
പ്രതിരോധ സഹകരണം ഉറപ്പിച്ച് പുതിയ യുദ്ധവിമാനനിർമ്മാണത്തിൽ കൈകോർക്കാൻ ഇന്ത്യയും റഷ്യയും. അഞ്ചാം തലമുറ യുദ്ധവിമാനമായ സുഖോയ് എസ്.യു.-57 സംയുക്തമായി ഇന്ത്യയിൽ നിർമ്മിക്കാനാണ് നീക്കം .ഇതുമായി ബന്ധപ്പെട്ട സാങ്കേതിക ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് റഷ്യൻ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷൻ (UAC) സിഇഒ വാദിം ബദേഖ വെളിപ്പെടുത്തി. ഹൈദരാബാദിൽ നടന്ന വിങ്സ് ഇന്ത്യ (Wings India) എയർ ഷോയ്‌ക്കിടെയാണ് ഈ സുപ്രധാന വിവരങ്ങൾ പുറത്തുവിട്ടത്.
നിലവിൽ ഇന്ത്യയിൽ സുഖോയ് എസ്.യു-30 എംകെഐ വിമാനങ്ങൾ നിർമ്മിക്കുന്ന അതേ പ്ലാന്റുകളിൽ തന്നെ എസ്.യു.-57ഇ വിമാനങ്ങളും നിർമ്മിക്കാനാണ് ആലോചന.റഷ്യയുടെ ഈ പുതിയ നീക്കം പാശ്ചാത്യ ഉപരോധങ്ങളെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. പൂർണ്ണമായും റഷ്യൻ സാങ്കേതിക വിദ്യയിൽ നിർമ്മിച്ച, ഉപരോധങ്ങളെ ഭയപ്പെടേണ്ടതില്ലാത്ത സൂപ്പർജെറ്റ്-100 മോഡലാണ് ഇന്ത്യയ്‌ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.
പ്രതിരോധ വിമാനങ്ങൾക്ക് പുറമെ, റീജിയണൽ ജെറ്റുകളായ എസ്.ജെ-100 നിർമ്മാണത്തിനായി റഷ്യയുടെ യു.എ.സിയും ഇന്ത്യയുടെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡും (HAL) തമ്മിൽ കരാറിൽ ഒപ്പിട്ടു. എസ്.യു-30 എകെഐ വിമാനങ്ങൾ നിർമിക്കുന്നതുപോലെ ഇന്ത്യൻ സാങ്കേതിക വിദ്യകളും ഇന്ത്യൻ നിർമിത ഘടകങ്ങളും ഉൾപ്പെടുത്തിയാകും എസ്.യു-57 ഇയും നിർമിക്കുക. എസ്.യു-30 എകെഐ വിമാനങ്ങളുടെ എൻജിൻ നിർമിക്കുന്നതിലും ഇന്ത്യൻ ഘടകങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിൽനിന്ന് ഈ വിമാനങ്ങൾ വാങ്ങാൻ അർമേനിയ താത്പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്.
ഇന്ത്യയിൽ നിർമ്മിക്കുന്ന വിമാനഭാഗങ്ങൾ ഇന്ത്യയിലെ ആവശ്യങ്ങൾക്ക് പുറമെ റഷ്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാനും ഈ പദ്ധതി വഴി സാധിക്കുമെന്ന് ബദേഖ പറഞ്ഞു.ഇന്ത്യയുടെ സ്വന്തം അഞ്ചാം തലമുറ യുദ്ധവിമാന പദ്ധതിയായ എ.എം.സി.എ വികസിപ്പിക്കുന്നതിന് റഷ്യയുടെ സഹായം ഈ ചർച്ചകളുടെ ഭാഗമായി വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. സ്റ്റെൽത്ത് സാങ്കേതികവിദ്യ ഉൾപ്പെടെയുള്ളവയിൽ റഷ്യൻ വൈദഗ്ധ്യം ഇന്ത്യയ്‌ക്ക് ഗുണകരമായേക്കാം