ദ്രത്തിൽ ഡ്രോണുകളും ആയുധങ്ങളും ഒളിപ്പിച്ചു.
വിവരശേഖരണം പൂർത്തിയായതോടെ ടെഹ്റാനിലെ രഹസ്യ കേന്ദ്രത്തിൽനിന്ന് ഇസ്രയേൽ ഡ്രോൺ ആക്രമണം നടത്തി. ഒപ്പം ശക്തമായ വ്യോമ ആക്രമണവും. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനത്തെ കബളിപ്പിക്കാന്‍ സൈബർ ആക്രമണവും നടത്തി.