
ന്യൂദല്‍ഹി: പ്രധാനമന്ത്രി മോദിയെ വധിക്കാനുള്ള ഗൂഢാലോചനകേന്ദ്രവും പരിശീലനകേന്ദ്രവും ഒക്കെയായി ബംഗ്ലാദേശിലെ ധാക്ക മാറുകയാണെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ ഇന്‍റലിജന്‍സ് ഏജന്‍സിക്ക് ലഭിച്ച അത്തരമൊരു റിപ്പോര്‍ട്ടിനെതുടര്‍ന്ന് വലിയ ജാഗ്രതയിലാണ് ഇന്ത്യ.
ചൈനയില്‍ ആഗസ്ത് 31ന് തുടങ്ങിയ എസ് സി ഒ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയ മോദിയെ വധിക്കാന്‍ പദ്ധതി ബംഗ്ലാദേശിലെ ധാക്കയില്‍ ഒരുങ്ങുന്നതായി റഷ്യയുടെ ഫോറിന്‍ ഇന്‍റലിജന്‍സ് ഏജന്‍സിക്ക് ലഭിച്ചിരുന്നതായി പറയുന്നു. മോദിയെ വധിക്കാന്‍ ധാക്കയില്‍ എത്തിയത് ചില്ലറക്കാരല്ല. അമേരിക്കയുടെ ചാരസംഘടനയായ സിഐഎയുടെ രണ്ട് ഉദ്യോഗസ്ഥര്‍ നേരത്തെ തമ്പടിച്ചിരുന്നെന്നും അവര്‍ കുറച്ചുപേര്‍ക്ക് ഇക്കാര്യത്തില്‍ പരിശീലനം നല‍്കിയെന്നുമാണ് റിപ്പോര്‍ട്ട്.
പക്ഷെ അതില്‍ ഒരു സിഐഎ ഉദ്യോഗസ്ഥനായ ടെറേസ് ജാക്സനെ വെസ്റ്റിന്‍ ധാക്ക എന്ന അന്താരാഷ്‌ട്ര ഹോട്ടല്‍ മുറിയില്‍ ആഗസ്ത് 31ന് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാളുടെ മൃതദേഹം നഗ്നമായ നിലയിലായിരുന്നു. സാധാരണയായി രഹസ്യസേനകള്‍ ഒരാളെ വധിക്കാനായി നല്‍കുന്ന അപൂര്‍വ്വയിനം വിഷം ഉള്ളില്‍ച്ചെന്നാണ് ഇയാള്‍ മരിച്ചതെന്ന് പറയുന്നു. പക്ഷെ ബംഗ്ലാദേശ് പൊലീസിനെപ്പോലും ഉള്ളില്‍ കടത്താതെ, പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ പോലും അനുവദിക്കാതെ അമേരിക്കയുടെ പ്രത്യേക പൊലീസ് സംഘമാണ് ധാക്കയില്‍ വെസ്റ്റിന്‍ ഹോട്ടല്‍ മുറിയില്‍ നിന്നും ടെറേസ് ജാക്സന്റെ മൃതദേഹം അമേരിക്കയിലേക്ക് അതീവരഹസ്യമായി കൊണ്ടുപോയത്. സിഐഎയുടെ ഉദ്യോഗസ്ഥനായ ടെറേസ് ജാക്സന്‍ ഒരു സംഘം യുവാക്കള്‍ക്ക് മോദിയെ വധിക്കാനായി പരിശീലനം നല്‍കിയിരുന്നതായി വാര്‍ത്തകളുണ്ട്. രണ്ടാമത്തെ സിഐഎ ഉദ്യോഗസ്ഥന്‍ എവിടെയാണെന്നത് സംബന്ധിച്ച് ഇപ്പോള്‍ വിവരമില്ല.ടെറേസ് ജാക്സനെ വധിച്ചത് റഷ്യയുടെ രഹസ്യ സംഘടനയാണെന്നും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
സെപ്തംബര്‍ ഒന്നിട് മോദിയും പുടിനും തമ്മില്‍ ചൈനയില്‍ നടന്ന മീറ്റിംഗ് നേരത്തെ നിശ്ചയിച്ച ഹോട്ടല്‍ മുറിയില്‍ നടത്താതെ പുടിന്റെ സ്വകാര്യ കാറായ ഓറസ് ലിമൂസിനകത്തേക്ക് മാറ്റിയത് മോദിയുടെ വധശ്രമവുമായി ബന്ധപ്പെട്ട ചില രഹസ്യവിവരങ്ങള്‍ റഷ്യന്‍ ചാരസംഘടനയ്‌ക്ക് ലഭിച്ചതിനാലാണെന്നും പറയുന്നു. ഈ കാറിനകത്ത് വിവര്‍ത്തകരെപ്പോലും ഒഴിവാക്കി ഒരു മണിക്കൂര്‍ നേരമാണ് പുടിനും മോദിയും ചര്‍ച്ചകള്‍ നടത്തിയത്.
എന്തായാലും ധാക്കയില്‍ പാകിസ്ഥാന്‍ സൈന്യവും കൂടുതലായി പിടിമുറുക്കുന്നതില്‍ ഇന്ത്യയ്‌ക്ക് ആശങ്കയുണ്ട്. അസിം മുനീര്‍ ബംഗ്ലാദേശ് സന്ദര്‍ശിച്ചിരുന്നു. നിരന്തരമായി പാകിസ്ഥാനില്‍ നിന്നുള്ള പട്ടാള സംഘം ബംഗ്ലാദേശ് സന്ദര്‍ശിക്കുന്നുണ്ട്.
ഇന്ത്യയുടെ എട്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയുമായി ബന്ധപ്പെടുത്തുന്ന വെറും 22 കിലോമീറ്റര്‍ മാത്രം വീതിയുള്ള സിലിഗുരി എന്ന ഭൂപ്രദേശത്തെ ഇന്ത്യയുടെ ചിക്കന്‍ കഴുത്ത് എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ ചിക്കന്‍ കഴുത്ത് വെട്ടി അസം, അരുണാചല്‍പ്രദേശ്, സിക്കിം തുടങ്ങി എട്ടോളം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്തുമെന്ന് ഓപ്പറേഷന്‍ സിന്ദൂര്‍ കാലത്ത് ബംഗ്ലാദേശ് മുന്‍ മേജര്‍ ജനറലായ ഫസ്ലൂര്‍ റഹ്മാന്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ ഇന്ത്യയുടെ ചിക്കന്‍ കഴുത്ത് വെട്ടി ഏഴ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ (സിക്കിമിനെ ഒഴിവാക്കുമ്പോള്‍ ഏഴ് സംസ്ഥാനങ്ങള്‍) ബംഗ്ലാദേശിന്റെ ഭാഗമാക്കുമെന്നായിരുന്നു ഫസ്ലൂര്‍ റഹ്മാന്റെ ഭീഷണി.കഴിഞ്ഞ ദിവസം ബംഗ്ലാദേശ് സന്ദര്‍ശിച്ച പാകിസ്താന്റെ അസിം മുനീര്‍ കഴിഞ്ഞാലുള്ള രണ്ടാമത്തെ പട്ടാളമേധാവിയായ ജനറല്‍ സഹീര് ഷംഷദ് മിര്‍സയ്‌ക്ക് നല്‍കിയത് ഇന്ത്യയുടെ എട്ട് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളെ ബംഗ്ലാദേശിന്റെ ഭാഗമാക്കിമാറ്റിയ പുതിയ തരത്തിലുള്ള ഒരു ഭൂപടമാണ്. ഇതിനെതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിട്ടുണ്ട്
ചൈനയ്‌ക്കും ബംഗ്ലാദേശില്‍ വലിയ താല്‍പര്യം ഉണ്ട്. ഈയിടെ ബംഗ്ലാദേശിലെ ഒരു പഴയ വ്യോമസേന താവളം ചൈനയുടെ സാമ്പത്തിക സഹായത്തോടെ ബംഗ്ലാദേശ് പുതുക്കി പണിതിരിക്കുകയാണ്. യുഎസും ബംഗ്ലാദേശില്‍ ശക്തമായി പിടിമുറുക്കാന്‍ ശ്രമം നടത്തുന്നു. ഇവരുടെ സാന്നിധ്യമെല്ലാം ഇന്ത്യ്‌ക്ക് ഭീഷണി തന്നെയാണ്.