• Thu. Mar 12th, 2026

24×7 Live News

Apdin News

മോദി തരംഗം വീണ്ടും കേരളത്തില്‍

Byadmin

Mar 12, 2026



നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനം ജനങ്ങളിലും ബിജെപി-എന്‍ഡിഎ സഖ്യത്തിലും പുതിയൊരു ഉണര്‍വ്വ് സൃഷ്ടിച്ചിരിക്കുകയാണ്. വലിയൊരു ജനമുന്നേറ്റം ദൃശ്യമായ, അഖില കേരള ധീവര സഭാ സുവര്‍ണ ജൂബിലി സമ്മേളനത്തിലും എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കം കുറിക്കുന്ന പരിപാടിയിലും, ദേശീയ പാതയുള്‍പ്പെടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടന പരിപാടികളിലുമാണ് പ്രധാനമന്ത്രി പങ്കെടുത്തത്. കേരളത്തില്‍ രാഷ്‌ട്രീയ-ഭരണമാറ്റം അനിവാര്യമാണെന്നും, എന്‍ഡിഎയ്‌ക്ക് അവസരം നല്‍കിയാല്‍ കേരളത്തിന് വികസനം ഉറപ്പാക്കാമെന്നും, ഇത് കേരളത്തിനുള്ള മോദിയുടെ ഗ്യാരണ്ടിയാണെന്നുമുള്ള പ്രധാനമന്ത്രിയുടെ വാക്കുകള്‍ ആവേശദായകമായിരുന്നു. എല്‍ഡിഎഫ്-യുഡിഎഫ് അവിശുദ്ധ കൂട്ടുക്കെട്ടില്‍ നിന്ന് പുറത്തുകടക്കാന്‍ കേരളം ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ പ്രധാനമന്ത്രി, അഴിമതി മാഫിയയെയും ചുവപ്പുനാട മാഫിയയെയും ഹര്‍ത്താല്‍ മാഫിയയെയും എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ തുടച്ചുനീക്കുമെന്നും പ്രഖ്യാപിച്ചു.

യുഡിഎഫും എല്‍ഡിഎഫും രണ്ടല്ല, ഒന്നാണെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, വികസിത കേരളം സൃഷ്ടിക്കാന്‍ എന്‍ഡിഎക്ക് മാത്രമേ കഴിയുകയുള്ളൂവെന്നും പ്രസ്താവിച്ചു. കേരളത്തിന്റെ സ്വപ്‌നത്തിനും പാരമ്പര്യത്തിനുമുള്ള അംഗീകാരമാണ് ‘കേരള’ എന്നതിനുപകരം ‘കേരളം’ എന്ന പേരിന് അംഗീകാരം നല്‍കിയത്. തൃശൂരിലെ ജനങ്ങളും തിരുവനന്തപുരത്തെ ജനതയും എന്‍ഡിഎയെ വിശ്വാസത്തിലെടുത്തു കഴിഞ്ഞു. ഇനി മുഴുവന്‍ കേരളവും എന്‍ഡിഎയെ വിശ്വാസത്തിലെടുക്കാന്‍ പോവുകയാണ്. അനുകൂല ഘടകങ്ങള്‍ ഉണ്ടായിട്ടും കേരളത്തില്‍ ഉണ്ടാകേണ്ട വികസനം ഉണ്ടായിട്ടില്ല. ഇതിന് കാരണം മാറി മാറി ഭരിച്ച എല്‍ഡിഎഫും യുഡിഎഫുമാണ്. ഈ മുന്നണികള്‍ കേരളത്തിലെ യുവാക്കളെ വഞ്ചിച്ചു. കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും യുവാക്കള്‍ക്ക് ഡ്രോണ്‍ സാങ്കേതിക വിദ്യയില്‍ ഭാരതം എവിടെ എത്തിയെന്നുപോലും അറിയില്ല. കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളില്‍ ഡ്രോണ്‍ സാങ്കേതിക വിദ്യ വളരുന്നതിനെക്കുറിച്ചും അവര്‍ക്ക് അറിയില്ല. കേരളത്തില്‍ നിക്ഷേപങ്ങള്‍ കൂട്ടും. ഹര്‍ത്താല്‍ മാഫിയയെയും അഴിമതി മാഫിയയെയും ബിജെപി തുടച്ചുനീക്കും. എഐ സാങ്കേതിക വിദ്യയുടെ കേന്ദ്രമായി കേരളത്തെ മാറ്റും. മത്സ്യത്തൊഴിലാളികള്‍ക്കും കിസാന്‍ ക്രഡിറ്റ് കാര്‍ഡ് നല്‍കിയ സര്‍ക്കാരാണ് ബിജെപിയുടെ കേന്ദ്ര സര്‍ക്കാര്‍. മത്സ്യ തൊഴിലാളികള്‍ക്ക് അഞ്ചു ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കി. മത്സ്യ തൊഴിലാളി മേഖല ശക്തിപ്പെടുത്താനുള്ള പരിഗണനയുടെ തെളിവാണ് വിഴിഞ്ഞം തുറമുഖം എന്നിങ്ങനെ ബിജെപി ഭരണത്തിന്‍ രാജ്യത്തുണ്ടായ വികസനത്തെക്കുറിച്ചും, കേരളം കൈവരിച്ച നേട്ടങ്ങളെക്കുറിച്ചും പ്രധാനമന്ത്രി എടുത്തു പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ എല്‍ഡിഎഫും യുഡിഎഫും ഒരേപോലെ പങ്കാളികളാണെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. യുഡിഎഫ് കാലത്ത് സോളാര്‍ അഴിമതിയും, എല്‍ഡിഎഫ് ഭരണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകളും ആരോപണവിധേയരായ സിഎംആര്‍എല്‍ അഴിമതിയും ചര്‍ച്ചയായെന്നു പറഞ്ഞ് അഴിമതിയുടെ കാര്യത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് ചൂണ്ടിക്കാട്ടാനും മോദി മറന്നില്ല.

പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്ന കോണ്‍ഗ്രസിനെയും വെറുതെവിട്ടില്ല. അധികാരം കിട്ടാന്‍ ജമാഅത്തെ ഇസ്ലാമിയുമായിവരെ കൂട്ടുചേരുകയാണ് കോണ്‍ഗ്രസെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

ലക്ഷക്കണക്കിന് ഭാരതീയര്‍ ഗള്‍ഫിലുണ്ടെന്നും അവരെ സുരക്ഷിതരാക്കാനുള്ള എല്ലാ ശ്രമങ്ങളും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു. യുദ്ധ സമയത്തു പോലും കോണ്‍ഗ്രസും ഇടതുപക്ഷവും അപവാദ പ്രചരണം നടത്തുകയാണ്. മോദിയെ വിമര്‍ശിച്ച് റീലുണ്ടാക്കാനുള്ള വ്യഗ്രതയിലാണ് കോണ്‍ഗ്രസ്. രാജ്യത്തെ സ്വയം പര്യാപ്തമാക്കാനുള്ള ശ്രമങ്ങളെ കോണ്‍ഗ്രസും സിപിഎമ്മും തകര്‍ക്കാന്‍ ശ്രമിക്കുന്നു. അഴിമതി നടത്തുന്നതിലും വികസനം തടയുന്നതിലും വ്യവസായം തകര്‍ക്കുന്നതിലും എല്‍ഡിഎഫും യുഡിഎഫും പങ്കാളികളാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.

ദേശീയ പാതയുടെ ഉദ്ഘാടന പരിപാടിയില്‍ നിന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയെന്നു പറഞ്ഞ് അനാവശ്യ വിവാദം കുത്തിപ്പൊക്കാന്‍ സംസ്ഥാന സര്‍ക്കാരും ചില മാധ്യമങ്ങളും ശ്രമിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ശോഭ കെടുത്താന്‍ വേണ്ടിയായിരുന്നു ഇത്. പ്രധാനമന്ത്രിയുടെ പരിപാടിയില്‍ ആരെയൊക്കെ ഉള്‍പ്പെടുത്തണമെന്ന് തീരുമാനിക്കാനുള്ള വിവേചനാധികാരം ബന്ധപ്പെട്ട സംവിധാനത്തിനുണ്ട്. അതിന് പ്രോട്ടൊക്കോളുമുണ്ട്. ഇതുപ്രകാരമാണ് ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെ ഉള്‍പ്പെടുത്തിയത്. ദേശീയപാത നിര്‍മ്മാണം പൂര്‍ണമായും കേന്ദ്ര പദ്ധതിയാണ്. മതപരമായ വിഭാഗീയത സൃഷ്ടിച്ച് വോട്ടുനേടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ജനങ്ങള്‍ തിരിച്ചറിയും.

പ്രധാനമന്ത്രി വമ്പന്‍ പ്രഖ്യാപനങ്ങളൊന്നും നടത്തിയില്ലെന്നാണ് ചില മാധ്യമങ്ങള്‍ വാതോരാതെ പറഞ്ഞുകൊണ്ടിരുന്നത്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത പതിനോരായിരം കോടി രൂപയുടെ വികസന പദ്ധതികള്‍ ജനങ്ങളില്‍ നിന്ന് മറച്ചുപിടിക്കാന്‍ വേണ്ടിയാണിത്. കേരളത്തിന് നിരവധി നേട്ടങ്ങള്‍ സമ്മാനിച്ച കേന്ദ്ര ബജറ്റിനെക്കുറിച്ചും ഇങ്ങനെയൊരു ആരോപണം എല്‍ഡിഎഫ്- യുഡിഎഫ് വിധേയരായ മാധ്യമങ്ങള്‍ നടത്തിയിരുന്നല്ലോ. ദേശീയപാതയുടെ ഉദ്ഘാടന ചടങ്ങ് സംസ്ഥാന സര്‍ക്കാര്‍ ബഹിഷ്‌കരിച്ചത് വികസന വിരോധത്തിന് തെളിവാണ്.

By admin