
ന്യൂദൽഹി: ഇന്ത്യയിലെ പ്രീമിയം എയർലൈനായ ഇൻഡിഗോ ഇപ്പോഴും പ്രവർത്തന ബുദ്ധിമുട്ടുകൾ നേരിടുന്നത് തുടരുന്നു. വ്യാഴാഴ്ച വിമാന റദ്ദാക്കലുകളിൽ എയർലൈൻ റെക്കോർഡ് തന്നെ സൃഷ്ടിച്ചു. റിപ്പോർട്ടുകൾ പ്രകാരം ഡിസംബർ 4 ന് രാജ്യത്തുടനീളം 550 ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കി. ഇതിൽ ഏകദേശം 191 വിമാനങ്ങൾ ദൽഹി, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവയുൾപ്പെടെയുള്ള റൂട്ടുകളിലായിരുന്നു. വൻതോതിലുള്ള റദ്ദാക്കലുകൾ വിമാനത്താവളങ്ങളിൽ കുഴപ്പങ്ങൾ സൃഷ്ടിച്ചു. ഇതിനെ തുടർന്ന് എയർലൈൻ ഒരു പ്രസ്താവന പുറത്തിറക്കി.
“കഴിഞ്ഞ രണ്ട് ദിവസമായി ഇൻഡിഗോയുടെ നെറ്റ്‌വർക്കിലും പ്രവർത്തനങ്ങളിലും കാര്യമായ തടസ്സങ്ങൾ നേരിട്ടു. ഈ സംഭവങ്ങളിൽ ആഘാതമേറ്റ ഞങ്ങളുടെ എല്ലാ ഉപഭോക്താക്കളോടും വ്യവസായ പങ്കാളികളോടും ഞങ്ങൾ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. എംഒസിഎ, ഡിജിസിഎ, ബിസിഎഎസ്, എഎഐ, എയർപോർട്ട് ഓപ്പറേറ്റർമാർ എന്നിവരുടെ പിന്തുണയോടെ ഇൻഡിഗോ ടീമുകൾ ഉത്സാഹത്തോടെ പ്രവർത്തിക്കുന്നു. ഈ കാലതാമസങ്ങളുടെ ആഘാതം ലഘൂകരിക്കാനും സാധാരണ നില പുനഃസ്ഥാപിക്കാനും ഞങ്ങൾ എല്ലാ ശ്രമങ്ങളും നടത്തുന്നു,” – ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു.
ഇതിനു പുറമെ ഷെഡ്യൂൾ ചെയ്ത ഫ്ലൈറ്റുകളിലെ എന്തെങ്കിലും മാറ്റങ്ങളെക്കുറിച്ച് ഉപഭോക്താക്കളെ അറിയിക്കുന്നുണ്ട്. കൂടാതെ വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നതിന് മുമ്പ് ഏറ്റവും പുതിയ സ്റ്റാറ്റസ് പരിശോധിക്കാൻ യാത്രകാർക്ക് നിർദേശം നൽകുകയും ചെയ്തു.
രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനികളിലൊന്നായ ഇൻഡിഗോ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രവർത്തന പ്രശ്നങ്ങൾ നേരിടുന്നുണ്ട്. കഴിഞ്ഞ മാസം നവംബറിൽ എയർലൈനിന്റെ 1,232 വിമാനങ്ങൾ റദ്ദാക്കുകയും നിരവധി വിമാനങ്ങൾ വളരെയധികം വൈകുകയും ചെയ്തു. തുടർന്ന് ഡിജിസിഎ അന്വേഷണം ആരംഭിക്കാൻ തീരുമാനിച്ചു. പ്രവർത്തനങ്ങളിൽ വലിയ ഇടിവുണ്ടായതിന് പിന്നിലെ കാരണങ്ങൾ വിശദീകരിക്കാൻ എയർലൈനിനോട് ആവശ്യപ്പെട്ടു. നവംബർ മാസത്തിൽ വിമാനങ്ങൾ പെട്ടെന്ന് റദ്ദാക്കുന്നതിനും വൈകുന്നതിനും പിന്നിലെ യഥാർത്ഥ കാരണം വിശദീകരിക്കാനാണ് സിവിൽ ഏവിയേഷൻ ബോഡി എയർലൈനിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.