ന്യൂദല്‍ഹി: ബാങ്ക് സ്റ്റേറ്റ്‌മെന്‍റ്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റ്, തൊഴിൽ രേഖ എന്നിവ വ്യാജമായി സമര്‍പ്പിച്ച് യുഎസ് വിസ സംഘടിപ്പിക്കാന്‍ ശ്രമിച്ച 2000 അപേക്ഷകള്‍ റദ്ദാക്കി അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് അധികാരത്തിൽ വന്നതിന് പിന്നാലെ യുഎസ് സർക്കാർ വിസ തട്ടിപ്പിനും നിയമവിരുദ്ധ കുടിയേറ്റത്തിനും എതിരെ കർശന നടപടികൾ സ്വീകരിച്ചുവരുന്ന സമയത്താണ് പുതിയ തട്ടിപ്പിന്റെ രീതികള്‍ പുറത്താകുന്നത്.
വ്യാജ അപേക്ഷ സമര്‍പ്പിച്ചതിന് പിന്നിലുള്ളവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. വഞ്ചനയോട് ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. തട്ടിപ്പ് വിരുദ്ധ നടപടികൾ ശക്തിപ്പെടുത്തുന്നത് തുടരുമെന്നും എംബസി വ്യക്തമാക്കി.
യുഎസ് വിസയ്‌ക്കുള്ള അപേക്ഷകളില്‍ തട്ടിപ്പി് നടക്കുന്നതായി ഫെബ്രുവരി 27ന് യുഎസ് എംബസി താക്കീത് നൽകിയിരുന്നു. തുടര്‍ന്ന് ദില്ലി പൊലീസ് വ്യാജ വിസ, പാസ്‌പോർട്ട് അപേക്ഷകളെക്കുറിച്ച് അന്വേഷണം തുടങ്ങി ഒരാഴ്ച കഴിയുമ്പോഴാണ് എംബസിയുടെ നടപടി. വിസ അപേക്ഷകളിൽ തെറ്റായ വിവരങ്ങൾ സമർപ്പിച്ചതിന് 31-ലധികം പേര്‍ക്കെതിരെ ദില്ലി പൊലീസ് കേസെടുത്തു.
പ്രധാനമായും പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ഏജന്‍റുമാരാണ് തട്ടിപ്പിന് ചുക്കാന്‍ പിടിക്കുന്നത്. യുഎസ് വിസ ലഭിക്കുന്നതിനായി അപേക്ഷകരും ഏജന്റുമാരും ബാങ്ക് സ്റ്റേറ്റ്‌മെന്‍റുകൾ, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, തൊഴിൽ രേഖകൾ എന്നിവയുൾപ്പെടെ വ്യാജ രേഖകൾ നിർമ്മിക്കാൻ ഗൂഢാലോചന നടത്തിയ 21 കേസുകൾ പൊലീസ് കണ്ടെത്തി. വ്യാജ രേഖകൾ നിര്‍മിക്കാൻ അപേക്ഷകരിൽ നിന്ന് ഒരു ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ ഈടാക്കിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.