
ന്യൂദല്‍ഹി: പ്രതിരോധ സഹകരണം ഉറപ്പിച്ച് പുതിയ യുദ്ധവിമാനനിർമ്മാണത്തില്‍ കൈകോർക്കാൻ ഇന്ത്യയും റഷ്യയും. അഞ്ചാം തലമുറ യുദ്ധവിമാനമായ സുഖോയ് എസ്.യു.-57 സംയുക്തമായി ഇന്ത്യയില്‍ നിർമ്മിക്കാനാണ് നീക്കം .ഇതുമായി ബന്ധപ്പെട്ട സാങ്കേതിക ചർച്ചകള്‍ അവസാന ഘട്ടത്തിലാണെന്ന് റഷ്യൻ യുണൈറ്റഡ് എയർക്രാഫ്റ്റ് കോർപ്പറേഷൻ (UAC) സിഇഒ വാദിം ബദേഖ വെളിപ്പെടുത്തി.
ഹൈദരാബാദില്‍ നടന്ന വിങ്സ് ഇന്ത്യ (Wings India) എയർ ഷോയ്‌ക്കിടെയാണ് ഈ സുപ്രധാന വിവരങ്ങള്‍ പുറത്തുവിട്ടത്. നിലവില്‍ ഇന്ത്യയില്‍ സുഖോയ് എസ്.യു-30 എംകെഐ വിമാനങ്ങള്‍ നിർമ്മിക്കുന്ന അതേ പ്ലാന്റുകളില്‍ തന്നെ എസ്.യു.-57ഇ വിമാനങ്ങളും നിർമ്മിക്കാനാണ് ആലോചന.റഷ്യയുടെ ഈ പുതിയ നീക്കം പാശ്ചാത്യ ഉപരോധങ്ങളെ പ്രതിരോധിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്. പൂർണ്ണമായും റഷ്യൻ സാങ്കേതിക വിദ്യയില്‍ നിർമ്മിച്ച, ഉപരോധങ്ങളെ ഭയപ്പെടേണ്ടതില്ലാത്ത സൂപ്പർജെറ്റ്-100 മോഡലാണ് ഇന്ത്യയ്‌ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്.
പ്രതിരോധ വിമാനങ്ങള്‍ക്ക് പുറമെ, റീജിയണല്‍ ജെറ്റുകളായ എസ്.ജെ-100 നിർമ്മാണത്തിനായി റഷ്യയുടെ യു.എ.സിയും ഇന്ത്യയുടെ ഹിന്ദുസ്ഥാൻ എയറോനോട്ടിക്‌സ് ലിമിറ്റഡും (HAL) തമ്മില്‍ കരാറില്‍ ഒപ്പിട്ടു. എസ്.യു-30 എകെഐ വിമാനങ്ങള്‍ നിർമിക്കുന്നതുപോലെ ഇന്ത്യൻ സാങ്കേതിക വിദ്യകളും ഇന്ത്യൻ നിർമിത ഘടകങ്ങളും ഉള്‍പ്പെടുത്തിയാകും എസ്.യു-57 ഇയും നിർമിക്കുക. എസ്.യു-30 എകെഐ വിമാനങ്ങളുടെ എൻജിൻ നിർമിക്കുന്നതിലും ഇന്ത്യൻ ഘടകങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയില്‍നിന്ന് ഈ വിമാനങ്ങള്‍ വാങ്ങാൻ അർമേനിയ താത്പര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്.
ഇന്ത്യയില്‍ നിർമ്മിക്കുന്ന വിമാനഭാഗങ്ങള്‍ ഇന്ത്യയിലെ ആവശ്യങ്ങള്‍ക്ക് പുറമെ റഷ്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യാനും ഈ പദ്ധതി വഴി സാധിക്കുമെന്ന് ബദേഖ പറഞ്ഞു.ഇന്ത്യയുടെ സ്വന്തം അഞ്ചാം തലമുറ യുദ്ധവിമാന പദ്ധതിയായ എ.എം.സി.എ വികസിപ്പിക്കുന്നതിന് റഷ്യയുടെ സഹായം ഈ ചർച്ചകളുടെ ഭാഗമായി വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. സ്റ്റെല്‍ത്ത് സാങ്കേതികവിദ്യ ഉള്‍പ്പെടെയുള്ളവയില്‍ റഷ്യൻ വൈദഗ്ധ്യം ഇന്ത്യയ്‌ക്ക് ഗുണകരമായേക്കാം.