• Wed. Jun 18th, 2025

24×7 Live News

Apdin News

മോഷണം പോയ വിഗ്രഹം മടങ്ങിയെത്തിയത് മൂന്ന് തവണ ; കള്ളന്മാരെ തറപറ്റിച്ച മൃദംഗശൈലേശ്വരി ; പഴശ്ശിരാജയുടെ പരദേവത

Byadmin

Jun 18, 2025


പരശുരാമനാൽ പ്രതിഷ്ഠ നിർവഹി‌ച്ച ക്ഷേത്രങ്ങളിൽ ഏറെ അപൂർവതകളുള്ള ഒരു ക്ഷേത്രമാണ് കണ്ണൂർ ജില്ലയിലെ മൃദംഗശൈലേശ്വരി.കൈമാറിവന്ന ഐതിഹ്യങ്ങളും കഥകളുമല്ല,നമ്മുടെ ഇടയില്‍ തന്നെ നടന്ന സംഭവങ്ങളാണ് വിശ്വാസികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ഭഗവതി ക്ഷേത്രമായി മാത്രമല്ല, പഴശ്ശിരാജയുടെ പരദേവതാക്ഷേത്രമെന്നും കഥകളിയുടെ വന്ദന ശ്ലോകം എഴുതപ്പെട്ട ക്ഷേത്രമെന്നും കലാകാരന്മാരുടെ പ്രിയപ്പെട്ട ഇടമായുമെല്ലാം മൃഗദംശൈലേശ്വരി ക്ഷേത്രം അറിയപ്പെടുന്നു.

അസാധ്യമെന്ന് കരുതുന്ന പലതും പ്രാർഥനയാൽ ദേവി അനുഗ്രഹമായി നൽകിയതിന്റെ കഥകൾ നൂറുകണക്കിനുണ്ട് നാട്ടുകാർക്ക് പറയാൻ. പടയ്‌ക്കൊരുങ്ങും മുമ്പ് അങ്കവീരനായ വീരകേരള വർമ പഴശ്ശി തമ്പുരാൻ ശ്രീ പോർക്കലീ ഭാവത്തിൽ ആരാധിച്ചിരുന്നത് മുഴക്കുന്നിലമ്മയെ.കണ്ണൂർ മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രത്തെക്കുറിച്ച് കേരളമാകെ ചർച്ചയായത് ക്ഷേത്രത്തെക്കുറിച്ചും ദേവിയുടെ ശക്തിവിശേഷത്തെക്കുറിച്ചും മുൻ ഡിജിപി അലക്സാണ്ടർ ജേക്കബ് നടത്തിയ പ്രഭാഷണം വാട്സ് ആപ്പിലൂടെ പ്രചരിച്ചതോടെയാണ്.

കേരളത്തിലെ മറ്റു പോർക്കലി ക്ഷേത്രങ്ങളുടെ ആരൂഢ സ്ഥാനമായിക്കരുതുന്നത് മുഴുക്കുന്നിലെ ഈ ക്ഷേത്രത്തെയാണ്. മൃദംഗശൈലേശ്വരി ദേവി സരസ്വതിയായും ലക്ഷ്മിയായും കാളിയായും ഭിന്നഭാവത്തിൽ കുടികൊള്ളുന്നുവെന്നാണ് വിശ്വാസം. യുദ്ധത്തിനു പോകുന്നതിനു മുന്നോടിയായി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ഗുഹാക്ഷേത്രത്തിൽ വച്ച് രാജാക്കന്മാർ ബലിതർപ്പണം നടത്തിയിരുന്നത്രേ. പോരിൽ കലി തുള്ളുന്ന പോർകാളിയായി ദേവി അനുഗ്രഹവർഷം ചൊരിയുമെന്നാണ് വിശ്വാസം. ആ ക്ഷേത്രം ഇന്നില്ല. ഈ ഗുഹാക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ മാത്രമാണ് ഇപ്പോൾ കാണാനുള്ളത്.

‘പരശുരാമൻ പ്രതിഷ്ഠിച്ച നൂറ്റിയെട്ട് ദുർഗാക്ഷേത്രങ്ങളിൽ ഒന്നാണ് മൃദംഗശൈലേശ്വരിയുടേത്. ദുർഗാരൂപത്തിലാണ് പ്രതിഷ്ഠ. ദേവവാദ്യവും വാദ്യങ്ങളുടെ മാതാവുമായ മൃദംഗം ദേവലോകത്തു നിന്ന് പിറന്നു വീണ ശൈലമാണ് മൃദംഗ ശൈലം. മൃദംഗ രൂപത്തിൽ സ്വയം ഭൂവായി ദേവി ഉയർന്നു വന്നു എന്നും ആ ചൈതന്യത്തെ ആവാഹിച്ചാണ് പരശുരാമൻ പ്രതിഷ്ഠ നടത്തിയതെന്നുമാണ് വിശ്വാസം.‌സംഗീതരൂപിണിയായ ദേവിയുടെ നാദം മുഴക്കിയ കുന്നിന് മുഴങ്ങിയ കുന്ന് എന്നായിരുന്നു ആദ്യത്തെ പേര്. പിന്നെയത് മുഴക്കുന്നായി മാറി. പുല്ലു മേഞ്ഞിരുന്ന ശ്രീകോവിൽ മാത്രമായിരുന്ന ക്ഷേത്രം. തമ്പുരാക്കന്മാരുടെ കാലത്താണ് ഇന്നത്തെ രീതിയിൽ ഓടുമേഞ്ഞ ശ്രീകോവിലും ചുറ്റമ്പലവുമാക്കിയത്. തില്ലങ്കേരിക്കടുത്ത് പനക്കാടു നിന്ന് കുതിരപ്പുറത്ത് കൊണ്ടുവന്ന പ്രത്യേകതരം കല്ല് മിനുക്കിയെടുത്ത് വ്യത്യസ്തമായ ചാന്തുകൊണ്ടു തേച്ചു. സിമന്റ് തൊട്ടിട്ടില്ല. പഞ്ചലോഹത്തിൽ തീർത്ത ഇന്നത്തെ ദേവീപ്രതിഷ്ഠയും ചെമ്പ് പാകിയ ശ്രീകോവിലും നിർമിച്ചു. പ്രതിഷ്ഠയിൽ സ്വർണവും അമൂല്യ വസ്തുക്കളും ഉപയോഗിച്ചിരിക്കുന്നു.

‘‘കോവിലകങ്ങൾ ഇല്ലാതായതോടെ കുറേക്കാലം നാട്ടുകാർ ക്ഷേത്രം ഏറ്റെടുത്തു നടത്തി. പലതവണ പൂട്ടിയിടേണ്ടിയും വന്നു. ആരാധന മുടങ്ങിപ്പോയ അക്കാലത്താണ് മൂന്നു വിഗ്ര ഹമോഷണങ്ങളും നടന്നത്. ആദ്യതവണ വിഗ്രഹം തിരിച്ചു കിട്ടാനായി നാട്ടുകാർ അഖണ്ഡനാമയജ്ഞം നടത്തി. ചിലർ മുടി നീട്ടി വളർത്തി, മറ്റു ചിലർ കഠിനമായ പല വ്രതങ്ങളുമെടുത്തു. നാൽപത്തിരണ്ടാം ദിവസം പാലക്കാടു നിന്ന് വിഗ്രഹത്തെക്കുറിച്ച് വിവരം കിട്ടി. ദിവസങ്ങളോളം പൊലീസ് സ്റ്റേഷനിലും ട്രഷറിയിലും സൂക്ഷിക്കേണ്ടി വന്നു. തെളിവെടുപ്പിനു വേണ്ടി ചെന്നപ്പോൾ കണ്ട കാഴ്ച അവിടെയെല്ലാം ദേവിക്കു വിളക്കു വച്ച് ചന്ദനത്തിരിയും കത്തിച്ച് പൂജിക്കുന്നതാണെന്ന് നാട്ടുകാർ പറയുന്നു.

ഒന്നരക്കോടിയോളം മൂല്യവും മൂന്നടി ഉയരവുമുള്ള പഞ്ചലോഹവിഗ്രഹം ആരു മോഷ്ടിച്ചാലും ഭഗവതി തിരികെ ക്ഷേത്രത്തിലെത്തിക്കുമെന്നാണ് മുഴക്കുന്നുകാരുടെ വിശ്വാസം . കാരണമുണ്ട്. കള്ളന്മാർ മൂന്നു തവണ വിഗ്രഹം മോഷ്ടിച്ചു. മൂന്നു തവണയും മോഷ്ടിച്ച അതേ വേഗത്തിൽ അവർ തന്നെ വിഗ്രഹം തിരികെയെത്തിച്ചു! ആദ്യ തവണ വിഗ്രഹവുമായി കടന്ന കള്ളന് പടിഞ്ഞാറേ നടയിലെത്തിയതോടെ ആകെയൊരു പരിഭ്രമം. വിഗ്രഹത്തിന്റെ ഭാരം കൂടിക്കൊണ്ടേയിരിക്കുന്നു. പോരാത്തതിന് നിയന്ത്രിക്കാനാകാത്ത ശാരീരികാസ്വാസ്ഥ്യങ്ങളും മലമൂത്രശങ്കയും!

എന്തു ചെയ്യണമെന്നറിയാതെ ചിന്തിച്ചു ചിന്തിച്ചു നേരം വെളുത്തു. പിന്നെന്തു ചെയ്യാൻ? വിഗ്രഹം പടി‍ഞ്ഞാറേ നടയിലേക്കുള്ള വഴിയിൽത്തന്നെ ഉപേക്ഷിച്ച് സ്ഥലം വിട്ടു. രണ്ടാമത് മോഷ്ടിക്കപ്പെട്ട വിഗ്രഹം പാലക്കാട് റോഡരികിൽ ഉപേക്ഷിച്ച നിലയിലാണ് കണ്ടത്. ‘മുഴക്കുന്ന് ക്ഷേത്രത്തിലെ വിഗ്രഹമാണിത്, ദയവായി തിരികെ എത്തിക്കണം.’ എന്നൊരു കത്തും! മൂന്നാം തവണ, കൽപറ്റയിലെ ഒരു ലോഡ്ജിൽ നിന്ന് പൊലീസിനു ലഭിച്ച സന്ദേശമനുസരിച്ച് ചെന്നപ്പോൾ അതായിരിക്കുന്നു വിഗ്രഹം, ഒരു പോറൽ പോലുമില്ലാതെ!മറ്റു കേസുകളിൽ അകത്തായപ്പോൾ വിഗ്രഹം മോഷ്ടിച്ച ശേഷമുണ്ടായ അനുഭവം മൂന്നു കള്ളന്മാരും ഒരു പോലെ പൊലീസിനോടു വിവരിച്ചു.



By admin