ടെഹ്റാൻ : യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ രൂക്ഷവിമർശനവുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി). ട്രംപിനെ ചൂതാട്ടക്കാരൻ എന്ന് വിളിക്കുകയും യുഎസിനെതിരെ തിരിച്ചടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഞായറാഴ്ച തങ്ങളുടെ രാജ്യത്തിനെതിരെ യുഎസ് നടത്തിയ ആക്രമണങ്ങൾക്ക് മറുപടി നൽകേണ്ടിവരുമെന്ന് ഐആർജിസി മുന്നറിയിപ്പ് നൽകി. ഇറാനും ഇസ്രായേലും തമ്മിലുള്ള യുദ്ധത്തിൽ യുഎസ് നേരിട്ട് ഇടപെട്ട് ഇറാന്റെ പവിത്രമായ ഭൂമി ലംഘിച്ചുവെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) വക്താവ് ഇബ്രാഹിം സോൾഫാഗാരി പറഞ്ഞു. വളരെ ശക്തവും ലക്ഷ്യമിട്ടുള്ളതുമായ പ്രവർത്തനങ്ങളിലൂടെ യുഎസ് ഇനി കടുത്തതും പ്രവചനാതീതവുമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
“മിസ്റ്റർ ട്രംപ്, ചൂതാട്ടക്കാരൻ! നിങ്ങൾ ഈ യുദ്ധം ആരംഭിച്ചിരിക്കാം, പക്ഷേ അത് അവസാനിപ്പിക്കുന്നത് ഞങ്ങളായിരിക്കും ” -യുഎസ് പ്രസിഡന്റിനെ നേരിട്ട് അഭിസംബോധന ചെയ്തുകൊണ്ട് സോൾഫാഗാരി പറഞ്ഞു.
അതേ സമയം ഇസ്രയേലിനെതിരായ ഏറ്റവും പുതിയ ആക്രമണത്തെക്കുറിച്ച് വിവരിക്കുന്ന ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ പ്രസ്താവന ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇസ്രായേലി വ്യോമ പ്രതിരോധ കവചത്തെ പരാജയപ്പെടുത്തുന്ന പ്രത്യേക തന്ത്രങ്ങൾ ഉപയോഗിച്ചുള്ള സംയോജിത മിസൈൽ, ഡ്രോൺ ഓപ്പറേഷനിലൂടെയാണ് ഇറാൻ ആക്രമണം നടത്തിയതെന്ന് തസ്നിം വാർത്താ ഏജൻസി ഐആർജിസിയെ ഉദ്ധരിച്ച് പറഞ്ഞു.
ഇതുവരെ, സഫാദ്, ടെൽ അവീവ്, അഷ്കെലോൺ, അഷ്ദോദ്, ബെയ്സാൻ എന്നീ നഗരങ്ങളിലെ അഞ്ച് സ്ഥലങ്ങളിൽ ഇറാന്റെ റോക്കറ്റുകൾ പതിച്ചിട്ടുണ്ട്. എന്നാൽ ഇസ്രായേൽ അധികൃതരിൽ നിന്ന് ഇതിന് പ്രതികരണം ലഭിച്ചിട്ടില്ല.